മഹാരാഷ്ട്രയിൽ ഓർഡിനൻസ് ഫാക്‌ടറിയിൽ സ്ഫോടനം; എട്ട് മരണം, ശബ്‌ദം 5 കിലോമീറ്റർ അകലെ കേട്ടു
മുംബൈ: മഹാരാഷ്ട്രയിൽ നാഗ്‌പൂരിനടുത്തുള്ള ഒരു ഓർഡനൻസ് ഫാക്‌ടറിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഭണ്ഡാര ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി തൊഴിലാളികളുടെ മരണം സ്ഥിരീകരിച്ചു.
'ഭണ്ഡാര ഓർഡനൻസ് ഫാക്‌ടറിയിൽ ഒരു വലിയ അപകടം സംഭവിച്ചു, ഇതിൽ എട്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് പ്രാഥമിക വിവരമാണ്. ദൗർഭാഗ്യകരമായ സംഭവത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒരു മിനിറ്റ് മൗനം ആചരിക്കണം' ഒരു പൊതു ചടങ്ങിൽ ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.

ഫാക്‌ടറിയുടെ എൽടിപി സെക്ഷനിൽ രാവിലെ 10.30 ഓടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ജില്ലാ കളക്‌ടർ സഞ്ജയ് കോൾട്ടെ നേരത്തെ അറിയിച്ചിരുന്നു. അപകട വാർത്ത അറിഞ്ഞയുടൻ അഗ്നിശമനസേനയും മെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. മരണ സംഖ്യ ഇനിയും ഉയരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ശബ്‌ദം അഞ്ച് കിലോമീറ്റർ അകലെ വരെ കേട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്‌ഫോടനത്തിന്റെ ഫലമായി കെട്ടിടത്തിന്റെ മേൽക്കൂര തകരുകയും പത്തോളം തൊഴിലാളികൾ കുടുങ്ങുകയും ചെയ്‌തിരുന്നു. പ്രാഥമിക ശ്രമങ്ങളിൽ മൂന്നുപേരെ ജീവനോടെ രക്ഷിക്കുകയും ഒരാളെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്‌തു. അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാൻ എക്‌സ്‌കവേറ്റർ ഉപയോഗിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.
ഭയാനകമായ ശബ്‌ദത്തിനൊപ്പം ഫാക്‌ടറിയുടെ മുകളിൽ നിന്ന് പുക ഉയരുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാമായിരുന്നു. അഗ്നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും ലാൻഡ് റവന്യൂ ഓഫീസറും മറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തിയിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയെയും (എസ്‌ഡിആർഎഫ്) ഇവിടെ വിന്യസിച്ചിട്ടുണ്ട്.
ഇത് മോദി സർക്കാരിന്റെ പരാജയമാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ ഓർഡനൻസ് ഫാക്‌ടറിയിലെ സ്‌ഫോടന വാർത്തയോട് പ്രതികരിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെയുള്ളവർ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല, സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications