ഭീതി വിതച്ച് ധാരാവി: കൊറോണ ബാധിതൻ മരിച്ചു, പ്രദേശം സീൽ വെച്ചു, രാജ്യത്ത് 24 മണിക്കൂറിൽ 437 കേസുകൾ
ദില്ലി: ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 437 കേസുകളാണ്. ഇതോടെ രാജ്യത്ത് 1, 834 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ബുധനാഴ്ച രാത്രി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ. രാജ്യത്ത് ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 41 കൊറോണ മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുംബൈയിലെ ധാരാവിയിൽ നിന്നുള്ള മധ്യവയസ്കനാണ് ഏറ്റവും ഒടുവിൽ കൊറോണയെത്തുടർന്ന് മരിച്ചത്. തമിഴ്നാട്ടിൽ മാത്രം ദില്ലിയിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ 190 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ധാരാവിയും ഭീതിയിലേക്ക്
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന മുംബൈയിലെ ധാരാവിയിൽ ആദ്യ കൊവിഡ് മരണം ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച 56 കാരനാണ് മരിച്ചത്. കൊറോണ സ്ഥിരീകരിച്ച് മണിക്കൂറുകൾക്കം രോഗി മരിക്കുകയായിരുന്നു. ധാരാവി ബലിഗാനഗറിലെ എസ്ആർഎ സൊസൈറ്റി മേഖലയിൽ താമസിച്ചിരുന്നയാളാണ് മുംബൈയിലെ സയൺ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മാർച്ച് 23ന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതോടെ ചികിത്സ തേടിയ ഇദ്ദേഹം വീണ്ടുമെത്തിയപ്പോൾ സയൺ ആശുപത്രിയിലേക്ക് നിർദേശിക്കുകയായിരുന്നു. സാമ്പിളിന്റെ ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ മരണമടയുകയായിരുന്നു. ഇതോടെ മുംബൈയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയിട്ടുണ്ട്.

രോഗികളുടെ എണ്ണത്തിൽ വർധനവ്
ദില്ലിയിലെ തബ്ലിഗി ജമാഅത്തിലെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരിൽ നിന്നുണ്ടായ രോഗബാധയാണ് പെട്ടെന്ന് രോഗികളുടെ എണ്ണം വർധിക്കുന്നതിലേക്ക് നയിച്ചിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു. ബുധനാഴ്ച 386 കേസുകളായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 150 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് തബ്ലിഗി ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയവരിൽ നിന്നാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കിയിരുന്നു.

കോർപ്പറേഷൻ പ്രദേശം സീൽ ചെയ്തു
56 കാരനായ ധാരാവിയിലെ താമസക്കാരന് രോഗം സ്ഥിരീകരിച്ചതോടെ മുംബൈ കോർപ്പറേഷൻ ഈ പ്രദേശം സീൽ ചെയ്തിരുന്നു. കടകളും 300 ഓളം വീടുകളുമാണ് ഈ പ്രദേശത്തുള്ളത്. ഏഴോളം കുടുംബങ്ങളെയും ക്വാന്റൈനിലാക്കിയിരുന്നു. ഇദ്ദേഹവുമായി സമ്പർത്തിലേർപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികളും പുരോഗമിച്ച് വരികയാണ്. പത്ത് ലക്ഷത്തിലധികം പേർ തിങ്ങിപ്പാർക്കുന്ന ധാരാവിയിൽ കൊറോണ സ്ഥിരീകരിച്ചത് വലിയ തോതിൽ ഭീതി പടർത്തിയിട്ടുണ്ട്. സമൂഹ വ്യാപനത്തിനുള്ള സാധ്യതയാണ് വലിയ ഭീഷണി.

നിർദേശം ഇങ്ങനെ...
രോഗവ്യാപനം തടയുന്നതിനായി ജനങ്ങളോട് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലക്കാനും ലോക്ക് ഡൌൺ ചട്ടങ്ങൾ മറികടന്ന് പരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനും നിർദേശിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയതോടെ ഇവരെ കണ്ടെത്തി സമ്പർക്കം പുലർത്തിയവരെക്കൂടി നിരീക്ഷണത്തിലാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരുകൾ. പരിപാടിയുമായി ബന്ധം പുലർത്തിയ 1,800 ഓളം പേരെ ഒമ്പത് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കുമായി മാറ്റിയിട്ടുണ്ടെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
Recommended Video

തയ്യാറെടുപ്പുകൾ എന്തെല്ലാം
20000 ട്രെയിൻ കോച്ചുകൾ പരിഷ്കരിച്ച് 3.2 ലക്ഷം ഐസൊലേഷൻ, ക്വാറന്റൈൻ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ. 5000 കോച്ചുകളിൽ മാറ്റം വരുത്തിക്കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ടെസ്റ്റിംഗ് കിറ്റ്, മരുന്നുകൾ, മാസ്ക്, മറ്റ് അവശ്യ വസ്തുുക്കൾ എന്നിവ എത്തിക്കുന്നതിനായി വ്യോമയാന മന്ത്രാലയത്തിന്റെ ലൈഫ് ലൈൻ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 15.4 ടൺ മെഡിക്കൽ ഉപകരണങ്ങളാണ് ഇത്തരത്തിൽ എത്തിച്ചത്.












Click it and Unblock the Notifications