ഉപതിരഞ്ഞെടുപ്പ്: ആ ആറുപേരെ പൂട്ടാന്‍ കോണ്‍ഗ്രസിന് പ്രത്യേക തന്ത്രം; ബിജെപി നേതാവടക്കം പരിഗണനയില്‍
ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 21 എംഎല്‍എമാര്‍ രാജിവെച്ചതോടെയായിരുന്നു മധ്യപ്രദേശില്‍ ഒന്നരമാസം പോലും തികയാത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണത്. വിമതരെ അനുനയിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയം കാണില്ലെന്ന് ഉറപ്പായതോടെ വിശ്വാസ വോട്ടെടുപ്പിനെ നേരിടാതെ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചൊഴിയുകയായിരുന്നു.
തുടര്‍ന്ന് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. രാജിവെച്ച 21 എംഎല്‍എമാരുടേത് ഉള്‍പ്പടെ 25 സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ബിജെപിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
ഉപതിരഞ്ഞെടുപ്പ്
കോറോണ വൈറസ് പ്രതിസന്ധി നീങ്ങുന്നതോടെ മധ്യപ്രദേശ് നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 106 അംഗങ്ങളുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് ബിജെപി ഭരണം നടത്തുന്നത്. പ്രതിപക്ഷത്തിന് സ്വതന്ത്രര്‍ ഉള്‍പ്പടെ 99 പേരുടെ പിന്തുണയുണ്ട്.
10 സീറ്റ്
ഏറ്റവും കുറഞ്ഞ് 10 സീറ്റിലെങ്കിലും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ വെല്ലുവിളി ഉയരും. 230 അംഗ നിയമസഭയില്‍ 116 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് അധികാരം നിലനിര്‍ത്താനുള്ള അവസരമാകുന്നത് പോലെ കോണ്‍ഗ്രസിനത് അധികാരം തിരികെ പിടിക്കാനുള്ള ഏക മാര്‍ഗ്ഗവുമാണ്.
സ്ഥാനാര്‍ത്ഥി ചര്‍ച്ച
അതിനാല്‍ തന്നെ വലിയ തോതിലുള്ള മുന്നൊരുക്കങ്ങളാണ് ഉപതിരഞ്ഞെടുപ്പിനായി ഇരുകക്ഷികളും നടത്തുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ ഉള്‍പ്പടെ പിന്തുണ ