അത്ഭുതമൊന്നും സംഭവിച്ചില്ല; ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ
ന്യൂദൽഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. 7897 വോട്ടുകൾക്കാണ് വിജയം. ശശി തരൂരിന് 1072 വോട്ടുകളാണ് ലഭിച്ചത്. നേരത്തെ തന്നെ മല്ലികാർജ്ജുൻ ഖാർഗെയുടെ വിജയം ഉറപ്പായിരുന്നു.
ഒക്ടോബർ 17 നാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത്. രാവിലെ 10 മണിക്ക് തന്നെ എ ഐ സി സി ആസ്ഥാനത്ത് വോട്ടെണ്ണലിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടുകൾ കൂട്ടിക്കലർത്തിയാണ് വോട്ടെണ്ണിയത്.
മികച്ച പ്രകടനം പുറത്തെടുത്ത ശശി തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടി ഞെട്ടിച്ചു. 88 ശതമാനം വോട്ടുകളാണ് മല്ലികാര്‍ജുന്‍ ഖര്‍ഗേ സ്വന്തമാക്കിയത്. ആകെ പോള്‍ ചെയ്ത 9385 വോട്ടുകളില്‍ 416 വോട്ടുകള്‍ അസാധുവായി. അതേസമയം ഉത്തര്‍പ്രദേശില്‍ നിന്നുള്ള വോട്ടുകളില്‍ ശശി തരൂര്‍ ആക്ഷേപം ഉന്നയിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ബോഡി അത് പരിഗണിച്ചില്ല.
സന്ദീപാനന്ദഗിരിയുടെ ആശ്രമം ചികിത്സാകേന്ദ്രമാക്കാന്‍ ആലോചനയുമായി ഔഷധി; പരിശോധന നടത്തി
വോട്ടിങ് സമയത്ത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരും ലഖ്‌നൗവില്‍ വോട്ട് ചെയ്തു എന്നായിരുന്നു ശശി തരൂര്‍ ആരോപണം ഉന്നയിച്ചത്. ബാലറ്റ് പെട്ടി സീല്‍ ചെയ്തത് ശരിയായ രീതിയിലായിരുന്നില്ല എന്ന ആക്ഷേപവും തരൂര്‍ ഉന്നയിച്ചിരുന്നു. 10 ശതമാനം വോട്ട് മാത്രം പ്രതീക്ഷിച്ചിരുന്ന തരൂരിന് 12 ശതമാനം വോട്ട് നേടാനായത് നിര്‍ണായകമായി.
വിവിധ പി സി സികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. 23 വര്‍ഷത്തിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന എന്ന പ്രത്യേകതയും ഉണ്ട്. കര്‍ണാടകയില്‍ നിന്നുള്ള നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.
'ഞങ്ങളോട് അന്ന് പറഞ്ഞത് ഭാര്യയാണ് എന്ന്..'; എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്കായി പൊലീസിന്റെ മൊഴിയും
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒമ്പത് തവണ കര്‍ണാടകയില്‍ എം എല്‍ എയായിരുന്നു. നിലവില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയിരുന്നു.
സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന ആറാമത്തെ ദക്ഷിണേന്ത്യന്‍ നേതാവ് കൂടിയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ബി പട്ടാഭി സീതാരാമയ്യ, എന്‍ സഞ്ജീവ റെഡ്ഡി, കെ കാമരാജ്, എസ് നിജലിംഗപ്പ, പി വി നരസിംഹ റാവു എന്നിവരാണ് കോണ്‍ഗ്രസ് പ്രസിഡന്റായ മറ്റ് ദക്ഷിണേന്ത്യന്‍ നേതാക്കള്‍. ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിന് പിന്നാലെയാണ് എ ഐ സി സി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഗാന്ധി കുടുംബം നേരത്തെ തന്നെ മത്സരിക്കില്ല എന്ന് ഉറപ്പായതോടെ ശശി തരൂര്‍ മത്സരരംഗത്തേക്ക് ആദ്യം കടന്ന് വന്നിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ പരിഷ്‌കാരം വേണം എന്ന നിലപാട് സ്വീകരിച്ച ശശി തരൂരിന് പക്ഷെ മുതിര്‍ന്ന നേതാക്കളില്‍ പലരും പിന്തുണ നല്‍കിയിരുന്നില്ല. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി 23 യും ശശി തരൂരിനെ പരസ്യമായി പിന്തുണച്ചില്ല.
ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല എന്ന് ഹൈക്കമാന്റ് അറിയിച്ചിരുന്നെങ്കിലും ഖാര്‍ഗെ ഫലത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായാണ് ചിത്രീകരിക്കപ്പെട്ടത്. ഇതോടെ ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും ഖാര്‍ഗെയ്ക്ക് ഒപ്പമായി. നേരത്തെ അശോക് ഗെലോട്ട്, ദിഗ് വിജയസിംഗ് എന്നിവര്‍ പിന്മാറിയതോടെയാണ് തരൂര്‍-ഖാര്‍ഗെ പോരാട്ടത്തിന് കളമൊരുങ്ങിയത്.