നടന്നത് 200 കോടിയുടെ ഇടപാട്, കെസി വേണുഗോപാലും അറിഞ്ഞു: ആരോപണവുമായി ബിജെപിയിലേക്ക് പോയ എംഎല്‍എ
പനാജി: അടുത്തിടെ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നല്‍കിയ സംസ്ഥാനമാണ് ഗോവ. മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പടേയുള്ളവർ ബി ജെ പിയിലേക്ക് കൂടുമാറിയതായിരുന്നു കോണ്‍ഗ്രസിനേറ്റ തിരിച്ചത്. കഴിഞ്ഞ നിയമസഭയിലും പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ള പത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ ബി ജെ പിയിലേക്ക് പോയിരുന്നു.
പുതിയ കൂറുമാറ്റത്തോടെ സഭയിലെ കോണ്‍ഗ്രസിന്റെ അംഗംബലം 11 ല്‍ മൂന്നായി ചുരങ്ങി. ഇപ്പോഴിതാ കൂറുമാറിയ അംഗങ്ങളിലൊരാളായ സങ്കൽപ് അമോങ്കർ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി സ്ഥാനങ്ങളും 2022 ഫെബ്രുവരിയിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുകളും പണം വാങ്ങി വില്‍പ്പന നടത്തിയെന്നാണ് അമോങ്കർ ആരോപിക്കുന്നത്. പാർട്ടി വിട്ട എം എല്‍ എമാർ മാത്രമല്ല സംസ്ഥാനത്തെ നേതാക്കളില്‍ പലരും വലിയ അതൃപ്തിയിലൂടെയാണ് മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറയുന്നു.

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ ഐ സി സി) ഗോവ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദിനേശ് ഗുണ്ടു റാവു 12 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ടിക്കറ്റ് സമ്പന്നരായ വ്യക്തികൾക്ക് വിറ്റെന്നും ഇതിലൂടെ കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്തപ്പെട്ടുവെന്നുമാണ് അമോങ്കർ ആരോപിക്കുന്നത്. പനാജിയില്‍ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു കൂറുമാറിയ നേതാവിന്റെ പ്രതികരണം.

ബിജെപിയിൽ ചേരാൻ താനും മറ്റ് എം എൽ എമാരും 40-50 കോടി രൂപ കൈപ്പറ്റിയതായി റാവു ആരോപിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു."ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി തലവന്റെയും കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി അധ്യക്ഷന്റെയും സ്ഥാനങ്ങളാണ് വിറ്റത്. പാർട്ടിയിൽ പുതുതായി വന്നവർക്ക് പണം വാങ്ങി ഈ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തു. എന്റെ സാന്നിധ്യത്തിലാണ് ഇടപാട് നടന്നത്," അദ്ദേഹം ആരോപിച്ചു.

എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് ഈ ഇടപാടുകൾ അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 200 കോടി രൂപയ്ക്ക് മീഡിയ മാനേജ്‌മെന്റിനായി ബെംഗളൂരുവിൽ നിന്ന് ഒരു ഏജൻസിയെ നിയമിക്കേണ്ടതിന്റെ ആവശ്യകതയെന്താണ്. ഒരിക്കലും നടക്കാത്ത ഒരു സർവേയ്ക്കായി സംസ്ഥാന കോൺഗ്രസ് ഓരോ മണ്ഡലത്തിനും 50 ലക്ഷം രൂപ വീതം നൽകിയെന്നും അദ്ദേഹം ആരോപിക്കുന്നു.

കുറഞ്ഞ ഫീസ് ക്വോട്ട് ചെയ്ത പ്രാദേശിക കമ്പനികൾ ഉള്ളപ്പോൾ എന്തിനാണ് ബെംഗളൂരുവിൽ നിന്നുള്ള ഏജൻസികളെ ജോലിക്ക് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ചോദിച്ചു. പാർട്ടി അധ്യക്ഷനാകാൻ ആഗ്രഹിക്കാതെയാണ് ഭാരത് ജോഡോ യാത്ര നയിക്കുന്നതെന്നും കോൺഗ്രസിനെ "നശിപ്പിച്ചത്" രാഹുൽ ഗാന്ധി ഉത്തരവാദിയാണെന്ന് മോർമുഗാവയില്‍ നിന്നുള്ള എം എൽ എ പറഞ്ഞു.

"എ ഐ സി സി അധ്യക്ഷൻ റബ്ബർ സ്റ്റാമ്പ് ആവണമെന്ന് അവർ ആഗ്രഹിക്കുന്നു. കോൺഗ്രസിന്റെ പരാജയങ്ങളുടെ ഉത്തരവാദിത്തവും ആരെങ്കിലും ഏറ്റെടുക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ഡോ. മൻമോഹൻ സിംഗിനെ പ്രധാനമന്ത്രിയാക്കിയപ്പോഴും അവർ അത് തന്നെ ചെയ്തു. മുഴുവൻ സമയവും സർക്കാറിനെ ഭരിച്ചത് ഗാന്ധി കുടുംബമാണ്," എന്നും അമോങ്കർ ആരോപിച്ചു












Click it and Unblock the Notifications