പശ്ചിമ ബംഗാളിലെത്തുന്ന നരേന്ദ്ര മോദിയുമായി മമത കൂടിക്കാഴ്ച നടത്തിയേക്കും! രാജ്ഭവനിൽ വിരുന്ന്, ആകാംഷ!
കൊല്‍ക്കത്ത: പൗരത്വ ഭേദഗതിക്ക് എതിരായി ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ഇന്ന് ബംഗാളിലെത്തും. രാജ്ഭവനില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച എന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം എന്തായിരിക്കുമെന്നത് വ്യക്തമല്ല.
മാത്രമല്ല പ്രധാനമന്ത്രിയുമായി മമത ബാനര്‍ജി നാളെ വേദി പങ്കിടുകയും ചെയ്യും. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ഇരുനേതാക്കളും വേദി പങ്കിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷിപ്പിംഗ് സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം നേരിട്ട് എത്തിയാണ് മമത ബാനര്‍ജിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മമത പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല എന്‍പിആര്‍ നടപടികള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ത്തി വെയ്ക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ നരേന്ദ്ര മോദിയുമായി മമത ബാനര്‍ജി വേദി പങ്കിടുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിക്കായി ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രാജഭവനില്‍ അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. ഈ വിരുന്നിലേക്ക് മമത ബാനര്‍ജിക്കും ക്ഷണമുണ്ട്. ഇവിടെ വെച്ച് മോദിയുമായി മമത കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. അതേസമയം മമത ബാനര്‍ജി വിരുന്നിന് എത്തുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.