സ്റ്റാലിൻ മുഖ്യമന്ത്രിയായി വെളളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും, 34 മന്ത്രിമാരുടെ പട്ടിക പുറത്ത്
ചെന്നൈ: ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുളള പുതിയ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. അതിന് മുന്‍പായി ഡിഎംകെ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. 34 മന്ത്രിമാരുടെ പട്ടികയാണ് ഡിഎംകെ പുറത്ത് വിട്ടിരിക്കുന്നത്. മന്ത്രിസഭയില്‍ രണ്ട് വനിതകളുണ്ട്.
മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്ന എംകെ സ്റ്റാലിന്‍ ആവും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക. കൊവിഡ് കാലത്ത് ഏറെ നിര്‍ണായകമായ ആരോഗ്യവകുപ്പിന്റെ ചുമതല ചെന്നൈ മുന്‍ മേയര്‍ കൂടിയായ സുബ്രഹ്മണ്യന് നല്‍കിയേക്കും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ദുരൈ മുരുഗന്‍, കെഎന്‍ നെഹ്രു എന്നിവര്‍ക്കും സ്റ്റാലിന്‍ മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ ലഭിക്കും.

ഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി കഴിഞ്ഞ ദിവസമാണ് സ്റ്റാലിനെ തിരഞ്ഞെടുത്തത്. തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുഗനൊപ്പം രാജ്ഭവനിലെത്തി സ്റ്റാലിന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ രൂപീകരിക്കാനുളള അവകാശ വാദം ഉന്നയിക്കുകയും ഗവര്‍ണക്ക് കത്ത് നല്‍കുകയും ചെയ്തു. പിന്നാലെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അദ്ദേഹത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചു.
2006 മുതല്‍ 2011 വരെ കരുണാനിധി മന്ത്രിസഭയില്‍ സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി ആയിരുന്നു. മികച്ച ഭൂരിപക്ഷത്തോടെയാണ് അണ്ണാഡിഎംകെ-ബിജെപി സഖ്യത്തെ അട്ടിമറിച്ച് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം തമിഴ്‌നാട്ടില്‍ ഭരണം പിടിച്ചിരിക്കുന്നത്. 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ ഡിഎംകെയ്ക്കും സഖ്യകക്ഷികള്‍ക്കുമായി 159 എംഎല്‍എമാരാണ് ഉളളത്. അതില്‍ 133 എണ്ണവും ഡിഎംകെയുടേതാണ്. അണ്ണാ ഡിഎംകെ 66 സീറ്റുകളിലും ബിജെപി നാല് സീറ്റുകളിലും പിഎംകെ 5 സീറ്റുകളിലും വിജയിച്ചു.












Click it and Unblock the Notifications