മമതയ്ക്ക് ഒപ്പം സ്വര ഭാസ്കർ, 'രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കൂടേ'? ബിജെപിക്കും മോദിക്കും രൂക്ഷ വിമർശനം
മുംബൈ: പശ്ചിമ ബംഗാളില്‍ നിന്നും ദേശീയ നേതാവ് എന്ന ഇമേജിലേക്ക് വളര്‍ന്ന് കൊണ്ടിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമല്ല എന്നുളള ചിന്ത ഉണര്‍ത്തി വിടാന്‍ മമതയ്ക്ക് സാധിച്ചിട്ടുണ്ട്.
പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നു
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മുംബൈയില്‍ എത്തിയ മമത ബാനര്‍ജി സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ അടക്കം പങ്കെടുത്ത പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയര്‍ന്നത്.
മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും അഭിനേതാക്കളും ചിത്രകാരന്മാരും അടക്കമുളള പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു മമത ബാനര്‍ജിയുടെ മുംബൈയിലെ പരിപാടി. ജാവേദ് അക്തര്‍, സ്വര ഭാസ്‌കര്‍, തീസ്ത സെതല്‍വാദ്, മേധാ പട്കര്‍, രാഹുല്‍ ബോസ്, കൊങ്കണ സെന്‍ ശര്‍മ പോലുളള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ബംഗാളില്‍ ബിജെപി പരാജയപ്പെടുത്തിയതിന് മമത ബാനര്‍ജിക്ക് സ്വര ഭാസ്‌കര്‍ നന്ദി പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റവും യുഎപിഎ നിയമവും വ്യാപകമായി ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് എന്നും അതിനാല്‍ കലാകാരന്മാര്‍ക്ക് തങ്ങള്‍ക്ക് പറയാനുളളത് പറയാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ദൈവം നല്‍കുന്ന പ്രസാദം പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യദ്രോഹവും യുഎപിഎയും വിതരണം ചെയ്യുന്നത് എന്നും മമത ബാനര്‍ജിക്ക് മുന്നില്‍ സ്വര ഭാസ്‌കര്‍ പറഞ്ഞു.
കൊമേഡിയന്മാരായ മുനാവര്‍ ഫറൂഖി, അദിതി മിത്തല്‍, അഗ്രിമ ജോഷ്വ അടക്കമുളളവരെ വലതുപക്ഷ സംഘങ്ങള്‍ ടാര്‍ജറ്റ് ചെയ്ത് ആക്രമിക്കുന്നത് സ്വര ഭാസ്‌കര്‍ ചൂണ്ടിക്കാട്ടി. അവരെ പോലെ ഉളളവര്‍ സ്വന്തം ജീവിതവും കരിയറും അപകടത്തിലാക്കുന്നത് പ്രതിരോധ നീക്കങ്ങളെ സജീവമാക്കി നിലനിര്‍ത്താനാണ്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് മുനാവര്‍ ഫറൂഖിയെ ഒരു മാസം ജയിലിലിട്ടുവെന്നും സ്വര ഭാസ്‌കര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനെതിരെ പറയുന്ന ചില കലാകാരന്മാര്‍ക്ക് അവസരം നല്‍കി എന്ന പേരില്‍ ചില വേദികള്‍ ആക്രമിക്കപ്പെട്ടു. മുഖമില്ലാത്തെ ആള്‍ക്കൂട്ടം ഇത്തരത്തില്‍ ആക്രമിക്കുകയാണ് എന്നും എന്നാല്‍ സര്‍ക്കാരും പോലീസും ഒന്നും ചെയ്യുന്നില്ലെന്നും സ്വര ഭാസ്‌കര്‍ കുറ്റപ്പെടുത്തി. യുഎപിഎ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ് എന്ന് മമത ബാനര്‍ജി മറുപടിയായി പറഞ്ഞു. യുഎപിഎ സാധാരണ പൗരന്മാര്‍ക്ക് വേണ്ടിയുളളതല്ലെന്നും അത് ബാഹ്യ ശക്തികള്‍ക്ക് എതിരെയും ആഭ്യന്തര സുരക്ഷയ്ക്ക് വേണ്ടിയും ഉളളതാണെന്നും മമത പറഞ്ഞു.
സ്വര ഭാസ്‌കറിന് എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് കൂടയെന്ന് മമത ബാനര്‍ജി ചോദിച്ചു. സ്വര കരുത്തയായ ഒരു സ്ത്രീ ആണെന്നും മമത ബാനര്‍ജി പറഞ്ഞു. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങി സംഭവത്തിലും മമത ബാനര്‍ജി പ്രതികരിച്ചു. ഷാരൂഖ് ഖാനെ ബിജെപി ബലിയാടാക്കിയതാണെന്ന് മമത ബാനര്‍ജി ആരോപിച്ചു. സംവിധായകന്‍ മഹേഷ് ഭട്ടും ബലിയാടാക്കപ്പെട്ടതാണെന്നും മമത പറഞ്ഞു.
Recommended Video
ജനാധിപര്യ വിരുദ്ധരും ക്രൂരരുമാണ് ബിജെപിയെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. ഇന്ദിരാഗാന്ധി കരുത്തയായ നേതാവായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ നടപ്പിലാക്കി. ജനങ്ങളോട് മാപ്പ് പറഞ്ഞെങ്കിലും രാജ്യം ക്ഷമിച്ചില്ല. കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയും മാപ്പ് പറഞ്ഞു. എന്നാല്‍ ജനം പൊറുക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് കാരണമാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നത് എന്നും അവര്‍ ഭയന്നിരിക്കുകയാണ് എന്നും മമത ബാനര്‍ജി പറഞ്ഞു.