എംഎല്‍എമാര്‍ ഇപ്പോഴും ഹോട്ടലില്‍ തന്നെ..... പുറത്തിറങ്ങേണ്ടെന്ന് ജെഡിഎസ്!! വീട്ടിലും പോവേണ്ട!!
കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ ഇപ്പോഴും ഹോട്ടലില്‍
ബെംഗളൂരു: കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം കര്‍ണാടകത്തില്‍ അധികാരത്തിലേറാന്‍ പോവുകയാണ്. മുഖ്യമന്ത്രിയായി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് ഇനി ഒരു ദിവസത്തെ സമയം മാത്രമേയുള്ളൂ. പക്ഷേ ഇരു പാര്‍ട്ടികളും കടുത്ത ആശങ്കയിലാണ്. യെദ്യൂരപ്പ രാജിവെച്ചതോടെ ബിജെപി ചിത്രത്തില്‍ നിന്ന് പോയെങ്കിലും അവര്‍ അടങ്ങിയിരിക്കില്ലെന്നാണ് ജെഡിഎസ് കരുതുന്നു. പക്ഷേ ഈ ആശങ്ക ഇപ്പോള്‍ തലവേദനയായിരിക്കുന്നത് കോണ്‍ഗ്രസ് എംഎഎല്‍എമാര്‍ക്കാണ്. കാരണം അവര്‍ക്കിപ്പോള്‍ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. ഹോട്ടലില്‍ തന്നെയാണ് അവരിപ്പോഴും താമസിക്കുന്നത്.
സത്യപ്രതിജ്ഞ കഴിയുന്നത് വരെ പുറത്തിറങ്ങരുതെന്നാണ് ജെഡിഎസിന്റെ ഓര്‍ഡര്‍. സത്യം പറഞ്ഞാല്‍ തടവിലിട്ട അവസ്ഥിലാണ് എംഎല്‍എമാര്‍. ബിജെപി ചാക്കിട്ട് പിടിക്കുമെന്ന് പറഞ്ഞ് തങ്ങളെ തടഞ്ഞുവെക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ജെഡിഎസിനോട് ഇക്കാര്യത്തില്‍ കടുത്ത വിയോജിപ്പ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുണ്ട്. എന്നാല്‍ ജനതാദള്‍ തീരുമാനം മാറ്റില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.
വീട്ടില്‍ പോവേണ്ട
കോണ്‍ഗ്രസിന്റെ മാത്രമല്ല തങ്ങളുടെ എംഎല്‍എമാരും സത്യപ്രതിജ്ഞ കഴിയുന്നത് വരെ ഹോട്ടലില്‍ തന്നെ തങ്ങണമെന്നാണ് ജെഡിഎസിന്റെ ആവശ്യം. അതേസമയം കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതിയുടെയും അഭിപ്രായം ഇതുതന്നെയാണ്. ഇവരെ വിശ്വാസ വോട്ടിന് മുമ്പായി വിധാന്‍ സൗധയിലെത്തിക്കുമെന്നാണ് സൂചന. അതേസമയം കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായെന്നും അതുകൊണ്ട് വീട്ടില്‍ പോവാന്‍ അനുവദിക്കണമെന്നുമുള്ള എംഎല്‍എമാരുടെ അപേക്ഷയും ഇവര്‍ തള്ളിയിട്ടുണ്ട്. ബിജെപിയുടെ ചാക്കിട്ട് പിടിത്തം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് ഇവര്‍ കരുതുന്നു.
പറഞ്ഞത് മാറ്റി...
നേരത്തെ ഇരുപാര്‍ട്ടികളും ചേര്‍ന്ന് എംഎല്‍എമാര്‍ക്ക് വീട്ടില്‍ പോവാനുള്ള അനുമതി നല്‍കിയിരുന്നു. മെയ് 15 മുതല്‍ ഇവര്‍ വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് ഇരുപാര്‍ട്ടികളും നേരത്തെ സൂചിപ്പിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് ഇവരെ ഹോട്ടലില്‍ നിന്ന് വിട്ടയക്കാനും സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ നിലപാട് ഇരുപാര്‍ട്ടികളും മാറ്റുകയായിരുന്നു. ബിജെപി പണം കൊടുത്ത് വോട്ടു ചെയ്യാതിരിക്കാന്‍ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിയിട്ടുണ്ട്. അതേസമയം കനത്ത സുരക്ഷയിലാണ് ഇവരെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. മണ്ഡലങ്ങളിലേക്ക് മടങ്ങി പോകാനും ഇവര്‍ അനുവാദമില്ല.
