സ്ഥാനാർത്ഥിത്വത്തിന് സമ്മർദ്ദം ചെലുത്തി കോൺഗ്രസ് വിട്ടെത്തിയവർ; ആവശ്യവുമായി 35 ഓളം പേർ, പെട്ട് ബിജെപി
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും എത്തിയവർക്ക് സീറ്റ് നൽകുന്നതിനെ ചൊല്ലി ബി ജെ പിയിൽ പ്രതിസന്ധി. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്ന ഹർദിക് പട്ടേൽ ഉൾപ്പെടെ 35 ഓളം നേതാക്കളാണ് 2017 മുതൽ ഇതുവരെ ബി ജെ പിയിൽ എത്തിയത്. ഇതിൽ പലരും തങ്ങളുടെ സീറ്റ് മോഹം പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.
കോൺഗ്രസ് വിട്ട് ബി ജെ പിയിൽ എത്തിയവരിൽ ചിലർ ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ച് എം എൽ എമാർ ആയിട്ടുണ്ട്. ഇവരും ഇക്കുറി തങ്ങളുടെ താത്പര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം ബി ജെ പിയിൽ എത്തിയവർക്ക് സീറ്റ് നൽകാൻ തന്നെയാണ് നേതൃത്വത്തിന്റെ തീരുമാനമെന്നാണ് പാർട്ടി ആഭ്യന്തര വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസിൽ ഇതുവരെ മത്സരിക്കാത്ത അതേസമയം തന്നെ ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള നേതാക്കൾക്കും സീറ്റ് നൽകിയേക്കുമെന്നാണ് വിവരം.

അതേസമയം കോൺഗ്രസിൽ നിന്നും എത്തിയവർക്ക് കൂടുതൽ പരിഗണന നൽകിയാൽ അതിനെതിരെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയേക്കും. മത്സരം കടുക്കവെ അത്തരത്തിലൊരു പൊട്ടിത്തെറി ഉണ്ടായാൽ അത് ബി ജെ പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും. ഈ സാഹചര്യത്തിൽ പരമാവധി തർക്കങ്ങൾ ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. എന്നിരുന്നാലും മുതിർന്ന ബി ജെ പി നേതാക്കളിൽ പലരും ഒഴിവാക്കപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ തുടങ്ങിയവർക്ക് ടിക്കറ്റ് നൽകിയേക്കില്ല.
അതേസമയം സ്ഥാനാർത്ഥി നിർണയത്തിന് തൊട്ട് മുൻപ് ദില്ലിയിൽ കോർ കമ്മിറ്റി യോഗം ബി ജെ പി വിളിച്ച് ചേർത്തിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. ആദ്യ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ചുള്ള അന്തിമ തീരുമാനം കോർ കമ്മിറ്റിക്ക് ശേഷം ചേരുന്ന ബി ജെ പി ഇലക്ഷൻ കമ്മിറ്റി യോഗത്തിൽ കൈക്കൊള്ളും.
ബി ജെ പിയെ സംബന്ധിച്ച് ഗുജറാത്തിൽ അഭിമാന പോരാട്ടമാണ്. സംസ്ഥാന ഭരണം നിലനിർത്തുമെന്ന് പാർട്ടി ഉറച്ച് വിശ്വസിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം ഉയർത്താനായില്ലെങ്കിൽ അത് പാർട്ടിയെ സംബന്ധിച്ച് തിരിച്ചടിയാകും. 2017 ൽ 99 സീറ്റുകളായിരുന്നു ബി ജെ പി നേടിയത്. ഇക്കുറി അത് 120 ന് മുകളിൽ നേടുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്.












Click it and Unblock the Notifications