ഞെട്ടിച്ചുകൊണ്ട് വീണ്ടും മോദി... അമിത് ഷായും കേന്ദ്ര മന്ത്രിസഭയിലേക്ക്; മോദിയുടെ ചാണക്യൻ ഇനി മന്ത്രി
ദില്ലി: കേന്ദ്ര മന്ത്രിസഭയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അംഗമാകും. അമിത് ഷാ മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരും എന്നായിരുന്നു ബിജെപി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതോടെ ആണ് ഇക്കാര്യത്തിലെ പാര്‍ട്ടി തീരുമാനം പുറത്തറിയുന്നത്.
ഒടുവില്‍ കേരളത്തിന് മോദിയുടെ സമ്മാനം... വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയില്‍
അമിത് ഷാ മന്ത്രിസഭയില്‍ എത്തുകയാണെങ്കില്‍ മോദി മന്ത്രിസഭയിലെ രണ്ടാമനാകും അദ്ദേഹം എന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ പ്രതിരോധ വകുപ്പായിരിക്കും അമിത് ഷായ്ക്ക് ലഭിക്കുക. ധനമന്ത്രി സ്ഥാനത്തേക്കും അമിത് ഷാ പരിഗണിക്കപ്പെട്ടേക്കും.
നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തനായ നേതാവാണ് അമിത് ഷാ. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലേ അമിത് ഷാ ആയിരുന്നു അദ്ദേഹത്തിന്റെ ശക്തി. പിന്നീട് 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യമെങ്ങും ബിജെപി തരംഗം സൃഷ്ടിക്കുന്നതിലും അമിത് ഷാ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
മോദിയുടെ വിശ്വസ്തന്‍
നരേന്ദ്ര മോദിയുടെ എക്കാലത്തേയും ഏറ്റവും വലിയ വിശ്വസ്തന്‍ ആണ് അമിത് ഷാ. ഗുജറാത്തില്‍ നരേന്ദ്ര മോദി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി ആയിരുന്നു.
ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് കേശുഭായ് പട്ടേല്‍ മുഖ്യമന്ത്രിയായപ്പോള്‍, ഗ്രാമൂീണ മേഖലകളില്‍ പാര്‍ട്ടി കെട്ടിപ്പടുത്തത് മോദിയും അമിത് ഷായും ചേര്‍ന്നായിരുന്നു. അന്ന് തുടങ്ങിയ ആത്മബന്ധം ആണ് ഇപ്പോഴും തുടരുന്നത്.
മോദിയെ പ്രധാനമന്ത്രിയാക്കിയതിലും
ഗുജറാത്തില്‍ ബിജെപി വളര്‍ത്തിയതിലും അമിത് ഷായ്ക്ക് പ്രധാന പങ്കുണ്ട്. ഗ്രാമങ്ങളിലെ എതിര്‍ പാര്‍ട്ടികളിലെ രണ്ടാമന്‍മാരെ കണ്ടെത്തി ബിജെപിയില്‍ ചേര്‍ത്തുകൊണ്ടായിരുന്നു അമിത് ഷായും മോദിയും തന്ത്രം ഉപയോഗിച്ചത്. ഇത് ഫലം കണ്ടു എന്നാണ് ഇപ്പോഴത്തെ ഗുജറാത്ത് തെളിയിക്കുന്നത്.
അതിന് ശേഷം നരേന്ദ്ര മോദിയെ ദേശീയ നേതാവായി ഉയര്‍ത്തിക്കാണിക്കുന്നതിലും അമിത് ഷാ നിര്‍ണായക പങ്കുവഹിച്ചു.
മോദിയ്‌ക്കൊപ്പം വളര്‍ന്ന നേതാവ്
90 കളുടെ തുടക്കത്തില്‍ ആണ് നരേന്ദ്ര മോദി ഗുജറാത്തിലെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാകുന്നത്. കേശുഭായ് പട്ടേലില്‍ സമ്മര്‍ദ്ദം ഉപയോഗിച്ച് മോദിയാണ് അന്ന് അമിത് ഷായെ ഗുജറാത്ത് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നരേന്ദ്ര മോദി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആയപ്പോള്‍ അമിത് ഷാ വൈസ് പ്രസിഡന്റ് ആയിരുന്നു. പിന്നീട് മോദി പ്രധാനമന്ത്രിയായപ്പോള്‍ അമിത് ഷാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ആയി.
മോദിയെ മാറ്റി നിര്‍ത്തിയപ്പോള്‍
മോദി ഗുജറാത്തില്‍ നേതാക്കള്‍ക്കും മുകളിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അക്കാലത്താണ് മോദിയെ ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് മാറ്റുന്നത്. അക്കാലത്ത് ഗുജറാത്തില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി മോദിയ്ക്ക് എത്തിച്ചു നല്‍കിയിരുന്നതും അമിത് ഷാ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.
ആഭ്യന്തര മന്ത്രി
ഗുജറാത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആയിരുന്നു അമിത് ഷാ. ആഭ്യന്തരം അടക്കം, ഒരുഘട്ടത്തില്‍ 12 വകുപ്പുകള്‍ അമിത് ഷായുടെ കീഴില്‍ ആയിരുന്നു. മന്ത്രിസഭയില്‍ മോദി ഏറ്റവും അധികം വിശ്വസിച്ചിരുന്നതും അമിത് ഷായെ തന്നെ ആയിരുന്നു.
യുപി പിടിക്കാന്‍
2014 ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശ് പിടിക്കുക എന്നതായിരുന്നു ബിജെപിയുടെ ആദ്യ ലക്ഷ്യം. അതിനായി നരേന്ദ്ര മോദി ചുമതലപ്പെടുത്തിയത് അമിത് ഷായെ ആയിരുന്നു. 80 ല്‍ 72 സീറ്റും നേടി അമിത് ഷാ മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര എളുപ്പമാക്കി. തുടര്‍ന്നാണ് അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനാകുന്നത്.
ഇന്ത്യ പിടിച്ചെടുത്ത നേതാവ്
ബിജെപി അധ്യക്ഷന്‍ എന്ന നിലയില്‍ ഇന്ത്യയുടെ സിംബ ഭാഗവും പിടിച്ചെടുത്ത നേതാവ് എന്ന് തന്നെ അമിത് ഷായെ വിശേഷിപ്പിക്കാം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിലേക്ക് ഇന്ത്യയെ ഏറെക്കുറേ അടുപ്പിച്ചതും അമിത് ഷാ തന്നെ ആയിരുന്നു. 2014 ന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ രാജ്യം കണ്ടു.