കവടിക്കളമായി തമിഴകം...! അവിശ്വാസം എടപ്പാടിയുടെ ശ്വാസമെടുക്കും...! അമിത് ഷായുടെ തന്ത്രം??
ചെന്നൈ: പുരൈട്ച്ചി തലൈവി ജയലളിതയുടെ മരണത്തോടെ അനിശ്ചിതത്വത്തിലായത് തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗം. അണ്ണാ ഡിഎംകെ മൂന്നായി പിളരുകയും ഇപ്പോള്‍ രണ്ട് വിഭാഗങ്ങള്‍ ലയിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ക്കിപ്പോഴും ഒരു തീരുമാനമായ ലക്ഷണമില്ല. ദിനകരന്‍ കളി തുടങ്ങിയതോടെ എടപ്പാടിയുടേയും പളനിസ്വാമിയുടേയും പദ്ധതികളെല്ലാം പൊളിഞ്ഞിരിക്കുന്നു. അതിനിടെ ബിജെപിക്കും കളിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്.

ചരിത്രം ആവർത്തനം
ജയലളിതയുടെ മരണത്തോടെയാണ് ശശികലയും പനീര്‍ശെല്‍വവും തെറ്റിയത്. മുഖ്യമന്ത്രി സ്ഥാനം വിട്ട് നല്‍കാന്‍ ഓപിഎസ് തയ്യാറാവാഞ്ഞതോടെ ചിന്നമ്മ ഇടഞ്ഞു. പിന്നെ ഇരുപക്ഷവും എംഎല്‍എമാരെ ചാക്കിട്ട് പിടുത്തമായി.

റിസോർട്ടിലെ നാടകം
ഭൂരിപക്ഷം എംഎല്‍എമാരും ശശികല പക്ഷത്തിനൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരായി. കൂവത്തൂരിലെ റിസോര്‍ട്ടില്‍ അന്ന് നടന്ന നാടകം തമിഴകത്ത് വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. അതില്‍ ബിജെപിക്ക് എവിടെയാണ് റോള്‍ എന്നതല്ലേ.

ബിജെപി മുതലെടുപ്പ്
ജയലളിതയുടെ മരണശേഷം രൂപപ്പെട്ട പ്രതിസന്ധി ബിജെപി എങ്ങെനെ മുതലെടുത്തുവെന്നത് കണ്ടറിഞ്ഞതാണ്. അന്ന് പനീര്‍ശെല്‍വത്തിന് ഒപ്പമായിരുന്നു കേന്ദ്രം ഭരിക്കുന്ന ബിജെപി.

ഗവർണറുടെ കളി
തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ ഉപയോഗിച്ച് എടപ്പാടി സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം വൈകിപ്പിക്കാനും കൂടുതല്‍ എംഎല്‍എമാരെ ഓപിഎസിന ചാക്കിലിടാന്‍ സമയം നല്‍കാനും കേന്ദ്രം ശ്രമിക്കുകയുണ്ടായി

പന്ത് കോർട്ടിൽ
ഇപ്പോള്‍ സ്ഥിതി മാറി മറിഞ്ഞുവെങ്കിലും പന്ത് ഗവര്‍ണറുടെ കോർട്ടില്‍ നില്‍ക്കുകയാണ്. ദിനകരന്‍ പക്ഷത്തുള്ള 19 എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും സര്‍ക്കാരിലുള്ള അവിശ്വാസം അറിയിക്കുകയും ചെയ്തിരുന്നു.

വിശ്വാസ വോട്ടെടുപ്പിലേക്ക്
ഇതോടെ കാര്യങ്ങള്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. പ്രതിപക്ഷ കക്ഷിയായ ഡിഎംകെ നേതാവ് സ്റ്റാലിനും ഗവര്‍ണറോട് ഇതേ കാര്യം ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. 19 എംഎൽഎമാർ കൂറുമാറിയതോടെ സർക്കാരിനിപ്പോൾ ഭൂരിപക്ഷമില്ലാത്ത നിലയാണ്.

ദിനകരന് സമയം നൽകില്ല
ലയിച്ച അണ്ണാ ഡിഎംകെ, എന്‍ഡിഎയ്‌ക്കൊപ്പം ചേരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ മറുപക്ഷത്ത് നില്‍ക്കുന്ന ദിനകരന് കൂടുതല്‍ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള സമയം ഗവര്‍ണര്‍ നല്‍കുമെന്ന് കരുതാനാവില്ല.

താഴേക്ക് തന്നെ
നിലവിലുള്ള 19 എംഎല്‍എമാരെ കൂടാതെ പത്ത് പേര്‍ കൂടി ദിനകര പക്ഷത്തേക്ക കൂറുമാറാന്‍ സന്നദ്ധരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ താഴെ പോകാന്‍ അധിക നേരം വേണ്ടി വരില്ല.

ബിജെപിയെന്ത് ചെയ്യും
അതേസമയം ദക്ഷിണേന്ത്യ പിടിക്കാന്‍ കച്ച കെട്ടിയിറങ്ങിയ അമിത് ഷാ, തമിഴ്‌നാട്ടിലെ എടപ്പാടി സര്‍ക്കാര്‍ താഴെ പോവുകയാണ് എങ്കില്‍ എന്ത് നിലപാടെടുക്കും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. അണ്ണാഡിഎംകെ വഴി തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കം സര്‍ക്കാര്‍ താഴെ വീണാല്‍ ഒപ്പം താഴെപ്പോകും.

പുതിയ തന്ത്രങ്ങൾ
കേന്ദ്രഭരണത്തിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ബിജെപി എടപ്പാടി സര്‍ക്കാരിനെ കൂടെ നിര്‍ത്തിയത്. കേന്ദ്ര റെയ്ഡ് അടക്കമുള്ള ആയുധങ്ങളാണ് ബിജെപി പ്രയോഗിച്ചത്. അതുപോലെ ഇനി എന്ത് കളിയാകും ബിെജപി പുറത്തെടുക്കുക എന്നതും അറിയേണ്ടതുണ്ട്.












Click it and Unblock the Notifications