അമിത് ഷായുടെ പ്രഥമ നീക്കം പാളി; മമത, കെസിആര്‍, ഫഡ്‌നാവിസ് എത്തിയില്ല, മുഖ്യചര്‍ച്ച ഗാഡ്ചിറോളി
ദില്ലി: കേന്ദ്രസര്‍ക്കാരുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന നിലപാടിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയതലത്തില്‍ മോദി സര്‍ക്കാരുമായി ഇത്രയും പരസ്യയുദ്ധത്തിലേര്‍പ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഇല്ലെന്ന് പറയാം. ബംഗാളില്‍ ബിജെപി മുഖ്യ എതിരാളികളായി ഉയര്‍ന്ന ശേഷമാണ് മമത നിലപാട് കടുപ്പിച്ചത്. ഇപ്പോഴിതാ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മമത വിട്ടുനിന്നു.
മാവോവാദികള്‍ക്കെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അമിത് ഷാ വിളിച്ചത്. അമിത് ഷാ ആഭ്യന്തര മന്ത്രിയായ ശേഷം ആദ്യമായി വിളിച്ചുചേര്‍ത്ത യോഗമാണിത്. മമതാ ബാനര്‍ജിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും യോഗത്തിന് വന്നില്ല. ഇരുവരും അവരുടെ സംസ്ഥാനങ്ങളില്‍ തന്നെയുണ്ടുതാനും. വിശദാംശങ്ങള്‍ ഇങ്ങനെ...
കാരണം അറിയിച്ചില്ല
മാവോവാദികളുടെ സാന്നിധ്യം ശക്തമാണെന്ന് കരുതുന്ന പത്ത് സംസ്ഥാനങ്ങളുടെ പ്രതിനിധികളെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്തത്. ഈ യോഗത്തിന് മമതയും കെസിആറും വരാതിരിക്കാന്‍ പ്രത്യേക കാരണം അറിയിച്ചില്ലെന്നാണ് വിവരം.
പ്രതിനിധികളെ അയച്ചു
മമതാ ബാനര്‍ജി ബംഗാളിലും കെസിആര്‍ ഹൈദരാബാദിലുമുണ്ട്. ഇരുവരും പതിവ് യോഗങ്ങളും ചടങ്ങളുമായി മുന്നോട്ട് പോകുന്നു. അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തിലേക്ക് പ്രതിനിധികളെ അയക്കുകയാണ് ഇരുവരും ചെയ്തത്.
അമിത് ഷായുടെ ആദ്യശ്രമം
അമിത് ഷാ ആഭ്യന്തര മന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മാവോവാദി വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത്. മുഖ്യമന്ത്രിമാര്‍ മാത്രമല്ല, അര്‍ധസേനകളുടെ തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ബംഗാളില്‍ നിന്ന് ഡിജിപിയും ചീഫ് സെക്രട്ടറിയുമാണ് ദില്ലിയില്‍ യോഗത്തിനെത്തിയത്.
വിളിച്ചുചേര്‍ത്തത് ഇവരെ
ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് അമിത് ഷാ വിളിച്ചു ചേര്‍ത്തത്. ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിമാര്‍ യോഗത്തിന് എത്തി.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും വന്നില്ല
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും ദില്ലിയിലെ യോഗത്തിന് വന്നില്ല. ഇത് കേന്ദ്രസര്‍ക്കാരിനെയും ആശ്ചര്യപ്പെടുത്തി. യോഗത്തിലെ പ്രധാന അജണ്ടകളിലൊന്ന് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി മേഖലയെ കുറിച്ചുള്ള ചര്‍ച്ചയാണ്.
മഹാരാഷ്ട്ര ചര്‍ച്ച പൊളിഞ്ഞു
മഹാരാഷ്ട്രയില്‍ മാവോവാദികള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നാണ് ഗഡ്ചിറോളി. ഇവിടെ സുരക്ഷാ വിഭാഗങ്ങള്‍ക്ക് നേരെ ഇടക്കിടെ ആക്രമണങ്ങളുണ്ടാകാറുണ്ട്. മേഖലയില്‍ കൂടുതല്‍ സേനയെ ഇറക്കുന്ന കാര്യം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫഡ്‌നാവിസ് വിട്ടുനിന്നതോടെ മഹാരാഷ്ട്രയിലെ ഭാവി നടപടികളില്‍ ഫലപ്രദമായ ചര്‍ച്ച നടക്കില്ല.
രാഷ്ട്രീയ കാരണങ്ങള്‍
നിര്‍ണായക യോഗത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിട്ടുനിന്നത് രാഷ്ട്രീയ കാരണങ്ങളാലാണ് എന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മഹാരാഷ്ട്രയില്‍ ഒട്ടേറെ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യപരിപാടികളിലാണ് ഫഡ്‌നാവിസ്. ഡിജിപിയെ ആണ് അദ്ദേഹം ദില്ലിയിലെ യോഗത്തിന് അയച്ചത്.
ശക്തമായ നടപടിക്ക് കേന്ദ്രം
മാവോവാദികള്‍ക്കെതിരെ ശക്തമായ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് മുന്നോടിയായിട്ടാണ് നിലവിലെ സേനാ നീക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ യോഗം വിളിച്ചത്. ഭാവിയില്‍ സ്വീകരിക്കേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.
ആക്രമണം കുറഞ്ഞു
മാവോവാദി ആക്രമങ്ങളില്‍ വന്‍തോതിലുള്ള കുറവ് സംഭവിച്ചിട്ടുണ്ട് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. 2009-2013 കാലയളവില്‍ 8782 ആക്രമണങ്ങളാണ് മാവോവാദികള്‍ നടത്തിയത്. എന്നാല്‍ പിന്നീട് ഇത് കുറഞ്ഞു. 2014-18 കാലയളവില്‍ 4969 ആക്രമണങ്ങളേ ഉണ്ടായിട്ടുള്ളൂ.
ശക്തി ക്ഷയിച്ച് മാവോയിസ്റ്റുകള്‍
2009-13 കാലയളവില്‍ 3326 പേരാണ് മാവോവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് ഇത്രയും പേര്‍. ന്നാല്‍ 2014-18 കാലയളവില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1321 ആയി കുറഞ്ഞു. 60 ശതമാനം കുറവുണ്ടായെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മാവോവാദികളുടെ ശക്തി ക്ഷയിച്ചുവെന്നാണ് വിലയിരുത്തല്‍.
കേന്ദ്രമന്ത്രി പറയുന്നത്
കഴിഞ്ഞ വര്‍ഷം വരെയുള്ള പത്ത് വര്‍ഷങ്ങളില്‍ 1400 മാവോവാദികളാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം മെയ് വരെ 310 ആക്രമണങ്ങളുണ്ടായി. 88 പേര്‍ കൊല്ലപ്പെട്ടു. ഇടതു തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതുകൊണ്ടാണ് ആക്രമണം കുറഞ്ഞതെന്നും സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷണ്‍ റെഡ്ഡി പറഞ്ഞു.
അമേരിക്കയെ അമ്പരപ്പിച്ച് ഇറാന്; ലോക നേതാക്കള്‍ക്കിടയില്‍ ഇറാന് മന്ത്രിയും, മോദി വന്നതിന് പിന്നാലെ