സഭയിൽ ബിജെപിയെ വിറപ്പിച്ച് മഹുവ മൊയ്ത്ര, തടസ്സപ്പെടുത്തിയ ചെയർപേഴ്സൺ രമാ ദേവിക്ക് ചുട്ട മറുപടി
ദില്ലി: ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെ വിറപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പ്രസംഗം. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തിന് പിന്നാലെയാണ് മഹുവ മൊയ്ത്രയും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നത്. പെഗാസസ് മുതല്‍ കര്‍ഷകര്‍ വരെയുളള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് തൃണമൂല്‍ എംപി കേന്ദ്രത്തെ കടന്നാക്രമിച്ചത്.
''വോട്ട് കൊണ്ട് മാത്രം ബിജെപി തൃപ്തരല്ല. നിങ്ങള്‍ക്ക് ഞങ്ങളുടെ തലയ്ക്കകത്തേക്ക് കയറണം. ഞങ്ങളുടെ വീടുകളിലേക്ക് കയറണം. ഞങ്ങള്‍ എന്ത് കഴിക്കണം എന്നും എന്ത് ധരിക്കണം എന്നും ആരെ സ്‌നേഹിക്കണം എന്നും നിങ്ങള്‍ക്ക് തീരുമാനിക്കണം. സ്വന്തം നിലപാടുളള ഒരു ഇന്ത്യയെ നിങ്ങള്‍ ഭയക്കുന്നു. രാജ്യത്തെ പൗരന്മാര്‍ പൊരുതേണ്ട കാലമായിരിക്കുകയാണ്'', മഹുവ മൊയ്ത്ര പറഞ്ഞു.
''തിരഞ്ഞെടുപ്പ് ദിവസം സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ റെയ്ഡ് നടത്താന്‍ സാധിക്കാത്ത ഒരു ഭാവികാലത്തെ ബിജെപി ഭയപ്പെടുന്നു. നിങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെ നടപ്പിലാക്കുന്നു എന്നത് അനുസരിച്ച് സിബിഐയുടേയും ഇഡിയുടേയും തലവന്മാരുടെ കാലാവധി നീട്ടിക്കൊടുക്കേണ്ടതുണ്ട്. രാജ്യത്തെ പൗരന്മാരെ സര്‍ക്കാരിന് വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ആധാര്‍ കാര്‍ഡും വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്'' എന്നും മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി.

''വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ 70 സീറ്റുകള്‍ നഷ്ടപ്പെടുമോ എന്ന് ഭയന്നിട്ടാണ് എന്നും തൃണമൂല്‍ എംപി പറഞ്ഞു. നിങ്ങള്‍ക്ക് ജാട്ടുകളേയും സിഖുകാരേയും വിശ്വാസമില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ നിങ്ങള്‍ ടര്‍ബന്‍ ധരിക്കുകയും നാണമില്ലാതെ സഖ്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. രാജ്യത്തെ ഇന്നത്തെ സര്‍ക്കാര്‍ എത്രത്തോളം അവിശ്വസിക്കുന്നു എന്നത് പെഗാസസ് വ്യക്തമാക്കുന്നു. കോടതിയുടെ പരിഗണനയിലുളള വിഷയമാണെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട. ബിജെപി പ്രതിപക്ഷത്തിരിക്കുമ്പോള്‍ കോടതിയുടെ പരിഗണനയിലുളള 2 ജി വിഷയം ഉയര്‍ത്തിയായിരുന്നു സര്‍ക്കാരിനെ വീഴ്ത്തിയത്'' എന്നും മഹുവ മൊയ്ത്ര തുറന്നടിച്ചു.
Recommended Video
പ്രസംഗത്തിനിടെ തന്നെ തടസ്സപ്പെടുത്തിയ ലോക്‌സഭാ ചെയര്‍പേഴ്‌സണ്‍ രമാ ദേവിക്ക് മഹുവ മൊയ്ത്ര ട്വിറ്ററില്‍ മറുപടി നല്‍കി. രോഷം കുറയ്ക്കാനും സ്‌നേഹത്തോടെ പെരുമാറാനും ആയിരുന്നു രമാ ദേവിയുടെ നിര്‍ദേശം. തന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി താന്‍ സ്‌നേഹത്തോടെ പ്രസംഗിക്കണോ ദേഷ്യത്തോടെ പ്രസംഗിക്കണോ എന്നൊക്കെ പഠിപ്പിക്കാന്‍ ചെയര്‍ ആരാണ് എന്ന് മഹുവ മൊയ്ത്ര ചോദിച്ചു. ''അത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ല. ചട്ടങ്ങള്‍ സംബന്ധിച്ച് മാത്രം നിങ്ങള്‍ തിരുത്തിയാല്‍ മതി. ലോക്‌സഭയിലെ മോറല്‍ സയന്‍സ് അധ്യാപിക അല്ല നിങ്ങള്‍'' എന്നാണ് മഹുവ ട്വിറ്ററില്‍ കുറിച്ചത്.












Click it and Unblock the Notifications