മന്‍ കി ബാത്ത്; ദേശീയ ചിഹ്നങ്ങളെ ബഹുമാനിക്കുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കും: മോദി
ദില്ലി: ഗാന്ധിജിക്കും രാജ്യത്തെ സായുധ സേനാംഗങ്ങള്‍ക്കും ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷം മുതല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ എങ്ങനെയാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് ആരംഭിച്ച് ഗാന്ധിജിയുടെ ചരമവാർഷികമായ ജനുവരി 30 വരെ തുടരുന്ന രീതിയിലാണെന്നാണ് മോദി അഭിപ്രായപ്പെട്ടത്. ദേശീയ ചിഹ്നങ്ങളെ ബഹുമാനിക്കുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജനുവരി 30 എന്ന ഈ ദിവസം ഗാന്ധിജി നല്‍കിയ ചില പാഠങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കും മുന്‍പാണ് നമ്മള്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. ഡല്‍ഹിയിലെ രാജവീഥിയില്‍ നമ്മില്‍ ഓരോരുത്തരിലും അഭിമാനവും ഉത്സാഹവും നിറച്ചുകൊണ്ട് രാജ്യത്തിന്റെ ശൗര്യത്തിന്റെയും വൈദഗ്ധ്യത്തിന്റെയും ദൃശ്യങ്ങള്‍ കണ്ടു. ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചുകാണും, ഇനി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 23, അതായത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തില്‍ ആരംഭിക്കുകയും 30 ജനുവരി, അതായത് ഗാന്ധിജിയുടെ പുണ്യദിനം വരെ നീണ്ടു നില്‍ക്കുകയും ചെയ്യും. ഇന്ത്യാഗേറ്റില്‍ നേതാജിയുടെ ഡിജിറ്റല്‍ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഈ കാര്യങ്ങളെ എപ്രകാരമാണോ രാജ്യത്തെ ജനങ്ങള്‍ സ്വീകരിച്ചത്, രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും സന്തോഷത്തിന്റെ അലയടികള്‍ ഉയര്‍ന്നത്. ഓരോ ദേശവാസിയും അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നമുക്കൊരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുന:പ്രതിഷ്ഠിക്കുകയാണ്. ഇന്ത്യാഗേറ്റിനു സമീപത്തെ 'അമര്‍ ജവാന്‍ ജ്യോതി'യും അതിനടുത്തുതന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ തെളിയിച്ചിരിക്കുന്ന ജ്യോതിയും ഒന്നിച്ചു ചേര്‍ത്തത് നമ്മള്‍ കണ്ടു. ഈ വികാരനിര്‍ഭരവേളയില്‍ എത്രയോ ദേശവാസികളുടെയും രക്തസാക്ഷി കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം രക്തസാക്ഷികളായ എല്ലാ ജവാന്മാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുന്‍ സൈനികര്‍ എനിക്ക് കത്തെഴുതി പറഞ്ഞിരുന്നു.' രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തെളിയിച്ചിരിക്കുന്ന 'അമര്‍ജവാന്‍ ജ്യോതി' രക്തസാക്ഷികളുടെ അമരത്വത്തിന്റെ പ്രതീകമാണ്. സത്യത്തില്‍ 'അമര്‍ജവാന്‍ജ്യോതി' പോലെ നമ്മുടെ രക്തസാക്ഷികള്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ സംഭാവനകളും അനശ്വരമാണ്. ഞാന്‍ നിങ്ങളോരോരുത്തരോടും പറയുകയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം തീര്‍ച്ചയായും ദേശീയയുദ്ധസ്മാരകത്തില്‍ പോകണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും തീര്‍ച്ചയായും കൊണ്ടു പോകണം. അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഊര്‍ജ്ജവും പ്രചോദനവും അനുഭവിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രിയപ്പെട്ടവരെ, അമൃതോത്സവത്തിന്റെ ഈ ആഘോഷങ്ങള്‍ക്കിടയില്‍ ഒരുപാട് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളും വിതരണം ചെയ്യാന്‍ സാധിച്ചു. അതിലൊന്ന് പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാര്‍ ആണ്. ഈ പുരസ്‌കാരങ്ങള്‍ ചെറിയ പ്രായത്തില്‍തന്നെ സാഹസികവും പ്രചോദനാത്മകവുമായ കാര്യങ്ങള്‍ ചെയ്ത കൊച്ചുകുട്ടികള്‍ക്കു കിട്ടി. നമ്മള്‍ ഓരോരുത്തരും നമ്മുടെ വീട്ടില്‍ ചെന്ന് ഈ കുട്ടികളെക്കുറിച്ച് തീര്‍ച്ചയായും പറയണം. ഇതില്‍നിന്ന് നമ്മുടെ കുട്ടികള്‍ക്ക് പ്രചോദനം ലഭിക്കുകയും അവരുടെ ഉള്ളില്‍ രാജ്യത്തിന്റെ പേര് പ്രകാശമാനമാക്കുന്നതിനുള്ള ഉത്സാഹം ഉണ്ടാകുകയും ചെയ്യും. രാജ്യത്തെ ഇത്തവണത്തെ പത്മപുരസ്‌കാരങ്ങളുടെയും പ്രഖ്യാപനമുണ്ടായി.
