മണിപ്പൂരിൽ വീണ്ടും സംഘർഷ സാഹചര്യം; 6 പോലീസ് സ്‌റ്റേഷൻ പരിധിയിൽ കൂടി അഫ്‌സ്‌പ ഏർപ്പെടുത്തി
ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പൂരിലെ കൂടുതൽ മേഖലകളിൽ അഫ്‌സ്‌പ നിയമം ഏർപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. പുതുതായി ആറ് പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിൽ കൂടിയാണ് നിയമം കൊണ്ട് വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം രൂക്ഷമായ ജിരിബാം ഉൾപ്പെടെയുള്ള മേഖലകളിലാണ് അഫ്‌സ്‌പ ഏർപ്പെടുത്തിയത്. ദിവസങ്ങൾക്ക് മുൻപ് മേഖലയിൽ പത്തോളം കുക്കി ആയുധ ധാരികളെ സിആർപിഎഫ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
സിആർപിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിന് ഒടുവിലായിരുന്നു തിരിച്ചടി. കൂടാതെ മേഖലയിൽ രണ്ട് മുതിർന്ന പൗരൻമാരെ അഗ്നിക്കിരയാക്കി കൊല്ലുകയും മെയ്‌തി വിഭാഗത്തിൽപ്പെട്ട ആറോളം പേരെ തട്ടിക്കൊണ്ട് പോവുകയും ചെയ്‌തിരുന്നു. മൂന്ന് സ്ത്രീകളെയും മൂന്ന് പ്രായപൂർത്തിയാവാത്ത കുട്ടികളെയുമാണ് ഇവിടെ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ട് പോയത്. ഇതിന് പിന്നാലെയാണ് അഫ്‌സ്‌പ നിയമം തിരികെ കൊണ്ട് വരുന്നത്.

ഇംഫാൽ വെസ്‌റ്റ് ജില്ലയുടെ ഭാഗമായ സെക്‌മായി, ലംസാംഗ്, ഇംഫാൽ ഈസ്‌റ്റ് ജില്ലയിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്‌പോക്‌പിയിലെ ലെയ്‌മഖോങ്, ബിഷ്‌ണുപൂരിലെ മൊയ്‌റാംഗ് എന്നീ പോലീസ് സ്‌റ്റേഷൻ പരിധികളിലാണ് അഫ്‌സ്‌പ പ്രാബല്യത്തിൽ വരിക. സംഘർഷം ശക്തിയേറുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പ്രശ്‌നബാധിത പ്രദേശം ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന എവിടെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അഫ്‌സ്‌പ സൈന്യത്തിന് വിപുലമായ അധികാരം നൽകുന്നുണ്ട് എന്നതാണ് പ്രത്യേകത. ഇതിന് പുറമേ കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ അഫ്‌സ്‌പ നിലവിലുള്ള ഒരു പ്രദേശത്തെ സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനും സാധിക്കില്ല.
സർക്കാരുമായി വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാത്ത സായുധ സംഘങ്ങളോട് കൂടുതൽ സ്വതന്ത്രമായി, കർശനമായി ഇടപെടാൻ ഈ നിയമം പുനഃസ്ഥാപിക്കുന്നതിലൂടെ സൈന്യത്തിന് കഴിയുമെന്നതാണ് പ്രത്യേകത. എന്നാൽ സൈനികർക്ക് അനുകൂലമായ ഒട്ടേറെ വകുപ്പുകൾ ഉള്ളതിനാൽ തന്നെ പൊതുജനങ്ങളിൽ നിന്ന് കാര്യമായ എതിർപ്പ് നേരിടേണ്ടി വരുന്ന ഒരു നിയമം കൂടിയാണിത്.
ഒക്ടോബർ ഒന്ന് മുതൽ സംസ്ഥാനത്ത് 19 പോലീസ് സ്‌റ്റേഷൻ പരിധികൾ ഒഴികെ ബാക്കി എല്ലാ മേഖലയിലും ഈ നിയമം നിലവിലുണ്ട്. ഈ സ്‌റ്റേഷൻ പരിധികൾ പൊതുവേ ശാന്തമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഈ നടപടി. എന്നാൽ അതിലാണ് ഇപ്പോൾ കേന്ദ്രം മാറ്റം വരുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ മെയ് മാസത്തിലാണ് പ്രധാന വിഭാഗങ്ങളായി കുക്കികളും മെയ്‌തികളും തമ്മിൽ പോരാട്ടം തുടങ്ങിയത്. എന്നാൽ അപ്പോഴൊക്കെയും ശാന്തമായിരുന്ന മേഖലകളിൽ ഒന്നായിരുന്നു ജിരിബാം ഉൾപ്പെടെയുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടവും അക്രമത്തിന്റെ പിടിയിലാണ്. ഇതുവരെ മണിപ്പൂരിൽ വംശീയ കലാപത്തിൽ ഇരുന്നൂറിൽ അധികം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications