മണിപ്പൂര്‍ കൂട്ടബലാത്സംഗം: മുഖ്യപ്രതിയുടെ ചിത്രം പുറത്ത്, സ്ത്രീയെ വലിച്ചിഴച്ച യുവാവ്
ഇംഫാല്‍ : രാജ്യത്തെ ഞെട്ടിച്ച മണിപ്പൂരിലെ കുക്കി സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മുഖ്യപ്രതിയുടെ ചിത്രം പുറത്തുവന്നു. വീഡിയോയില്‍ പച്ച ടീ ഷര്‍ട്ട് ധരിച്ച യുവാവിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത് .
ഹുയിറേം ഹെറോദാസ് മെയ്‌തേയ് എന്ന യുവാവിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാളാണ് സംഭവത്തിലെ മുഖ്യപ്രതി. പേച്ചി അവാങ് ലെയ്കൈ സ്വദേശിയാണ് ഇയാള്‍. വൈറലായ വീഡിയോയെ കുറിച്ചുള്ള അന്വേഷണത്തിന് ശേഷം ഹെറോദാസിനെ തിരിച്ചറിയുകയും ഉടന്‍ തന്നെ മണിപ്പൂര്‍ പൊലീസ് തൗബാല്‍ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു .

മണിപ്പൂര്‍ പൊലീസ് പറയുന്നതനുസരിച്ച്, മെയ് 4 ന് ആണ് രണ്ട് കുക്കി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. ഈ സംഭവത്തിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. ഇന്ന് രാത്രിയോടെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ, വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് രംഗത്തെത്തിയിരുന്നു.
'നിലവില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്, എല്ലാ കുറ്റക്കാര്‍ക്കെതിരെയും കര്‍ശനമായ നടപടിയെടുക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും. വധശിക്ഷ ഉള്‍പ്പടെയുള്ള ശിക്ഷ ലഭിക്കാനുള്ള വകുപ്പ് ചുമത്തും'- മുഖ്യമന്ത്രി പറഞ്ഞു. മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്.
തട്ടിക്കൊണ്ടുപോയ അഞ്ച് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് സ്ത്രീകളെ ആയിരക്കണക്കിന് ആളുകളുടെ മുമ്പിൽ വച്ച് നഗ്‌നരാക്കി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് എഫ് ഐ ആറില്‍ പറയുന്നു. മാരക ആയുധങ്ങളുമായെത്തിയ ജനക്കൂട്ടം ഗ്രാമത്തില്‍ പ്രവേശിച്ച് കടകള്‍ കൊള്ളയടിക്കുന്നതിനൊപ്പം വീടുകളും വസ്തുവകകളും നശിപ്പിക്കുകയായിരുന്നു.
സംഭവ ദിവസം ജനക്കൂട്ടം ഓടിയെത്തുമ്പോള്‍ അവിടെ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണുണ്ടായിരുന്നത്. ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങി അടുത്തുള്ള വനത്തിലേക്ക് ഓടുകയായിരുന്നു. ഇവരെ പിടികൂടിയ സംഘം ഒരു പുരുഷനെ കൊലപ്പെടുത്തിയതിന് ശേഷം ഒരു സ്ത്രീയോട് നഗ്നരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം മൂന്ന് സ്ത്രീകളെയും നഗ്നരാക്കി.
സംഭവം നടന്ന് 77 ദിവസത്തിന് ശേഷമാണ് വീഡിയോ പുറത്തുവന്നത്. മണിപ്പൂരില്‍ സമാനമായ ഒരുപാട് സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് ഈ സംഭവങ്ങളൊന്നും പുറംലോകം അറിയാതിരുന്നത്. മേയ് 3 ഓടെയാണ് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെടുന്നത്.












Click it and Unblock the Notifications