പത്മപുരസ്‌കാരങ്ങള്‍ ലഭിച്ച പലരെയും കുറിച്ച് വളരെ കുറച്ചു ആള്‍ക്കാര്‍ക്ക് മാത്രമേ അറിയൂ. ഇവര്‍ സാധാരണക്കാരായിരുന്നിട്ടും അസാധാരണ കാര്യങ്ങള്‍ ചെയ്ത നമ്മുടെ രാജ്യത്തെ unsung heros ആണ് അതിലൊരാളാണ് പത്മശ്രീ പുരസ്‌കാര ജേതാവായ ഉത്തരാഖണ്ഡിലെ ബസന്തിദേവി. ഒരുപാട് കഷ്ടപാടുകളിലൂടെയാണ് ബസന്തിദേവിയുടെ ജീവിതം മുന്നോട്ടുപോയത്. ചെറിയ പ്രായത്തില്‍ തന്നെ അവരുടെ ഭര്‍ത്താവ് മരിച്ചു. അതിനുശേഷം ഒരാശ്രമത്തിലാണ് അവര്‍ താമസിച്ചത്. അവിടെ താമസിച്ചു അവര്‍ നദീസംരക്ഷണത്തിനു വേണ്ടി സമരം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കുകയും ചെയ്തു.
സ്ത്രീശാക്തീകരണത്തിനുവേണ്ടിയും അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അതുപോലെതന്നെ മണിപ്പൂരിലെ 77 വയസ്സുള്ള ലോറൈബംബിനോദേവി വര്‍ഷങ്ങളായി മണിപ്പൂരില്‍ ലിബാ ടെക്സ്‌റ്റൈല്‍ ആര്‍ട്ട് സംരക്ഷിച്ചുവരുന്നു. അവര്‍ക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. മധ്യപ്രദേശിലെ അര്‍ജന്‍സിംഗിന് ബൈഗാ ആദിവാസി നൃത്തത്തെ പരിചയപ്പെടുത്തിയതിനാണ് പുരസ്‌കാരം ലഭിച്ചത്. പത്മപുരസ്‌കാരം ലഭിച്ച മറ്റൊരു വ്യക്തിയാണ് ശ്രീമാന്‍ അമായീമഹാലിംഗാനായിക്. ഇദ്ദേഹം കര്‍ണ്ണാടകക്കാരനായ കൃഷിക്കാരനാണ്. കുറച്ചുപേര്‍ ഇദ്ദേഹത്തെ ടണല്‍ മാന്‍ എന്നു വിളിക്കാറുണ്ട്. ഇദ്ദേഹം കൃഷിയില്‍ ആള്‍ക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് ഇന്നോവേഷന്‍സ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പ്രയത്നത്തിലൂടെ ചെറുകിട കൃഷിക്കാര്‍ക്ക് ഏറെ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള വേറെയും ഒരുപാട് unsung heros ഉണ്ട്. ഇവരുടെ സംഭാവനകളെ മാനിച്ച് രാജ്യം അവരെ ആദരിക്കുകയാണ്. നിങ്ങള്‍ തീര്‍ച്ചയായും ഇവരെകുറിച്ച് അറിയാന്‍ ശ്രമിക്കണം. നമുക്ക് ഇവരുടെ ജീവിതത്തില്‍നിന്ന് പലതും പഠിക്കാനുണ്ടാകും
