കേവല ഭൂരിപക്ഷം ലഭിച്ചില്ലേങ്കിൽ 'പ്ലാൻ ബി'; മണിപ്പൂരിൽ ബിജെപിയെ പൂട്ടാൻ കോൺഗ്രസ് പദ്ധതി
ദില്ലി; മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിച്ചില്ലേങ്കിൽ കോൺഗ്രസിന് 'പ്ലാൻ ബി' ഉണ്ടെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി സിംഗ്. മാന്ത്രിക സംഖ്യ തൊടാനായില്ലേങ്കിൽ സർക്കാർ രൂപീകരണത്തിനായി പ്രാദേശിക കക്ഷികളുടെ പിന്തുണ തേടുമെന്നും ഇബോബി പറഞ്ഞു. ബിജെപി വിട്ട് മറ്റ് പാർട്ടികളിൽ എത്തിയ ചേര്‍ന്ന വിമത നേതാക്കളെയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.

2017 ൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഞങ്ങളെ അനുവദിച്ചില്ല. രാജ്ഭവനിൽ ബിജെപി കേന്ദ്രമന്ത്രിമാർ അവർക്കൊപ്പം ഇരിക്കുകയായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരും. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന് ഇതിനോടകം തന്നെ ഞങ്ങൾ ചർച്ച ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഒരു ധാരണ കോൺഗ്രസ് ഉണ്ടാക്കിയിട്ടുണ്ട്. കേവല ഭൂരിപക്ഷം ലഭിച്ചില്ലേങ്കിൽ സാഹചര്യം മറികടക്കാൻ പദ്ധതി തയ്യാറാക്കുമെന്നും ഇബോബി പറഞ്ഞു.

സൈനികർക്ക് പ്രത്യേകാധികാരം നൽകുന്ന അഫ്സപ പിൻവലിക്കാത്ത ബി ജെ പി നടപടിക്കെതിരേയും ഇബോബി രംഗത്തെത്തി.
എന്തുകൊണ്ടാണ് അഫ്സ്പ പിൻവലിക്കാൻ ബി ജെ പി ശ്രമിക്കാത്തത്. അഫ്‌സ്പ പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും ബോധ്യപ്പെടുത്താൻ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. കേന്ദ്രത്തെ ബോധ്യപ്പെടുത്താനുള്ള ധൈര്യം ഇപ്പോഴത്തെ മുഖ്യമന്ത്രിക്കുണ്ടാകണം, നാഗാ കരാർ ഒപ്പുവെച്ച് ഏഴ് വർഷങ്ങൾക്കിപ്പുറവും യാതൊരു സമധാന ചർച്ചകളും ഉണ്ടായിട്ടില്ല. കൂക്കി ജനങ്ങൾ വിഡ്ഢികളാണെന്ന് അമിത് ഷാ കരുതരുതെന്നും , ഇബോബി പറഞ്ഞു.

ഇത്തവണ കോൺഗ്രസിൽ നിന്നും ആരും കൂറുമാറില്ല. എം എൽ എമാരുടെ കൂറുമാറ്റം ഒരു പ്രശ്‌നമായിരുന്നു, എന്നാൽ കോടതിയുടെ ഉത്തരവുകൾ കൂറുമാറിയ എം എൽ എമാർക്ക് ഒരു പാഠമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കൂറുമാറ്റം ഉണ്ടാകില്ല. ബി ജെ പി മാത്രമാണ് എം എൽ എമാരുടെ കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നത്. തൂക്കുസഭ ഉണ്ടാകില്ല. ബഹുമുഖ മത്സരം കോൺഗ്രസിന് ഗുണം ചെയ്യും. ഇത്തവണ ബി ജെ പിക്കുള്ളിൽ ഭിന്നത ശക്തമാണെന്നും ഇബോബി പറഞ്ഞു.

2017 ൽ 60 അംഗ നിയമസഭയിൽ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും പ്രാദേശി കക്ഷികളുടെ പിന്തുണയോടെ ബി ജെ പി സംസ്ഥാന ഭരണം പിടിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ തവണ ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ച പ്രധാന പാർട്ടികളായ എൻ പി പിയും എൻ പി എഫും ഇത്തവണ തനിച്ചാണ് നിയമസഭ തിരഞ്ഞെടുപ്പിന് നേരിടുന്നത്. എൻ പി പി ഇത്തവണ കിംഗ് മേക്കറാകാനുള്ള സാധ്യതകളാണ് ഉയരുന്നത്.

കഴിഞ്ഞ തവണ 9 സീറ്റിൽ മത്സരിച്ച എൻ പി പി ഈ തിരഞ്ഞെടുപ്പിൽ 38 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ബി ജെ പി വിട്ടെത്തിയ 19 ഓളം നേതാക്കളെയാണ് എൻ പി പി സ്ഥാനാർത്ഥികളാക്കിയതും. തിരഞ്ഞെടുപ്പ് ഫലത്തെ അനുസരിച്ചായിരിക്കും ആർക്ക് പിന്തുണ നൽകണം എന്ന കാര്യം പരിഗണിക്കുകയെന്നാണ് മേഘാലയ മുഖ്യമന്ത്രിയും നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) അധ്യക്ഷനുമായ കൊൺറാഡ് സാങ്മ പറഞ്ഞത്. ബിജെപിയുമായി അത്ര നല്ല ബന്ധമല്ല പാർട്ടി ഇപ്പോൾ പുലർത്തുന്നത്. അതിനാൽ തിരഞ്ഞെടുപ്പിന് ശേഷം എൻ പി പി കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എൻ പി പിയുമായി സഖ്യം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇബോബി സിംഗ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications