രാഹുൽ ഗാന്ധിയുടെ ഒറ്റ വാചകം; 2 ദിവസത്തിനിടെ കോൺഗ്രസിൽ രാജി സമർപ്പിച്ചത് 140 നേതാക്കൾ
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ശക്തമാകുന്നു. രാഹുൽ ഗാന്ധിയെ അനുകൂലിച്ച് നിരവധി നേതാക്കളാണ് പദവികൾ രാജി വയ്ക്കുന്നത്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ടും സ്വതന്ത്ര്യമായി പുതിയ ടീമിനെ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതിനും വേണ്ടിയാണ് കൂട്ടരാജി. അനുനയ ശ്രമങ്ങൾ എല്ലാ വിഫലമാക്കി അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് വ്യക്തമാക്കിയതോടെയാണ് രാഹുൽ ഗാന്ധിക്ക് മുമ്പിൽ പുതിയ സമ്മർദ്ദതന്ത്രങ്ങളുമായി നേതാക്കൾ എത്തിയത്.
രണ്ട് ദിവസത്തിനുള്ളിൽ 140 സംഘടനാ ഭാരവാഹികളാണ് ഔദ്യോഗിക പദവികൾ രാജി വെച്ചത്. ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യാനായി രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത യോഗത്തിൽ നടത്തിയ പരാമർശമാണ് കൂട്ട രാജിക്ക് പിന്നിലെന്നും വിലയിരുത്തലുകൾ ഉണ്ട്.

കൂട്ടരാജി
ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധി രാജി വയ്ക്കാൻ ഒരുങ്ങി നിൽക്കുന്നതിന് പിന്നാലെ സംഘടനാ നേതാക്കൾ കൂട്ടത്തോടെ പദവികൾ രാജി വയ്ക്കുന്നത് കോൺഗ്രസിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. രാഹുൽ ഗാന്ധിയുടെ രാജി കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇതുവരെ അംഗീകരിച്ചിട്ടില്ല. രാഹുൽ തീരുമാനം മാറ്റാത്ത സാഹചര്യത്തിൽ നിരവധി പേർ ഇനിയും കോൺഗ്രസ് അധ്യക്ഷന് രാജി സമർപ്പിക്കുമെന്നാണ് സൂചന.

140 പേർ
ഹരിയാനയിലെ രാഹുൽ ഗാന്ധിയുടെ യോഗത്തിന് പിന്നാലെ 140 പേരാണ് പദവികൾ ഒഴിഞ്ഞത്. ഒരു ജനറൽ സെക്രട്ടറി, ആറ് ദേശീയ സെക്രട്ടറിമാർ, രണ്ട് പിസിസി അധ്യക്ഷന്മാർ, നൂറ് കണക്കിന് ദേശീയ, സംസ്ഥാന സംഘടനാ ഭാരവാഹികൾ എന്നിവരാണ് രാജി സമർപ്പിച്ചത്. നോർത്ത് വെസ്റ്റ് ദില്ലിയിലെ സ്ഥാനാർത്ഥി ആയിരുന്ന രാജേഷ് ലിലോതിയ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഉത്തർപ്രദേശിലെ എല്ലാ കോൺഗ്രസ് കമ്മിറ്റികളും പിരിച്ചി വിട്ടിരുന്നു. പാർട്ടിയുടെ നിയമ- വിവരാവകാശ സെൽ ചെയർമാൻ വിവേക് തൻകയാണ് ആദ്യം രാജി സമർപ്പിച്ചത്.

രാഹുൽ ഗാന്ധിക്ക് അതൃപ്തി
ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിട്ടും നിരവധി നേതാക്കൾ വീണ്ടും പദവികളിൽ കടിച്ചു തൂങ്ങിക്കിടക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഹരിയാനയിൽ നടന്ന അവലോകന യോഗത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പിൽ തടിച്ചു കൂടിയിരുന്നു. ഇതിനിടെ രാഹുൽ ഗാന്ധി ചില മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മറ്റ് നേതാക്കൾ രാജി സമർപ്പിക്കാത്തതിലുള്ള അതൃപ്തി രാഹുൽ ഗാന്ധി യോഗത്തിൽ ഉന്നയിച്ചിരുന്നു.

സ്ഥാനമൊഴിഞ്ഞ് നേതാക്കൾ
ഇതിന് പിന്നാലെയാണ് വിവേക് താൻക സ്ഥാനമൊഴിയുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്. നമ്മളെല്ലാവരും രാജിക്കത്ത് സമർപ്പിച്ച് രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിന്റെ പുതിയ ടീമിനെ സ്വതന്ത്ര്യമായി തിരഞ്ഞെടുക്കാനുള്ള അവസരം നൽകണമെന്ന് താൻകെ ആവശ്യപ്പെട്ടു. രാഹുൽ അധ്യക്ഷ സ്ഥാനത്ത് തുടർന്ന് പാർട്ടിയെ മുന്നോട്ട് നയിക്കണമെന്നും വിവേക് ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ പ്രസ്താവന വന്നു. പാർട്ടി അധ്യക്ഷ പദവി ഒഴിയാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ടെനന് കമൽനാഥ് വ്യക്തമാക്കി.

കൂട്ടുത്തരവാദിത്തം
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. രാഹുൽ ഗാന്ധി രാജിവെച്ചാൽ പദവിയിൽ തുടരാൻ ഞങ്ങൾക്കും അവകാശമില്ല , അതുകൊണ്ടാണ് രാജി സമർപ്പിച്ചതെന്ന് മധ്യപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപക് ബാബറിയ പറഞ്ഞു. മെയ് 25ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാഹുൽ ഗാന്ധി രാജി സമർപ്പിച്ചത്. ഇതിന് പിന്നാലെ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബറും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖറും രാജി സന്നദ്ധത അറിയിച്ചിരുന്നു. നേതാക്കളുടെ കൂട്ട രാജിയോടെ കോൺഗ്രസിലെ പ്രതിസന്ധി അടുത്ത ഘട്ടത്തിലേത്ത് കടന്നിരിക്കുകയാണ്.












Click it and Unblock the Notifications