കൊറോണയുടെ പുതിയ തരംഗവുമായി ഇന്ത്യ മികച്ച രീതിയില്‍പോരാടുകയാണ്. ഇതുവരെ നാലരകോടിയോളം കുട്ടികള്‍ക്ക് വാക്സിന്‍ ലഭിച്ചു എന്നത് അഭിമാനകരമാണ്. ഇതിനര്‍ത്ഥം 15 നും 18 നും ഇടയില്‍ പ്രായമുള്ള 60 ശതമാനം യുവാക്കള്‍ക്ക് മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ വാക്സിനുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് നമ്മുടെ യുവാക്കളെ സംരക്ഷിക്കുക മാത്രമല്ല, അവരുടെ പഠനം തുടരാന്‍ സഹായിക്കുകയും ചെയ്യും. 20 ദിവസത്തിനുള്ളില്‍ ഒരു കോടി ആളുകള്‍ മുന്‍കരുതല്‍ ഡോസ് എടുത്തു എന്നതാണ് മറ്റൊരു നല്ല കാര്യം. നമ്മുടെ രാജ്യത്തിന്റെ വാക്സിനിലുള്ള ജനങ്ങളുടെ ഈ വിശ്വാസമാണ് നമ്മുടെ വലിയ ശക്തി. ഇപ്പോള്‍ കൊറോണബാധയുടെ കേസുകളും കുറയാന്‍ തുടങ്ങിയിരിക്കുന്നു. ഇത് വളരെ നല്ല അടയാളമാണ്. ജനങ്ങള്‍ സുരക്ഷിതരായിരിക്കണം. രാജ്യത്തിന്റെ സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ വേഗത നിലനിര്‍ത്തണം. ഇതാണ് ഓരോ ദേശവാസികളുടെയും ആഗ്രഹം. നിങ്ങള്‍ക്ക് ഇതിനകംതന്നെ അറിയാം. മന്‍ കി ബാത്തില്‍ ചില കാര്യങ്ങള്‍ എനിക്ക് പറയാതിരിക്കാന്‍ ആവില്ല. സ്വച്ഛതാ അഭിയാന്‍. നമ്മള്‍ മറക്കരുത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രചാരണം ത്വരിതപ്പെടുത്തണം. ഇത് പ്രധാനമാണ്. വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന മന്ത്രം നമ്മുടെ ഉത്തരവാദിത്തമാണ്. ആത്മ നിര്‍ഭര്‍ ഭാരതത്തിന്റെ വിജയത്തിനായി നാം പൂര്‍ണ്ണഹൃദയത്തോടെ പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 85-ാം എപ്പിസോഡായിരുന്നു ഇന്ന് സംപ്രേക്ഷണം ചെയ്തത്. എല്ലാ മാസവും അവസാന ഞായറാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ഈ പ്രോഗ്രാം ആള്‍ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവയുടെ മുഴുവൻ നെറ്റ്‌വർക്കിലും കൂടാതെ ആള്‍ ഇന്ത്യ റേഡിയോ വാർത്തകളിലും മൊബൈൽ ആപ്പിലും സംപ്രേക്ഷണം ചെയ്യുന്നു. പ്രക്ഷേപണത്തിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് എഫ്എം റെയിൻബോയിലും ആകാശവാണി എഐആറിന്റെ രാജധാനി ചാനലിലും ഇന്ന് രാത്രി 8 മണിക്ക് കേൾക്കാം, അതേസമയം ഇന്ന് രാവിലെ 11 ന് സംപ്രേഷണം ചെയ്ത ഉടൻ തന്നെ എഫ്എം ഗോൾഡിലും ആകാശവാണി എഐആറിന്റെ ഇന്ദ്രപ്രസ്ഥ ചാനലിലും ഒരു സംസ്കൃത പതിപ്പ് ലഭിക്കും.












Click it and Unblock the Notifications