അദ്വാനിയുടെ പത്രിക സമര്‍പ്പിക്കാന്‍ മോദി?
ഗാന്ധിനഗര്‍: പാര്‍ട്ടി പാർലമെൻററി ചെയര്‍മാന്‍ എല്‍ കെ അദ്വാനിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയും. പാര്‍ട്ടിയുടെ മുഖമായ ഇരുനേതാക്കളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട് എന്ന പ്രചാരണങ്ങളെ ചെറുക്കാന്‍ വേണ്ടിയാണ് ബി ജെ പിയുടെ ഈ നീക്കം. ഗാന്ധിനഗറില്‍ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന അദ്വാനിയെ മോദിയും അനുഗമിക്കും എന്നാണ് റിപ്പോര്‍ട്ട്.
പ്രത്യേക വിമാനത്തില്‍ ഗാന്ധിനഗറിലെ ബി ജെ പി ഓഫീസിലെത്തുന്ന അദ്വാനി ഇവിടെ മോദിക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പോകും. നരേന്ദ്ര മോദിയാണ് അദ്വാനിയുടെ പേര് പിന്താങ്ങുന്നവരില്‍ ഒരാള്‍. കഴിഞ്ഞ 16 വര്‍ഷമായി ഇന്ത്യന്‍ പാര്‍ലമെന്റിലെ അംഗമാണ് 86 കാരനായ അദ്വാനി.
വൈകുന്നേരം ഇരുവരും ചേര്‍ന്ന് എല്‍ കെ അദ്വാനിയുടെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഏഴ് തിങ്കളാഴ്ച പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നതിന് മുന്‍പായി ഇരു നേതാക്കളും ഒരുമിച്ച് വേദിയില്‍ പ്രത്യക്ഷപ്പെടുന്നത് ബി ജെ പിക്കും ഗുണം ചെയ്യും. പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുകയായിരുന്ന അദ്വാനി മോദി സര്‍ക്കാരിന്റെ സാധ്യതകള്‍ക്ക് അനുകൂലമായാണ് റാലികളില്‍ സംസാരിക്കുന്നത്.
മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാനായിരുന്നു ബി ജെ പിയുടെ സ്ഥാപക നേതാവ് കൂടിയായ എല്‍ കെ അദ്വാനിയുടെ താല്‍പര്യം. എന്നാല്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും അദ്വാനി മത്സരിക്കണം എന്നതായിരുന്നു പാര്‍ട്ടി തീരുമാനം. ഈ തീരുമാനത്തില്‍ ആദ്യം പ്രതിഷേധിച്ചെങ്കിലും ആര്‍ എസ് എസും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് അദ്വാനി വഴങ്ങുകയായിരുന്നു.