കള്ളപ്പണം വെളുപ്പിക്കൽ: തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഇഡിക്ക് മുന്നിൽ ഹാജരായി
കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായി. തിങ്കളാഴ്ചയാണ് ഡൽഹിയിലെ ഇഡി ഓഫീസിൽ അഭിഷേക് ബാനർജിയും ഭാര്യ റുജിറ ബാനർജിയും ഹാജരായത്. ഇന്നും നാളെയുമായി ഇവരെ ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയാണ് അഭിഷേക് ബാനർജി
അടുത്തിടെ നടത്തിയ കണ്ണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർ പൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് പോകുകയാണെന്ന് പുറപ്പെടുന്നതിന് മുമ്പ് കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് അഭിഷേക് ബാനർജി പ്രതികരിച്ചു. "ഞാൻ ജനങ്ങളുടെ ശക്തിക്ക് മുന്നിൽ തലകുനിക്കാൻ തയ്യാറാണ്, എന്നാൽ അധികാരത്തിലുള്ള ആളുകൾക്ക് മുമ്പിൽ തല കുനിക്കില്ല, ചോദ്യം ചെയ്യലിനായി എനിക്ക് ഔദ്യോ ഗിക നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു." അഭിഷേക് ബാനർജി പറഞ്ഞു. "എല്ലാ ശക്തിയും ഉണ്ടായിരുന്നിട്ടും തൃണമൂൽ കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ബിജെപിക്ക് സാധിച്ചല്ല. ജനവിധി അം ഗീകരിക്കാൻ ബിജെപിക്ക് തയ്യാറാകുന്നില്ലെന്നും അതിനാൽ, കേന്ദ്ര സർക്കാർ ഞങ്ങളെ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നും" ബാനർജി കൂട്ടിച്ചേർത്തു.
ഇരുവരും പശ്ചിമ ബംഗാളിൽ നിവാസികളായതിനാൽ ഡൽഹിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ സാധിക്കെന്ന് ചൂണ്ടിക്കാട്ടി ബാനർജിയും ഭാര്യയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മാർച്ച് 11ന് ഡൽഹി ഹൈക്കോടതി ഇവരുടെ ഹർജി തള്ളുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലും അഭിഷേക് ബാനർജിയെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. എട്ട് മണിക്കൂറാണ് അന്ന് ബാനർജിയെ ചോദ്യം ചെയ്തത്.
കുനുസ്‌റ്റോറിയ, കജോറ മേഖലകളിലെ ഈസ്റ്റേൺ കോൾഫീൽഡ്‌സ് ലിമിറ്റഡ് ഖനികളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ കൽക്കരി കവർച്ച നടത്തിയെന്നാരോപിച്ച്. സിബിഐ 2020 നവംബറിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, 2002 ലെ വകുപ്പുകൾ പ്രകാരം ഇഡി ബാനർജിക്കെതിരെ കേസെടുത്തത്. ഈ ഇടപാടിൽ ബാനർജി വൻതുക അനധികൃതമായി നേടി എന്നാണ് ഇഡി അവകാശപ്പെട്ടിരിക്കുന്നത്. എന്നാൽ ഇഡിയുടെ ആരോപണങ്ങളെല്ലാം അഭിഷേക് ബാനർജി നിഷേധിക്കുകയായിരുന്നു. പ്രാദേശിക കൽക്കരി വ്യവസായി അനൂപ് മാജി എന്ന ലാലയാണ് കേസിലെ പ്രധാന പ്രതി.
Recommended Video