വിദേശ യാത്രക്കിടെയിലെ ഇടവേളകളില്‍ മോദി കഴിയുന്നത് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ എന്ന് അമിത് ഷാ
ദില്ലി: ചിലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വിദേശ യാത്രകളില്‍ വിമാനങ്ങള്‍ക്കിടയിലുള്ള ഇടവേളകളില്‍ കഴിയുന്നത് ആഡംബര ഹോട്ടലുകളില്‍ അല്ലെന്നും മറിച്ച് എയര്‍പോര്‍ട്ട് ടെര്‍മിനിലുകളിലാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. എസ്പിജി ഭേദഗതി ബില്‍ 2019 നെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് ലോക്സഭയില്‍ അമിത് ഷാ പ്രധാനമന്ത്രിയുടെ ചെലവുചുരുക്കലിനെ കുറിച്ച് വാചാലനായത്.

സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ലളിത ജീവിതം നയിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ യാത്രകളില്‍ പോകുമ്പോള്‍ അദ്ദേഹം ആഡംബര ഹോട്ടലുകളില്‍ കഴിയാറില്ല. മറിച്ച് വിമാനത്താവള ടെര്‍മിനലില്‍ തന്നെയാണ് കുളിയും വിശ്രമവും നടത്താറുള്ളത്. മാത്രമല്ല വിദേശ യാത്രകളില്‍ 20 ശതമാനം ജീവനക്കാരെ മാത്രമേ അദ്ദേഹം ഒപ്പം കൊണ്ടുപോകാറുള്ളൂ. ഔദ്യോഗിക യാത്രകളില്‍ കൂടുതല്‍ കാറുകള്‍ ഉപയോഗിക്കുന്നതും അദ്ദേഹം പ്രോത്സാഹിപ്പിക്കാറില്ല. അകമ്പടിയേകുന്ന ഉദ്യോഗസ്ഥര്‍ക്ക് പോകാനായി വലിയ ബസുകളാണ് ഉപയോഗിക്കുന്നത്, അമിത് ഷാ വിശദീകരരിച്ചു.
എസ്പിജി സുരക്ഷ പലപ്പോഴും ഗാന്ധി കുടുംബം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ലോക്സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഷാ കുറ്റപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലും മോദി എസ്പിജി സുരക്ഷാവലയം ഇതുവരെ ഭേദിച്ചിട്ടില്ല. എന്നാല്‍ ഗാന്ധി കുടുംബം അത് ചെയ്തെന്നും അമിത് ഷാ തന്‍റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.
ചിലരെ സംബന്ധിച്ചിടത്തോളം സുരക്ഷ കവർ എന്നത് ഒരു അഭിമാന ചിഹ്നമാണ്. അവിടെ മാനദണ്ഡങ്ങൾ ഇഷ്ടാനുസരണം ലംഘിക്കപ്പെടുന്നു. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും പാലിക്കുന്ന കാര്യത്തില്‍ നമുക്ക് മോദിയുടെ മാതൃക പിന്തുടരാമെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications