രാജി വെക്കുക, അല്ലെങ്കിൽ പുറത്ത് പോവുക, തടങ്കലിൽ നിന്ന് എംപിമാർക്ക് മുന്നറിയിപ്പ് നൽകി മെഹ്ബൂബ!
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റിലാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുളളയും മെഹ്ബൂബ മുഫ്തിയും അടക്കമുളളവര്‍ നാലാം ദിവസവും തടങ്കലില്‍ തുടരുകയാണ്. ഹരി നിവാസ് ഗസ്റ്റ് ഹൗസില്‍ നിന്നും മെഹ്ബൂബ മുഫ്തിയെ ചെഷ്മ ഷാഹി ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ പിഡിപിയുടെ രാജ്യസഭാ എംപിമാരോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മെഹ്ബൂബ മുഫ്തി.
രാജി വെക്കുക അല്ലെങ്കില്‍ പുറത്ത് പോകാന്‍ തയ്യാറാവുക എന്നാണ് വീട്ട് തടങ്കലില്‍ വെച്ച് പാര്‍ട്ടിയുടെ എംപിമാര്‍ക്ക് മെഹ്ബൂബ മുഫ്തി നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭയില്‍ പിഡിപിക്ക് രണ്ട് എംപിമാരാണുളളത്. മിര്‍ ഫയാസ്, നസീര്‍ അഹമ്മദ് ലവായ് എന്നിവര്‍ രാജ്യസഭയില്‍ ഭരണഘടന വലിച്ച് കീറി വിവാദത്തില്‍ അകപ്പെട്ടിരുന്നു. അമിത് ഷാ കശ്മീര്‍ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് എംപിമാര്‍ വസ്ത്രം വലിച്ച് കീറിയും ഭരണ ഘടന കീറിയും പ്രതിഷേധിച്ചത്.
തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ എംപിമാരെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കശ്മീര്‍ ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനോ വോട്ട് ചെയ്യാനോ ഇവര്‍ക്ക് സാധിച്ചില്ല. രാജി വെക്കാന്‍ ആഗ്രഹിക്കുന്നു എന്ന് മിര്‍ ഫയാസ് പിന്നീട് പ്രതികരിച്ചിരുന്നു. 2018 ജൂണ്‍ വരെ ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് മെഹ്ബൂബ മുഫ്തിയുടെ പിഡിപി കശ്മീര്‍ ഭരിച്ചിരുന്നത്. സഖ്യം തകർന്നതോടെ സർക്കാർ വീഴുകയും കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയുമായിരുന്നു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതും ഗുരുതരവും ദൂരപ്യാപകവുമായ പ്രത്യാഘാതങ്ങളുണ്ടാക്കും എന്നാണ് മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുളളയും നടത്തിയ പ്രതികരണം. തടങ്കലില്‍ കഴിയുന്ന ഇരുവരേയും കശ്മീരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.