രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി കുത്തനെ ഉയര്‍ന്നെന്ന് സര്‍വേ... അടുത്ത പ്രധാനമന്ത്രിയാവും!!
Recommended Video
ദില്ലി: കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും കുതിപ്പ് പ്രവചിച്ച് രണ്ട് സര്‍വേകള്‍. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാനാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദ നാഷന് പോളിലും എബിപി ന്യൂസ് സര്‍വേയിലുമാണ് രാഹുലിന്റെ പ്രതിച്ഛായ കുത്തനെ ഉയര്‍ന്നതായി വ്യക്തമാക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിഞ്ഞെന്ന് സര്‍വേ വ്യക്തമാക്കുന്നു.
മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും വളര്‍ച്ചയെ ശക്തമായി സ്വാധീനിച്ചു എന്നാണ് വിലയിരുത്തല്‍. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് ഏറ്റവും നല്ല റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ച് കൊണ്ടിരിക്കുന്നത്. രാഹുലിന്റെ പ്രതിച്ഛായ വര്‍ധിച്ച് വരുന്നത്, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കും.
രാഹുല്‍ പ്രധാനമന്ത്രിയാവും
രാഹുല്‍ പ്രധാനമന്ത്രിയാവുമെന്നാണ് ഇന്ത്യാ ടുഡേ കാര്‍വി മൂഡ് ഓഫ് നാഷന് പോളില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേര് രാഹുല്‍ പ്രധാനമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. എല്ലാ അവസരങ്ങളും കൃത്യ സമയത്ത് ഉപയോഗിക്കുന്നതാണ് രാഹുലിന്റെ വളര്‍ച്ചയ്ക്ക് കാരണമായി ഇവര്‍ ചൂണ്ടിക്കാണുന്നത്. രാഹുല്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ രണ്ടാം സ്ഥാനത്തുള്ളത് മന്മോഹന് സിംഗാണ്. 11 ശതമാനം പേര് അദ്ദേഹത്തെ പിന്തുണച്ചു. സോണിയ ഗാന്ധിയെ ഏഴ് ശതമാനം പേരും പ്രിയങ്കാ ഗാന്ധിയെ അഞ്ച് ശതമാനം പേരും പി ചിദംബരത്തെ നാല് ശതമാനം പേരും പിന്തുണച്ചു.
കോണ്‍ഗ്രസ് കുതിക്കും
കോണ്‍ഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുതിപ്പ് നടത്താനാവുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 55 ശതമാനം അഭിപ്രായപ്പെട്ടത് കോണ്‍ഗ്രസിനെ നയിക്കുക രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും, അദ്ദേഹത്തിന്റെ നേതൃപാടവും കോണ്‍ഗ്രസിന്റെ സാധ്യതകള്‍ സജീവമാക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ കുതിപ്പ് രാഹുലിന്റെ നായകത്വത്തെ ശക്തിപ്പെടുത്തുന്നതാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുലിനെ നേതാവായി അംഗീകരിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതി പേര് അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നിരയിലെ നേതാവ്
മോദിയെ ഒഴിവാക്കി ഒരു നേതാവിനെ പ്രതിപക്ഷ നിരയില്‍ നിന്ന് കൊണ്ടുവന്നാല്‍ അത് തീര്‍ച്ചയായും രാഹുല്‍ ഗാന്ധിയായിരിക്കും. പ്രതിപക്ഷത്തിന്റെ മുഖം രാഹുല്‍ തന്നെയാണെന്ന് സര്‍വേയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ സ്ഥാനാര്‍ത്ഥി രാഹുല്‍ തന്നെയാണെന്നും സര്‍വേ സൂചിപ്പിക്കുന്നു. 13000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. മോദിയെ 46 ശതമാനം പേര് പിന്തുണച്ചു. എന്നാല്‍ 60 ശതമാനത്തില്‍ നിന്നാണ് മോദിയുടെ വീഴ്ച്ച. രാഹുലിനെ 34 ശതമാനം പേര് പിന്തുണച്ചു.
