പത്മാവതിന്റെ ഗതി മണികർണ്ണികയ്ക്ക് ഉണ്ടാകില്ല; ബ്രാഹ്മിൺ സഭ പ്രതിഷേധം അവസാനിപ്പിച്ചു!
ജയ്പൂർ: പത്മാവതിന്റെ ഗതി മണികർണ്ണികയ്ക്ക് ഉണ്ടാകില്ല. മണികര്‍ണ്ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സിയ്‌ക്കെതിരെ സര്‍വ്വ ബ്രാഹ്മിന്‍ സഭ നടത്തിവന്ന പ്രതിഷേധങ്ങള്‍ക്ക് വിരാമമായി. ആരോപിക്കപ്പെടുന്നതു പോലെയുള്ള കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തിലില്ലെന്ന നിര്‍മ്മാതാവ് കമല്‍ ജെയിന്റെ ഉറപ്പാണ് പ്രതിഷേധങ്ങളില്‍ നിന്നു പിന്മാറാന്‍ കാരണമായത്.
റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന മണികര്‍ണ്ണികയില്‍ റാണിയും ഒരു ബ്രിട്ടീഷ് ഭരണാധികാരിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ബ്രാഹ്മണ സഭ ബോളിവുഡ് ചിത്രം മണികര്‍ണ്ണികയുടെ ചിത്രീകരണം തടസപ്പെടുത്തുകയും. പ്രതിഷേധിക്കുകയും ചെയ്തത്.
ബ്രാഹ്മണ സ്ത്രീ
ഝാന്‍സിയുടെ രാജ്ഞി, റാണി ലക്ഷ്മിഭായി ബ്രാഹ്മണ സ്ത്രീയായിരുന്നുവെന്നും അതുകൊണ്ട് തങ്ങള്‍ക്ക് ചരിത്രത്തിലെ ധീരവനിതയോട് വൈകാരികമായ ബന്ധമുണെന്നുമാണ് ബ്രാഹ്മിണ്‍ സഭയുടെ വാദം. കൃഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണൗട്ടാണ് റാണി ലക്ഷ്മി ഭായിയായി അഭിനയിക്കുന്നത്.
ജയശ്രീ മിശ്രയുടെ പുസ്തകം
ജയശ്രീ മിശ്ര എഴുതിയ റാണി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ എടുത്തിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ പുസ്തകം നിരോധിച്ചു. പിന്നെന്തിനാണ് സിനിമക്കാര്‍ നിരോധിച്ച പുസ്തകത്തിലെ വിവരങ്ങള്‍ തന്നെ ചിത്രീകരിക്കുന്നതെന്ന് സര്‍വ് ബ്രാഹ്മിണ്‍ മഹാസഭയുടെ സ്ഥാപക അംഗവും അധ്യക്ഷനുമായ സുരേഷ് മിശ്ര ചോദിച്ചിരുന്നു.
പിന്തുണയുമായി കർണി സേനയും
രാജസ്ഥാനിലായിരുന്നു ചിത്രീകരണത്തെ തടസ്സപ്പെടുത്തി പ്രതിഷേധമുണ്ടാക്കിയത്. രജപുത് കര്‍ണ്ണി സേന ദേശീയ പ്രസിഡന്റ് മഹിപാല്‍ മക്രാന ബ്രാഹ്മണ സഭയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് സമരം പ്രതിഷേധത്തിന് വിരാമമായിരിക്കുന്നത്.
രാജ്ഞിക്ക് ഇംഗ്ലീഷുകാരനുമായി ബന്ധം
സിനിമയിലെ ഒരു ഗാനത്തിലും ചില രംഗങ്ങളിലും രാജ്ഞിക്ക് ഇംഗ്ലീഷുകാരനായ ഒരാളുമായി ബന്ധമുണ്ടെന്ന് കാണിക്കുന്നുണ്ടെന്നാണ് ബ്രാഹ്മണ സഭയുടെ ആരോപണം. ഇതിനെതിരെ ജനുവരി 9ന് സിനിമയുടെ നിർമ്മാതാക്കൾക്ക് കത്തയച്ചിരുന്നു. എന്നാൽ അവർ ഒരു മറുപടിയും നൽകിയില്ലെന്ന് സര്‍വ് ബ്രാഹ്മിണ്‍ മഹാസഭയുടെ സ്ഥാപക അംഗവും അധ്യക്ഷനുമായ സുരേഷ് മിശ്ര അന്ന് പറഞ്ഞിരുന്നു.