വിമതര്‍ക്ക് പണി പാളിയോ..? കോണ്‍ഗ്രസ് വിട്ട പലര്‍ക്കും ബിജെപി മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചേക്കില്ല
ഭോപ്പാല്‍: പതിനഞ്ച് വര്‍ഷമായി തുടര്‍ന്ന് വന്ന ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടായിരുന്നു 2018 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സ്വതന്ത്രരുടേയും ബിഎസ്പി ഉള്‍പ്പടേയുള്ള കക്ഷികളുടേയും പിന്തുണയോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഭരണം പിടിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഭരണം പിടിക്കാനുള്ള ശ്രമം അന്ന് മുതല്‍ തന്നെ ബിജെപി ശക്തമാക്കിയിരുന്നു. ആദ്യ ചില നീക്കങ്ങള്‍ പരാജയപ്പെട്ടെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയെ അടര്‍ത്തിയെടുത്തുള്ള നീക്കത്തിലൂടെ ഒടുവില്‍ വിജയം കണ്ടു. കോണ്‍ഗ്രസ് പക്ഷത്തുള്ള 22 എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചതോടെ കമല്‍നാഥ് സര്‍ക്കാര്‍ വീഴുകയും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു.
വെല്ലുവിളികള്‍
കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് നടത്തിയ നീക്കത്തിലൂടെ അധികാരം തിരികെ പിടിക്കാന്‍ സാധിച്ചെങ്കിലും നിരന്തരം വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ക്ക് പദവികള്‍ നല്‍കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ വലിയ ആശയകുഴപ്പമാണ് നിലനില്‍ക്കുന്നത്.
മന്ത്രിസഭാ രൂപീകരണം
മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന്‍ അധികാരമേറ്റെടുത്തിട്ട് ഒരു മാസം പിന്നിട്ടത്തിന് ശേഷം മാത്രമായിരുന്നു സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണം നടന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിലാണ് മന്ത്രിസഭാ രൂപീകരണം വൈകുന്നതെന്നായിരുന്നു ബിജെപിയുടെ വിശദീകരണം.
ആരോപണം
എന്നാല്‍ ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലമാണ് മന്ത്രിസഭാ രൂപീകരണം വൈകിയതെന്നായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. കോവിഡ‍് പ്രതിസന്ധി രൂക്ഷഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒരു ആരോഗ്യ മന്ത്രിപോലും ഇല്ലാത്തത് കോണ്‍ഗ്രസ് ശക്തമായ ആയുധമാക്കിയതോടെയാണ് താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ 5 പേരെ ഉള്‍പ്പെടുത്തി ബിജെപി മന്ത്രിസഭാ രൂപീകരിച്ചത്.
ചുമതലയേറ്റവര്‍
നരോത്തം മിശ്ര, മീനാ സിങ്, കമൽ പട്ടേൽ,തുളസീറാം സിലാവത്, ഗോവിന്ദ് സിങ് രാജ്പുത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നരോത്തം മിശ്രയ്ക്കാണ് ആരോഗ്യ വകുപ്പിന്‍റേയും ചുമതല നല്‍കിയിരിക്കുന്നത് . ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. കമല്‍ പട്ടേലിനെ കൃഷിവകുപ്പ് മന്ത്രിയായും സിന്ധ്യയുടെ അടുത്ത അനുയായിയായ തുളസി റാം സിലാവത്തിന് ജലവിഭവ വകുപ്പ് മന്ത്രിയായുമാണ് ചുമതലയേറ്റത്.
സിന്ധ്യ പക്ഷം
3:2 എന്നനിലയിലാണ് ഇപ്പോള്‍ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. കൂടുതല്‍ മന്ത്രിസ്ഥാനത്തിനായി സിന്ധ്യ പക്ഷം സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും തല്‍ക്കാലം 2 അംഗത്തില്‍ മാത്രം ഒതുക്കുകയായിരുന്നു. ഇതില്‍ പല വിമത നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്.