പട്ടികയില്‍ ആരൊക്കെ
മോദിയും രാഹുലും തമ്മില്‍ വെറും 12 ശതമാനത്തിന്റെ വ്യത്യാസമുള്ളത്. പട്ടികയില്‍ രാഹുലും മോദിയും കഴിഞ്ഞാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്ജിയാണുള്ളത്. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, പി ചിദംബരം, അരവിന്ദ് കെജ്രിവാള്, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരാണ് പട്ടികയില്‍ ഉള്ളത്. രാഹുലിന്റെയും മമതാ ബാനര്‍ജിയുടെയും ജനപ്രീതിയുടെ കാര്യത്തില്‍ 44 ശതമാനത്തിന്റെ വ്യത്യാസമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് മോദിയും രാഹുലും തമ്മിലുള്ള പോരാട്ടമാവുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.
മോദിയുടെ ജനപ്രീതി ഇടിയുന്നു
മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവാണ് വന്നിരിക്കുന്നത്. 2017ല്‍ 65 ശതമാനമായിരുന്നു ജനപ്രീതി. ഇത് 46 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. രാഹുലിന്റെ പ്രതിച്ഛായ പത്ത് ശതമാനത്തില്‍ നിന്നാണ് 34 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്. മോദിയുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് 54 ശതമാനം പേര് അഭിപ്രായപ്പെട്ടു. ഏഴു ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, സ്വച്ഛ് ഭാരത് അഭിയാന് എ്നീ പദ്ധതികള്‍ മാത്രമാണ് ജനപ്രീതി ലഭിച്ചത്. വനിതകളാണ് ഇതിനെ പിന്തുണച്ചത്.
എബിപി സര്‍വേ
എബിപി സര്‍വേയില്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിച്ചെന്നാണ് വ്യക്തമാക്കുന്നത്. രാഹുലിന്റെ അപ്രൂവല്‍ റേറ്റിംഗ് 39 ശതമാനത്തിലേക്ക് ഉയര്‍ന്നതായി സര്‍വേ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മോദിയെ 50 ശതമാനത്തിലധികം പേര് പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ മോദിയുടെ ജനപ്രീതിയില്‍ കാര്യമായ ഇടിവ് വന്നിട്ടുണ്ട്. കോണ്‍ഗ്രസിനെ വലിയ വിജയത്തിലേക്ക് നയിക്കാനാവുന്ന നേതാവായി രാഹുല്‍ ഉയര്‍ന്നെന്ന് സര്‍വേയില്‍ വ്യക്തമാകുന്നു. 2019ല്‍ മോദിക്ക് എതിരാളി രാഹുല്‍ തന്നെയാണെന്നും എബിപി സര്‍വേ പറയുന്നു
സംസ്ഥാന തിരഞ്ഞെടുപ്പുകള്‍
മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയത് കോണ്‍ഗ്രസിനെ ബിജെപിക്ക് തുല്യമായ എതിരാളിയായി മാറ്റിയിരിക്കുകയാണ്. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് തന്നെയാണെന്നും സര്‍വേ പറയുന്നു. ഇതിനെ സ്വാധീനിക്കാന്‍ രാഹുല്‍ ഗാന്ധിയെന്ന നേതാവിന് സാധിക്കുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ദേശീയ തലത്തില്‍ രാഹുല്‍ അല്ലാതെ മറ്റൊരു നേതാവിനെ ആരും സര്‍വേയില്‍ നിര്‍ദേശിച്ചില്ല. മോദിയുടെ ജനപ്രീതിയുമായി മത്സരിക്കാന്‍ രാഹുലിന് സാധിക്കുമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍.
അഞ്ച് കൊല്ലം മോദിയുടെ കുത്ത്.. തെരഞ്ഞെടുപ്പ് വന്നപ്പോൾ സുഖിപ്പിക്കാൻ കത്ത്, മോദിക്കെതിരെ എംബി രാജേഷ്