15 വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹം; ഹൈക്കോടതി വിധി പ്രകാരം ഉത്തരവിടരുതെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി: പതിനഞ്ച് വയസുള്ള മുസ്ലീം പെണ്‍കുട്ടിക്ക് വ്യക്തിനിയമമനുസരിച്ച് നിയമപരവും സാധുവായതുമായ വിവാഹത്തില്‍ ഏര്‍പ്പെടാമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി മറ്റേതെങ്കിലും സാഹചര്യത്തില്‍ മാതൃകയായി ആശ്രയിക്കരുത് എന്ന് സുപ്രീംകോടതി. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷനില്‍ നോട്ടീസ് പരിഗണിച്ചാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി വിധി പോക്‌സോ നിയമത്തിന് എതിരാണ് എന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ തുഷാര്‍ മേത്ത, പോക്‌സോ കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രതിരോധമായി വ്യക്തിനിയമം ഉപയോഗിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കോടതിയെ അറിയിച്ചു.
നേരത്തെ മുഹമ്മദീയന്‍ നിയമപ്രകാരം ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാം എന്നായിരുന്നു പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ വിധി. പോക്‌സോ നിയമപ്രകാരം 18 വയസിന് താഴെയുള്ളവരെ കുട്ടികള്‍ എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സുപ്രീംകോടതി എതിര്‍കക്ഷികളോട് വിശദീകരണം തേടി നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
തമ്മില്‍ കെട്ടിപ്പിടിക്കാനും പാടില്ല, കൈകൊടുക്കാനും പാടില്ല; കുട്ടികൾക്ക് വിചിത്ര നിര്‍ദ്ദേശം
14,15,16 വയസ്സുള്ള പെണ്‍കുട്ടികള്‍ ആണ് വിവാഹിതരാകുന്നത് എന്നും നിലവിലുള്ള ക്രിമിനല്‍ നിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും പശ്ചാത്തലത്തില്‍ വിവാഹത്തിന് സാധുതയുണ്ടോ എന്നാണ് തങ്ങളുടെ ചോദ്യം എന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം എന്നും തുഷാര്‍ മേത്ത സുപ്രീംകോടതിയോട് പറഞ്ഞു.
എന്നാല്‍ വിധി സ്റ്റേ ചെയ്താല്‍ പെണ്‍കുട്ടി വീണ്ടും മാതാപിതാക്കളുടെ അടുത്തേക്ക് പോകേണ്ടി വരും എന്നും അത് കുട്ടി ആഗ്രഹിക്കുന്നില്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ നിരവധി കേസുകളില്‍ ഹൈക്കോടതികള്‍ ഇത്തരം നിരവധി ഉത്തരവുകള്‍ പാസാക്കുന്നുണ്ടെന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഇതോടെ ഇത് മാതൃകയാക്കി വിധികള്‍ പുറപ്പെടുവിക്കാന്‍ പാടില്ല എന്ന് ഇടക്കാല ഉത്തരവിറക്കുകയാണ് എന്ന് സുപ്രീംകോടതി പറഞ്ഞു.
തിരുമേനിയെ മാറ്റിനിര്‍ത്തിയാല്‍ അത് അനീതിയാകും; പഴയിടത്തെ സന്ദര്‍ശിച്ച് വിഎന്‍ വാസവന്‍
16 കാരിയായ ഭാര്യയെ ചില്‍ഡ്രന്‍സ് ഹോമില്‍ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരായി 26 കാരനായ യുവാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. മുസ്ലീം വ്യക്തിനിയമം അനുസരിച്ച് 15 വയസിലാണ് പെണ്‍കുട്ടി ഋതുമതിയാകുന്നത് എന്നതിനാല്‍ പ്രായപൂര്‍ത്തിയായതായി കണക്കാക്കി ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നായിരുന്നു പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ്.