ബിജെപിയുടെ അവകാശവാദം ഗീർവാണം മാത്രം! സ്വാധീനമുള്ളത് പത്ത് സംസ്ഥാനങ്ങളിൽ! ലോക്സഭയിലും നില പരുങ്ങലിൽ..
ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിൽ പത്തിടങ്ങളിൽ മാത്രമേ ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളു.
Recommended Video
ദില്ലി: 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ പാർട്ടി? രാജ്യത്ത് ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടി? സംശയിക്കേണ്ട, ബിജെപി തന്നെ. കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി, അതിനുപിന്നാലെ നടന്ന വിവിധ നിയമസഭ തിരഞ്ഞെടുപ്പുകളിലും മിന്നുംജയമാണ് നേടിയത്.
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുത്ത് മേൽക്കോയ്മ സ്വന്തമാക്കിയെന്നാണ് ബിജെപിയുടെ അവകാശവാദം. ആകെയുള്ള 29 സംസ്ഥാനങ്ങളിൽ 21ലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് ഭരണം നടത്തുന്നത്. പക്ഷേ, രാജ്യത്ത് ബിജെപിയ്ക്ക് അത്രയേറെ മേൽക്കോയ്മ നേടാനായോ? ഭരണം നടത്തുന്ന 21 സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് എത്ര സീറ്റുകളുണ്ട്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തിയാൽ ബിജെപിയുടെ സാന്നിദ്ധ്യം ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണെന്ന് വ്യക്തമാകും. ആ കണക്കുകൾ ഇങ്ങനെ...
പത്തെണ്ണം മാത്രം...
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് രാജ്യത്തെ 21 സംസ്ഥാനങ്ങളിലും ഭരണത്തിലുള്ളത്. ഈ കണക്കുകൾ പറഞ്ഞാണ് രാജ്യമാകെയുള്ള ബിജെപി പ്രവർത്തകർ ഗീർവാണം മുഴക്കുന്നത്. പക്ഷേ, ഈ സംസ്ഥാനങ്ങളിലെ ബിജെപിയുടെ സാന്നിദ്ധ്യം എത്രത്തോളമെന്ന് പരിശോധിച്ചാൽ 'താമര വാടും'. ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിൽ പത്തിടങ്ങളിൽ മാത്രമേ ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളു. ബാക്കി 11 സംസ്ഥാനങ്ങളിലും സഖ്യകക്ഷികളുടെ പിൻബലത്തിലാണ് ബിജെപിയുടെ ഭരണം.
ഗോവയും മേഘാലയയും...
പതിറ്റാണ്ടുകൾ നീണ്ട സിപിഎം ഭരണത്തിന് അന്ത്യംകുറിച്ച് ത്രിപുരയിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയെങ്കിലും സഖ്യകക്ഷിയായ ഐപിഎഫ്ടിയുടെ പിൻബലത്തിലാണ് ഭരണം. തങ്ങളുടെ 'സ്വന്തം സർക്കാരുകൾ' എന്ന് അവകാശപ്പെടുന്ന മേഘാലയ, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപിയുടെ അംഗബലം നാമമാത്രമാണ്. മേഘാലയ, ബീഹാർ, ജമ്മു കശ്മീർ, ഗോവ എന്നിവിടങ്ങളിലാണ് കുറഞ്ഞ സീറ്റുകളിൽ വിജയം നേടിയിട്ടും ബിജെപി സർക്കാരുകളുടെ ഭാഗമായത്.
കുറവ്...
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഭരണത്തിലിരിക്കുന്ന മേഘാലയയിൽ ആകെയുള്ള 60 സീറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ബീഹാറിൽ ആകെയുള്ള 243 സീറ്റിൽ 53ഉം, ഗോവയിൽ ആകെയുള്ള 40ൽ 13 സീറ്റിലും, ജമ്മു കശ്മീരിൽ വെറും 25 സീറ്റുകളും മാത്രമാണ് ബിജെപി പ്രതിനിധീകരിക്കുന്നത്. എൻഡിഎ സർക്കാരാണ് ഇവിടങ്ങളിൽ ഭരിക്കുന്നതെന്ന് പറയാമെങ്കിലും, ഈ സർക്കാരിൽ ബിജെപിയുടെ പ്രാതിനിധ്യം എത്രത്തോളം വരുമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
അടുപ്പിക്കാത്ത സംസ്ഥാനങ്ങൾ...
സിക്കിം, മിസോറം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഒരു നിയമസഭ സീറ്റ് പോലും ഇല്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും ബിജെപി പ്രതിനിധികളുടെ എണ്ണം നാമമാത്രം. ആകെ 140 അംഗങ്ങളുള്ള കേരള നിയമസഭയിൽ ബിജെപിയ്ക്ക് ഒരംഗം മാത്രമാണുള്ളത്. ആന്ധ്രാപ്രദേശിൽ നാലും, തെലങ്കാനയിൽ അഞ്ചും. പശ്ചിമബംഗാളിലും പഞ്ചാബിലും മൂന്ന് വീതം ബിജെപി എംഎൽഎമാരുണ്ട്. ഒഡീഷയിൽ പത്തും, നാഗാലാന്റിൽ പന്ത്രണ്ടും മാത്രമാണ് ബിജെപിയുടെ പ്രാതിനിധ്യം.
വലിയ സംസ്ഥാനങ്ങൾ...
രാജ്യത്തെ ആകെയുള്ള 4139 നിയമസഭ സീറ്റുകളിൽ 1516 സീറ്റുകളിൽ മാത്രമാണ് ബിജെപി എംഎൽഎമാരുള്ളത്. ഇതിൽ ഭൂരിപക്ഷവും ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. 1516 എംഎൽഎമാരിൽ 950 പേരും ഈ ആറ് സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനങ്ങളും സ്വന്തമാക്കിയെന്ന് അവകാശപ്പെടുന്ന ബിജെപിയുടെ വാദങ്ങളെ പൊളിച്ചെഴുതുന്നതാണ് ഈ കണക്കുകൾ.
സീറ്റുകൾ കുറയുന്നു...
കർണാടകയിൽ ഭരണം പിടിക്കാൻ ബിജെപി പല കളികളും കളിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. മുഖ്യമന്ത്രിയായി അധികാരമേറ്റ ബിഎസ് യെദ്യൂരപ്പയ്ക്ക് കൃത്യം 55 മണിക്കൂറിന് ശേഷം രാജിവെച്ച് പുറത്തുപോകേണ്ടിവന്നു. കർണാടക തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ ലോക്സഭയിലെ നിലനിൽപ്പും പരുങ്ങലിലായിട്ടുണ്ട്. 2014ൽ 282 സീറ്റുകളിൽ വിജയിച്ച് അധികാരത്തിലെത്തിയ ബിജെപിയ്ക്ക് നിലവിൽ 271 അംഗങ്ങൾ മാത്രമാണുള്ളത്. അതിനാൽ മെയ് 28ന് നടക്കുന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പുകൾ ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിൽ പരാജയപ്പെട്ടാൽ ലോക്സഭയിലും ബിജെപിയുടെ കേവലഭൂരിപക്ഷം നഷ്ടപ്പെടും. ഭരണത്തിലേറി നാല് വർഷം പിന്നിടുമ്പോൾ ബിജെപിയുടെ പ്രതാപം പതുക്കെ നഷ്ടപ്പെടുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. മാധ്യമങ്ങളും നേതാക്കളും വാഴ്ത്തുന്നതുപോലെ ബിജെപി അത്രവലിയ ശക്തിയൊന്നുമല്ലെന്നും ഈ കണക്കുകൾ വ്യക്തമാക്കുന്നു.