വീണ്ടും മന്ത്രിസഭാ വികസനം
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ വീണ്ടും മന്ത്രിസഭാ വികസനം ഉണ്ടായേക്കും. അപ്പോള്‍ മന്ത്രിസ്ഥാനം ഉറപ്പിക്കുന്നതിനായി മുന്‍ കോണ്‍ഗ്രസ് വിമതര്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ ഇപ്പോള്‍ തന്നെ നീക്കം ശക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശ് മന്ത്രിസഭയുടെ പരമാവധി അംഗബലം 33 ആണ്.
10 പേര്‍ക്കെങ്കിലും
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ 22 പേരില്‍ ചുരുങ്ങിയത് 10 പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് വ്യക്തമല്ല. മന്ത്രിസ്ഥാനം ലഭ്യമാവുമെന്ന കാര്യത്തില്‍ പല വിമത നേതാക്കള്‍ക്കും ഉറപ്പില്ല.
നേരിട്ട് കണ്ടു
ഇതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹനെ തന്നെ നേരിട്ട് കണ്ട് സമ്മര്‍ദ്ദം ചെലുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. മുൻ കോൺഗ്രസ് എംഎൽഎ ഐഡൽ സിംഗ് കൻസാന എന്നിവരാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ആരോഗ്യമന്ത്രി നരോത്തം മിശ്രയെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇവര്‍ ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയത്.
അനീതി കാണിച്ചു
'ആത്മാർത്ഥതയുള്ള പ്രവര്‍ത്തകരോട് അനീതി കാണിച്ചതിന് ഞാനും ഹർദീപ് സിംഗ് ഡാങ്, രൺവീർ ജാതവ്, കമലേഷ് ജാതവ് എന്നിവരും കഴിഞ്ഞ കോൺഗ്രസ് സർക്കാരിനെതിരെ സംസാരിച്ചു. ഞങ്ങൾ ആദ്യം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഇപ്പോൾ ഞങ്ങൾക്ക് എന്തെങ്കിലും ജോലി നൽകേണ്ടത് പാർട്ടിയാണ് ഏത് നിയമനവും ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണ്' - മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കന്‍സാന അഭിപ്രായപ്പെട്ടു.
നാല് തവണ
മൊറീന ജില്ലയിലെ സമാവാലി നിയോജകമണ്ഡലത്തിൽ നിന്ന് നാല് തവണ സിറ്റിംഗ് എംഎൽഎ ആയിരുന്ന കൻസാന മധ്യപ്രദേശിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ദിഗ്‌വിജയ സിംഗ് സർക്കാരില്‍ സഹമന്ത്രിയായിരുന്നു. മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ചും ബിജെപി സർക്കാരിൽ മന്ത്രിയാകാനുള്ള ആഗ്രഹത്തെക്കുറിച്ചും ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങളെ അദ്ദേഹം നിഷേധിച്ചെങ്കിലും പൂര്‍ണ്ണമായി തള്ളിക്കളയാന്‍ തയ്യാറായില്ല.
അവസരം കുറയ്ക്കും
അതേസമയം, സിന്ധ്യയുടെ അനുയായികള്‍ക്ക് കൂടുതല്‍ മന്ത്രിസ്ഥാനം നല്‍കിയാല്‍ അത് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ള ബിജെപി നേതാക്കളുടെ അവസരം കുറയ്ക്കും. ഈ സാധ്യത മുന്നില്‍ കണ്ടാണ് ശിവരാജ് സിങ് ചൗഹാനില്‍ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നത്.
മുതലെടുത്തേക്കും
പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തിലുള്ള ഭിന്നിപ്പ് ഉണ്ടായാല്‍ കോണ്‍ഗ്രസ് അത് മുതലെടുത്തേക്കും. സിന്ധ്യയുടെ അനുയായികളെ പരിഗണിച്ചില്ലെങ്കില്‍ അതും പ്രശ്നം തന്നെയാണ്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് എങ്ങനെ മുന്നോട്ടുപോകും എന്നതാണ് ശിവരാജ് സിങ് ചൗഹാന് മുന്നിലുള്ള പ്രധാനവെല്ലുവിളി. മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പല വിമത നേതാക്കള്‍ക്കും അത് വലിയ തിരിച്ചടിയുമാവും.