മസ്ദൂർ- കിസാൻ സംഘർഷ് റാലി; കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാംലീല മൈതാനത്ത് വമ്പൻ പ്രതിഷേധം
ദില്ലി: കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് കർഷകരും തൊഴിലാളികളും സംയുക്തമായി രാംലീല മൈതാനത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചു. സി ഐ ടി യു, ഓൾ ഇന്ത്യ കിസാൻ സഭ (എ ഐ കെ എസ്), ഓൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയൻ (എ ഐ എ ഡബ്ല്യു യു) എന്നിവയുടെ നേതൃത്വത്തിലാണ് മസ്ദൂർ കിസാൻ സംഘർഷ് റാലി നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയെ പതിനായിരങ്ങളാണ് റാലിയിൽ പങ്കെടുത്തത്.
വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ ആറുമാസം രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ നടത്തിയ ശേഷമാണ് മസ്‌ദൂർ കിസാൻ സംഘർഷ് റാലി നടക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് സാധാരണക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും ജീവിതം ദുരിതമയമാക്കുന്ന കോർപറേറ്റ്-വർഗീയ കൂട്ടുകെട്ടിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കുക എന്നതാണ് റാലിയിൽ ഉയർത്തിയ മുദ്രാവാക്യം.

പ്രതിമാസം 26,000 രൂപ മിനിമം വേതനം, എല്ലാ തൊഴിലാളികൾക്കും 10,000 രൂപ പെൻഷൻ, എല്ലാ കാർഷിക ഉൽപന്നങ്ങൾക്കും സ്വാമിനാഥൻ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമപരമായി ഉറപ്പുനൽകുന്ന കുറഞ്ഞ താങ്ങുവില എന്നിവ ഉറപ്പാക്കണം എന്നിങ്ങനെയാണ് കർഷകര്‍ ഉയർത്തിയ പ്രധാന ആവശ്യം. പാവപ്പെട്ട, ഇടത്തരം കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും എല്ലാ കാർഷിക കടങ്ങളും എഴുതിത്തള്ളണമെന്നും പ്രതിഷേധക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നാല് ലേബർ കോഡുകളും വൈദ്യുതി ഭേദഗതി ബില്ലും റദ്ദാക്കണമെന്നും കർഷകർ പറഞ്ഞു.
റാലിയിൽ കേന്ദ്രസർക്കാരിനെതിരെ എഐകെഎസ് പ്രസിഡന്റ് അശോക് ധവാലെ ആഞ്ഞടിച്ചു. 'കൊവിഡ് പ്രതിസന്ധി സമയത്ത് ഓക്സിജന്റെയും മെഡിക്കൽ ബെഡുകളുടെയും അഭാവം മൂലം ലക്ഷക്കണക്കിന് ഇന്ത്യക്കാർ മരിച്ചു. ലക്ഷക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്തു. ഈ 'മോദാനി' സർക്കാരിനെ തിരുത്താൻ കഴിയുന്നില്ലെങ്കിൽ 2024 ൽ അത് അവസാനിപ്പിക്കാൻ നമ്മുക്ക് കഴിയണം', ധവാലെ പറഞ്ഞു.
രാഷ്ട്രത്തിന്റെ സമ്പത്ത് നശിപ്പിച്ചതിന് ബി ജെ പി സർക്കാരിനെതിരെ രോഷം പ്രകടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ ആയിരങ്ങൾ അണിനിരന്നത്. അധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതത്തെ വിഴുങ്ങുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെയുള്ള ദൃഢനിശ്ചയത്തോടെയുള്ള പ്രതിഷേധമാണിത്', സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
'അദാനിസുമായി താരതമ്യം ചെയ്യുമ്പോൾ, ആരാണ് വലിയ കർഷകൻ? കുത്തകകൾ കാർഷിക മേഖലയെ അട്ടിമറിക്കുകയാണ്. ചെറുകിട ഉൽപ്പാദകരും വൻകിട കർഷകരും പ്രതിഷേധത്തിന്റെ ഭാഗമാകും,സംഘാടകരിൽ ഒരാളായ പ്രഭാത് പട്നായിക് പറഞ്ഞു.












Click it and Unblock the Notifications