'സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു'; മോദിയ്ക്ക് കിടിലന്‍ മറുപടികളുമായി കോണ്‍ഗ്രസ് നേതാക്കള്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ താന്‍ ഉപേക്ഷിക്കാന്‍ പോകുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. ഒരു പത്രസമ്മേളനം പോലും വിളിക്കാത്ത പ്രധാനമന്ത്രി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിന് പിന്നില്‍ ഗൂഢ അജണ്ടകള്‍ വല്ലതുമുണ്ടോയെന്ന ചര്‍ച്ച കൊഴുക്കുകയാണ്.
Recommended Video
ഒരുപക്ഷേ വരാനിരിക്കുന്ന വലിയ നിയന്ത്രണങ്ങളുടെ സൂചനയാകാം ഇതെന്ന തരത്തിലും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്
ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലെ അംഗത്വം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നു. എന്നായിരുന്നു മോദിയുടെ ട്വീറ്റ്. വെറുപ്പാണ് ഉപേക്ഷിക്കേണ്ടത് അല്ലാതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അല്ലെന്നായിരുന്നു വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത് . എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
ആശങ്കപ്പെടുത്തുന്നു
പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ഈ സേവനങ്ങൾ നിരോധിക്കുന്നതിന്റെ മുന്നോടിയാണോ എന്ന് പലരേയും ആശങ്കപ്പെടുത്തുന്നു. മോദിയ്ക്ക് അറിയുന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയ പോസറ്റീവ് പ്രചരണത്തിനും ഉപയോഗിക്കാം.വിദ്വേഷം പ്രചരിപ്പിക്കാന്‍ മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നില്ല, എന്നായിരുന്നു തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
വീഴരുതെന്ന്
മോദിയുടെ നാടകത്തില്‍ വീഴരുതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായുടെ പ്രതികരണം. ഇത് തന്ത്രമാണ്. ഈ ഞായറാഴ്ച എന്ന് പറഞ്ഞാല്‍ ആ ദിവസം മാത്രമായിരിക്കും. മറ്റെന്തെങ്കിലും ബിജെപി ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികള്‍ പ്രമോട്ട് ചെയ്യാനുള്ള നീക്കമാകാം ഇതെന്നും സഞ്ജയ് ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ പൗരന്‍മാര്‍
നിങ്ങളുടെ പേരിൽ ഓരോ സെക്കൻഡിലും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും അപവാദ പ്രചരണം നടത്തുകയും ചെയ്യുന്ന ട്രോളുകളുടെ സംഘടിത സൈന്യത്തോട് നിങ്ങൾ ഈ ഉപദേശം നൽകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു! എന്ന് ഇന്ത്യന്‍ പൗരന്‍മാര്‍, എന്നായിരുന്നു റണ്‍ദീപ് സുര്‍ജേവാലയുടെ മറുപടി.
സോഷ്യല്‍ മീഡിയയില്‍
വിവിധ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന ലോകത്തെ തന്നെ പ്രമുഖ വ്യക്തികളില്‍ ഒരാളാണ് മോദി. ട്വിറ്ററില്‍ മാത്രം മോദിക്ക് 53.3 മില്യണ്‍ ഫോളോവര്‍മാരുണ്ട്.ഫേസ്ബുക്കില്‍ 44 മില്യണ്‍ ഫോളോവര്‍മാരാണ് മോദിക്കുള്ളത്. ഇൻസ്റ്റഗ്രാമിൽ പ്രധാനമന്ത്രിയെ മൂന്ന് കോടിയിലധികം പ്രൊഫൈലുകൾ പിന്തുടരുന്നുണ്ട്.
#NoSir ഹാഷ് ടാഗ്
അതേസമയം മോദിയുടെ ട്വീറ്റിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്വീറ്റിന് പിന്നാലെ #NoSir എന്ന ഹാഷ് ടാഗ് ക്യാമ്പെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. സോഷ്യല്‍ മീഡിയ ഉപേക്ഷിക്കരുതെന്ന് ചിലര്‍ മുറുവിളി കൂട്ടുമ്പോള്‍ അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി പദം കൂടി വിട്ടുപോകൂവെന്നായിരുന്നു ചിലരുടെ ട്വീറ്റ്.