ബിജെപി മൗനം വെടിഞ്ഞു; ബാലപീഡനത്തിന് വധശിക്ഷ തന്നെ, നിയമത്തിൽ പൊളിച്ചെഴുത്ത് വേണം!
ദില്ലി: എട്ട് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്താകമാനം പ്രതിഷേധം ആളി കത്തുകയാണ്. കട്ടികൾക്കെതിരായ ബലാത്സംഗ കേസുകളിൽ വധ ശിക്ഷ നടപ്പാക്കണമെന്നാലശ്യപ്പെട്ടാണ് രാജ്യത്ത് പ്രതിഷേധങ്ങൾ നടക്കുന്നത്. കത്വ ബലാത്സംഗ കേസിൽ അവസാനം ബിജെപി മൗനം വെടിഞ്ഞിരിക്കുകയാണ്. കത്വ സംഭവത്തിൽ താൻ ആഴത്തിൽ വേദനിക്കുന്നുവെന്ന പ്രതികരണുവുമായി കേന്ദ്രമന്ത്രി മനേക ഗാന്ധിയാണ് രംഗത്ത് വന്നിരിക്കുന്നത്.
വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം. 12 വയസിൽ താഴെയുള്ള കുരുന്നുകളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകുന്ന തരത്തിൽ പോക്സോ നിയമം പൊളിച്ചെഴുതാൻ ഞാനും മന്ത്രാലയവും ആലോചിക്കുന്നുവെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി പറഞ്ഞു. എന്നാൽ യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ പീഡനകേസിൽ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്രമന്ത്രി മനേക ഗാന്ധി മൗനം പാലിക്കുകയായിരുന്നു.

ദിവസങ്ങളോളം ബലാത്സംഗം ചെയ്തു
എട്ട് വയസ്സുകാരിയെ ജമ്മു കശ്മീരിലെ ഒരു ക്ഷേത്രത്തിൽ വച്ച് ദിവസങ്ങളോളും എട്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. മുൻ റവന്യൂ ഉദ്യോഗസ്ഥനാണ് പ്രധാനപ്രതി. എന്നാൽ പ്രതികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആർഎസ്എസ് നടത്തിയ റാലിയിൽ ജമ്മുകശ്മിരിലെ രണ്ട് ബിജെപി മന്ത്രിമാരും പങ്കെടുത്തിരുന്നു. ദേശീയ പതക ഉയർത്തിയായിരുന്നു അവർ റാലിയിൽ പങ്കെടുത്തത് എന്നത് വൻ വിവാദത്തിന് വഴിവെച്ചിട്ടുമുണ്ട്. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തുന്നത് തടയാൻ ചില അഭിഭാഷകർ ശ്രമിക്കുകയും ചെയ്തിരുന്നു.

രാജ്യത്താകമാനം പ്രതിഷേധം
രാജ്യത്താകമാനം പ്രതിഷേധം കത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ പ്രതികരണം വന്നിരിക്കുന്നത്. മറ്റ് ബിജെപി മന്ത്രിമാരാരും തന്നെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ബിജെപിയിലെ പ്രമുഖരും ഈ വിഷയത്തിൽ പ്രതികരണം കരേഖപ്പെടുത്തിയിട്ടില്ല. കശ്മീരില്‍ എട്ടു വയസുകാരിയെ സര്‍ക്കാരുദ്യോഗസ്ഥരും പോലീസും അടങ്ങുന്ന സംഘം ദിവസങ്ങളോളം പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ തള്ളിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ ഭരണകക്ഷിയായ പിഡിപി പ്രത്യേക യോഗം വിളിച്ചിരുന്നു. മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. ശനിയാഴ്ച യോഗം ചേരുന്ന അറിയിപ്പ് ലഭിച്ചുവെന്നും എന്നാല്‍ അജണ്ട എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പിഡിപി എംഎല്‍എമാര്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാവണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം ശരിയായും വേഗത്തിലും തന്നെ നടക്കുമെന്നും നീതി ഉറപ്പുവരുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി ഇന്ത്യഗേറ്റിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

പ്രതിഷേധമായി നിർഭയയുടെ മാതാപിതാക്കളും
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ഇന്ത്യഗേറ്റിലേക്കുള്ള മാർച്ചിൽ നിർഭയയുടെ മാതാപിതാക്കളും പങ്കാളികളായിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ചിന്റെ ഭാഗമായി. സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട് വാധ്രയും പതിനഞ്ചുകാരിയായ മകള്‍ക്കൊപ്പമാണ് എത്തിയത്. ദില്ലിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമരത്തിനു പിന്തുണയുമായെത്തി. കുഞ്ഞുങ്ങള്‍ക്കൊപ്പം എത്തിയാണു മാതാപിതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇന്ത്യാഗേറ്റിലേക്കുള്ള പ്രകടനത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു. കത്വ സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. കത്വ ബലാത്സംഗത്തിലെ പ്രതികള്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെടരുത്. എങ്ങിനെയാണ് ഈ അക്രമികളെ ചിലര്‍ക്ക് സംരക്ഷിക്കാന്‍ കഴിയുക. നിഷ്‌കളങ്കയായ ഒരു കുട്ടിയോട് കാട്ടിയ ക്രൂരതയെ രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കരുതെന്നും രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു.

കുടുംബം നാട് ഉപേക്ഷിച്ച് പാലായനം ചെയ്തു
അതേസമയം പെൺകുട്ടിയുടെ കുടുംബം റാസാന ഗ്രാമത്തിലെ വീട് ഉപേക്ഷിച്ച് നാടുവിട്ടെന്നും റിപ്പോർട്ടുകളുണ്ട്. കേസിൽ പ്രതിയെ പിടികൂടിയതിനെതിരെ ജമ്മു ബാർ അസോസിയേഷൻ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബം നാടുവിടാൻ തീരുമാനിച്ചതെന്നാണ് സൂചനകൾ. പെൺകുട്ടിയുടെ പിതാവായ മുഹമ്മദ് യൂസഫ് പുജ്വാല, ഭാര്യ നസീമ, രണ്ട് കുട്ടികൾ എന്നിവരാണ് വീട് ഉപേക്ഷിച്ച് നാടുവിട്ടത്. ചൊവ്വാഴ്ച രാത്രി ആരോടും പറയാതെ പോയെന്നാണ് പുറത്തപുവരുന്ന റിപ്പോർട്ടുകൾ. കന്നുകാലികളെയും ഇവർ കൊണ്ടുപോയിട്ടുണ്ട്. ഹിന്ദു സംഘടനകളുടെ എതിർപ്പിന്റെ അടിസ്ഥാനത്തിൽ ഇവർ അടുത്ത മാസം വീട് ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നതിനിടയാലാണ് പെട്ടെന്നുള്ള പാലായനം. അതേസമയം സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് ജമ്മു ബാർ അസോസിയേഷൻ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ബന്ദിന് പിന്തുണയുമായി പാന്തേഴ്സ് പാർട്ടിയും രംഗത്ത് വന്നിട്ടുണ്ട്. പ്രതികൾക്ക് അനുകൂലമായ റാലികള് ഇനിയും നടക്കാൻ സാധ്യതയുമുണ്ട്.












Click it and Unblock the Notifications