എംപിമാര്‍ക്ക് മോദിയുടെ സ്‌പെഷല്‍ ക്ലാസ്!
ചണ്ഡിഗഡ്: പാര്‍ലെന്റിലെ കന്നിക്കാരായ പാര്‍ട്ടി അംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌പെഷല്‍ ക്ലാസ്. സ്വഭാവത്തിലും ചിന്തകളിലും പ്രവർത്തിയിലും നല്ലവരായിരിക്കണം എന്നാണ് സഭയിലെ ഇളമുറക്കാരെ മോദി ഉപദേശിക്കുന്നത്. എം പിമാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വേണ്ടി ബി ജെ പി രണ്ട് ദിവസത്തെ പരീശീലന ക്ലാസാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വിവാദപരാമര്‍ശങ്ങള്‍ നടത്തി വെട്ടിലാവരുത്, പാര്‍ട്ടിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കരുത്, സര്‍ക്കാരിന്റെ നയങ്ങളാകണം എം പിമാര്‍ സംസാരിക്കേണ്ടത് എന്നിങ്ങനെ പോകുന്നു സദ്ഭരണത്തിനായി മോദി എം പിമാര്‍ക്ക് നല്‍കിയ പൊടിക്കൈകള്‍. ഹരിയാനയിലെ സുരാജ്കുണ്ഡിലാണ് ക്യാംപ്. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നും മോദി സഹപ്രവര്‍ത്തകര്‍ക്ക് പറഞ്ഞുകൊടുത്തു.
സ്വന്തം മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുക - തിരഞ്ഞെടുപ്പിന് ശേഷം എം പിമാരെ മണ്ഡലത്തില്‍ കാണുന്നില്ല എന്ന പരാതി കുറക്കാന്‍ മോദിയുടെ ഉപദേശം ഇതാണ്. മണ്ഡലത്തില്‍ ചെയ്യാന്‍ പോകുന്ന ആറ് മാസത്തെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തീരുമാനിക്കാനും മോദി എം പിമാരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയാണെങ്കിലും താനും കന്നി എം പിയാണ്. തനിക്കുള്ള പരിശീലനം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നുണ്ട് എന്നും മോദി പറഞ്ഞു.
കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായ സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ എം പിമാര്‍ക്കായി ക്ലാസുകള്‍ കൈകാര്യം ചെയ്യും. ലോക്‌സഭയില്‍ നിന്നും 162 ഉം രാജ്യസഭയില്‍ നിന്നും 18 ഉം അംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 40 പേര്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 30 പേര്‍ വനിതകളുമാണ്. വെറ്ററന്‍ നേതാവായ എല്‍ കെ അദ്വാനി ഞായറാഴ്ച ശില്‍പശാലയെ അഭിസംബോധന ചെയ്യും.