പ്രത്യേക സുരക്ഷ
നേരത്തെ കാണാതായ രണ്ട് എംഎല്‍എമാര്‍ക്ക് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആനന്ദ് സിംഗിനെയും പാട്ടീലിനെയും വീണ്ടും കാണാതാവാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. ഇവര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ഉള്ളതെന്നാണ് സൂചന. കെംപഗൗഡ വിമാനത്താവളത്തിനടുത്തുള്ള ഹില്‍ട്ടണ്‍ ഹോട്ടലിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ജെഡിഎസ് എംഎല്‍എമാര്‍ ലെമെറിഡിയന്‍ റിസോര്‍ട്ടിലാണ്. അതേസമയം തങ്ങളുടെ എംഎല്‍എമാരുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി പരമേശ്വര പറഞ്ഞു. അവരുടെ പരാതികള്‍ പരിഹരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കുമാരസ്വാമി ദില്ലിയില്‍
മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചും സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ചും സംസാരിക്കുന്നതിനായി കുമാരസ്വാമി ദില്ലിയിലെത്തിയിട്ടുണ്ട്. അതേസമയം രാഹുലുമായുള്ള ചര്‍ച്ച വൈകുമെന്നാണ് സൂചന. കുമാരസ്വാമിയോട് കുറച്ച് നേരം കൂടി കാത്തുനില്‍ക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി വരുമെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രണ്ട് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. രാഹുലുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സോണിയാ ഗാന്ധിയുമായും കുമാരസ്വാമി ചര്‍ച്ച നടത്തുന്നുണ്ട്. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുകയും തുടര്‍ന്ന് വിശ്വാസ വോട്ടില്‍ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം ബാക്കിയുള്ളവരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
എംഎല്‍എമാര്‍ക്ക് എതിര്‍പ്പ്
കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹോട്ടലില്‍ താമസിപ്പിക്കുന്നതിലുള്ള എതിര്‍പ്പ് മുതിര്‍ന്ന നേതാവ് ഡികെ ശിവകുമാറിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തല്‍ക്കാലത്തേക്ക് ഇത് സഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സമാനാവസ്ഥ ജെഡിഎസ് ക്യാംപിലുമുണ്ട്. ഇവര്‍ കുമാരസ്വാമിയെ നേരിട്ട് എതിര്‍പ്പറയിച്ചിരിക്കുകയാണ്. എന്നാല്‍ അധികാരത്തില്‍ എത്തേണ്ടത് ജെഡിഎസിന് അത്യാവശ്യമാണെന്നും ഈ ഭരണം വീണാല്‍ പാര്‍ട്ടി ഇല്ലാതാവുമെന്നും കുമാരസ്വാമി പറഞ്ഞു. അതുകൊണ്ട് നേതൃത്വം എടുക്കുന്ന എന്ത് തീരുമാനവും എംഎല്‍എമാര്‍ അംഗീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കങ്ങളെന്നും സംസ്ഥാനത്ത് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ലോക്‌സഭയിലും അത് ആവര്‍ത്തിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു.
ശമ്പളം തരാന്‍ ആവശ്യപ്പെട്ടു... ജോലിക്കാരിയെ വെട്ടിനുറുക്കി, 16കാരിയെ മൂന്നു കഷണമാക്കി ഓടയില്‍ തള്ളി!
ഇസ്ലാം മതം സ്വീകരിച്ച 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു!മുസ്ലീം പെൺകുട്ടി നിർബന്ധിച്ച് മതം മാറ്റിയെന്ന്