മഹാരാഷ്ട്ര പ്രതിസന്ധിയില്‍ സുപ്രീംകോടതിയില്‍ ശക്തമായ വാദങ്ങള്‍; മന്ത്രിസഭായോഗം വിളിച്ച് ഉദ്ധവ്
ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. അഞ്ച് മണിക്ക് തുടങ്ങിയ വാദത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനായി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേഖ് സിംഗ്വിയാണ് വാദിക്കുന്നത്. മഹാരാഷ്ട്ര ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ടത് തിരക്കിട്ട തീരുമാനമാണ് എന്ന് മനു അഭിഷേക് സിംഗ്വി വാദിച്ചു. രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ വിദേശത്താണ് എന്ന് മനു അഭിഷേക് സിംഗ്വി പറഞ്ഞു.
ഗവര്‍ണര്‍ വിമതരുടെ കത്തിന്റെ ആധികാരികത പരിശോധിച്ചില്ലെന്ന് മനു അഭിഷേക് സിംഗ്വി പറഞ്ഞു. എന്നാല്‍ ആധികാരികത തങ്ങള്‍ എന്തിനാണ് സംശയിക്കുന്നത് എന്നായിരുന്നു കോടതി തിരിച്ചുചോദിച്ചത്. എന്നാല്‍ ഗവര്‍ണറുടെ തീരുമാനവും പരിശോധിക്കാമെന്ന് ഉത്തരവുണ്ട് എന്ന് സിംഗ്വി പറഞ്ഞു. ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് കൂടെ എന്നായിരുന്നു കോടതി ചോദിച്ചത്.
ജൂണ്‍ 28-നാണ് വിശ്വാസ വോട്ടെടുപ്പിനെ കുറിച്ച് പറയുന്ന കത്ത് പുറപ്പെടുവിച്ചത്. ഇന്നലെ വൈകുന്നേരം പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടു. രാത്രി 10 മണിക്കാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് കാര്യം പറഞ്ഞപ്പോള്‍ നാളെ രാവിലെ 11 മണിക്ക് ഫ്‌ലോര്‍ ടെസ്റ്റ് നടക്കുന്ന വിവരം കിട്ടി. നിലവില്‍ രണ്ട് എന്‍ സി പി എം എല്‍ എമാര്‍ കൊവിഡ് ബാധിച്ച് ക്വാറന്റീനിലും രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ വിദേശത്തുമാണ്.
വിമതര്‍ മഹാരാഷ്ട്രയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോയി. എന്നിട്ട് സ്പീക്കറില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ഇമെയില്‍ അയച്ചു. അവര്‍ വ്യക്തമായി പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ കണ്ടതിന് ശേഷം സ്ഥിതിഗതികള്‍ പരിശോധിക്കാതെ എങ്ങനെയാണ് ഗവര്‍ണര്‍ക്ക് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
'വിമത എം എല്‍ എമാര്‍ക്കെതിരായ അയോഗ്യത ഹര്‍ജിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ തീരുമാനമെടുക്കും വരെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ കോടതി അനുവദിക്കരുത്,' സിംഗ്വി സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം വോട്ടെടുപ്പും അയോഗ്യതയും തമ്മില്‍ എന്താണ് ബന്ധമെന്ന് കോടതി ചോദിച്ചു. കോടതിയില്‍ വാദങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗം വിളിച്ചു.
മന്ത്രിസഭാ യോഗത്തിനായി ഉദ്ധവ് താക്കറെ മുംബൈയിലെ മന്ത്രാലയയിലെത്തി. ഉപമുഖ്യമന്ത്രി അജിത് പവാറും മന്ത്രി ചഗബ് ഭുജ്ബലും ക്യാബിനറ്റ് യോഗത്തില്‍ വിര്‍ച്വലി പങ്കെടുക്കും. മഹാരാഷ്ട്ര നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിനെ ചോദ്യം ചെയ്ത് ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുനാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ഏറെ നാളുകള്‍ക്ക് ശേഷം ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിനോട് വിട പറഞ്ഞിരിക്കുകയാണ് വിമതര്‍.
വ്യാഴാഴ്ചയാണ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനിടെ അസമിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് വിമത എം എല്‍ എമാര്‍ 51 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. വിമതരുടെ നേതാവായ ഏക്നാഥ് ഷിന്‍ഡെയാണ് അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്.
ജൂണ്‍ 22 മുതലാണ് ഗുജറാത്തിലെ സൂറത്തില്‍ നിന്ന് വിമതര്‍ ഗുവാഹത്തിയിലെത്തിയത്. വ്യാഴാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ രാത്രിയോടെ തന്നെ വിമതര്‍ ഗോവയിലെത്തും. സുപ്രീംകോടതിയുടെ തീരുമാനം കൂടി കണക്കിലെടുത്തായിരിക്കും മഹാരാഷ്ട്രയിലേക്ക് തിരിക്കുന്ന കാര്യം അന്തിമമാക്കുക.
Recommended Video
എജ്ജാതി ലുക്കും ഡ്രെസും; ഫോട്ടോഷൂട്ടില്‍ പ്രിയാമണി തന്നെ