രാജ്യം കെട്ടിപ്പടുത്ത എല്ലാ കാര്യങ്ങളും ബിജെപി തകര്‍ക്കുന്നു; വിമർശനവുമായി മഹുവ മൊയ്ത്ര
ദില്ലി: ദശാബ്ദങ്ങള്‍ കൊണ്ട് രാജ്യം കെട്ടിപ്പടുത്ത എല്ലാ കാര്യങ്ങളും ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് നശിപ്പിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഓരോ ദിവസവും അവര്‍ ഈ രാജ്യം കെട്ടിപ്പടുത്ത ഓരോ കാര്യങ്ങളെയും നശിപ്പിക്കുകയാണ്. സമ്പദ്വ്യവസ്ഥ, തൊഴില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ വസ്തുതകളെ അടിച്ചമര്‍ത്താന്‍ നുണകള്‍ പടച്ചു വിടുകയാണ് ബിജെപി. ഒരു വശത്ത് മതത്തിന്റെ പേരില്‍ ഭയപ്പെടുത്തുകയാണ് ആളുകളെ. ഷഹീന്‍ ബാഗിലെ സമരം ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും മഹുവ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മഹുവ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ഞങ്ങളായിരുന്നെങ്കില്‍ 5 ഏക്കര്‍ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചേനേയെന്ന് ഷിയ വഖഫ് ബോര്‍ഡ്
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രസംഗത്തില്‍ ഇത്തവണ വരുത്തിയ ഭേദഗതിയെ കുറിച്ചും മഹുവ സംസാരിച്ചു. ഭരണഘടനാപരമായ അധികാരത്തോടുള്ള ബഹുമാനത്തിന്റെ ഭാഗമായി ഒരു കാലത്തും ടിഎംസി രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഭേദഗതി വരുത്തിയിട്ടില്ല. എന്നാല്‍ ഇത്തവണ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. പ്രസംഗത്തില്‍ ഭേദഗതി വരുത്തേണ്ട ആവശ്യമുണ്ടായിരുന്നു. അതിനാല്‍ തന്റെ സഹപ്രവര്‍ത്തകന്‍ സൗഗത റോയ് ആണ് പ്രസംഗത്തില്‍ ഭേദഗതികള്‍ വരുത്തിയതെന്നും മഹുവ പറഞ്ഞു.
കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായി മഹുവ പറഞ്ഞു. പ്രതിഷേധക്കാരെ വെടിവെച്ചിടണമെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആഹ്വാനം ചെയ്തത്. നമ്മുടെ പിതാക്കന്മാരും കുട്ടികളുമെന്താ തീവ്രവാദികളാണോ? മാത്രമല്ല 96 മണിക്കൂര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയ ബിജെപി എംപി പര്‍വേശ് വര്‍മയെയാണ് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കായി ഏര്‍പ്പെടുത്തിയത്. ഇത്രയും മോശം വ്യക്തിയെ അവതരിപ്പിക്കാനുള്ള ധൈര്യം ബിജെപി അല്ലാതെ മറ്റാരും കാണിക്കില്ല. ഇത് ഓരോ ഇന്ത്യക്കാരനോടുമുള്ള വെല്ലുവിളിയാണെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.
വലിയ തോതിലുള്ള പ്രതിഷേധത്തിനിടെയും പൗരത്വ ഭേദഗതി ബില്‍ ബിജെപി ഇരുസഭകളിലും പാസാക്കി. കാരണം അവര്‍ക്ക് അതിനുള്ള ഭൂരിപക്ഷമുണ്ട്. നാളെ അവര്‍ക്ക് വേണമെങ്കില്‍ 356 പ്രഖ്യാപിക്കുകയും ഡാര്‍ജിലിങ്ങിനെ വിഭജിക്കുകയും ചെയ്യും. നമുക്ക് നോക്കി ഇരിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇത് ധാര്‍മ്മിക അധികാരത്തിന്റെ ചോദ്യമാണെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.