'രക്ഷിക്കണം'; വിമതർ ഗെഹ്ലോട്ടിനെ വിളിച്ചു! സച്ചിൻ പൈലറ്റിന്റെ പദ്ധതികൾ എട്ട് നിലയിൽ പൊട്ടുന്നു!
ജയ്പൂര്‍: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണം എന്നാവശ്യപ്പെട്ട് രാജ്ഭവനില്‍ സമരമിരിക്കുകയാണ് ഗെഹ്ലോട്ട് പക്ഷത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍. നിയമസഭാ സമ്മേളനം വിളിക്കണം എന്ന ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് എംഎല്‍എമാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
109 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഭൂരിപക്ഷം തെളിയിയിക്കാനാവും എന്നുമാണ് ഗെഹ്ലോട്ട് ക്യാംപ് അവകാശപ്പെടുന്നത്. സച്ചിന്‍ പൈലറ്റിനൊപ്പമുളള എംഎല്‍എമാര്‍ തങ്ങളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നുവെന്ന് അശോക് ഗെഹ്ലോട്ട് വെളിപ്പെടുത്തി. വിമത എംഎല്‍എമാര്‍ തിരിച്ച് എത്തിയാല്‍ പൈലറ്റിന്റെ പദ്ധതികളെല്ലാം എട്ട് നിലയില്‍ പൊട്ടും. വിശദമായി അറിയാം.
എംഎൽഎമാരുടെ എണ്ണം കൂടി
103 എംഎല്‍എമാരുടെ പിന്തുണയാണ് നേരത്തെ അശോക് ഗെഹ്ലോട്ട് പക്ഷം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സര്‍ക്കാരിനെ 109 എംഎല്‍എമാര്‍ പിന്തുണയ്ക്കുന്നുണ്ട് എന്നാണ് ഇന്ന് മന്ത്രി പ്രതാപ് സിംഗ് വെളിപ്പെടുത്തിയത്. ഇതാദ്യമായാണ് ഗെഹ്ലോട്ട് ക്യാംപില്‍ നിന്നും ഇത്തരത്തില്‍ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം കൃത്യമായി പറയുന്നത്.
തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു
പൈലറ്റ് ക്യാംപിലുളള എംഎല്‍എമാരില്‍ ചിലര്‍ തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നു എന്നാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെ മേല്‍നോട്ടത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഹരിയാനയില്‍ തന്റെ സഹപ്രവര്‍ത്തകരായ എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് ഗെഹ്ലോട്ട് ആരോപിച്ചു.
ചിലര്‍ അസുഖബാധിതർ
''അക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എംഎല്‍എമാരില്‍ ചിലര്‍ക്ക് അവിടെ തുടരാന്‍ താല്‍പര്യമില്ലായിരിക്കാം. അവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ച് വെച്ചിരിക്കുകയാണ്. എംഎല്‍എമാരില്‍ ചിലര്‍ അസുഖബാധിതരാണ്'' എന്നും ഗെഹ്ലോട്ട് പറഞ്ഞു. ജയ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഗെഹ്ലോട്ട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
'രക്ഷപ്പെടാന്‍ തങ്ങളെ സഹായിക്കണം '
എംഎല്‍എമാരില്‍ ചിലര്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ തങ്ങളെ സഹായിക്കണം എന്നാവശ്യപ്പെട്ട് വിളിക്കുന്നുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ കേന്ദ്ര സര്‍ക്കാരിനെ ബാധിക്കുന്നില്ല. ഹരിയാനയിലും ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. കര്‍ണാടകത്തിലും മധ്യപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലേതും പോലെ ഒരു ഗൂഢാലോചനയാണ് ബിജെപി രാജസ്ഥാനിലും നടത്തുന്നത് എന്നും ഗെഹ്ലോട്ട് ആരോപിച്ചു.
നിയമസഭ വിളിച്ച് ചേർക്കണം
സര്‍ക്കാരിനും തങ്ങളുടെ എംഎല്‍എമാര്‍ക്കും ഒപ്പമാണ് രാജസ്ഥാനിലെ ജനങ്ങളെന്ന് ഗെഹ്ലോട്ട് പറഞ്ഞു. ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കാന്‍ തങ്ങള്‍ തയ്യാറായിട്ടും നിയമസഭ വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണര്‍ തയ്യാറാകുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മുകളില്‍ നിന്നുളള സമ്മര്‍ദ്ദം കാരണമാണ് ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുന്നത് എന്ന് ഗെഹ്ലോട്ട് നേരത്തെ ആരോപിച്ചിരുന്നു.
നിയമസഭാ സമ്മേളനം വിളിക്കാനാകില്ല
എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വിളിക്കാനാകില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. 200 എംഎല്‍എമാരെയും കൊവിഡ് പരിശോധന നടത്താന്‍ തയ്യാറാണ് എന്നാണ് കോണ്‍ഗ്രസ് നല്‍കിയ മറുപടി. നിരവധി തവണ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് രാജ്ഭവനിലേക്ക് എംഎല്‍എമാരുമായി ഗെഹ്ലോട്ട് പോയത്.
നരേന്ദ്ര മോദിക്ക് കത്ത്
ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ പൈലറ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണ് എന്നാണ് അശോക് ഗെഹ്ലോട്ട് ആരോപിക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പ് സമയത്തടക്കം സച്ചിന്‍ പൈലറ്റും ബിജെപിയും ചേര്‍ന്ന് തന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കഴിഞ്ഞ ദിവസം അശോക് ഗെഹ്ലോട്ട് കത്ത് അയച്ചിരുന്നു.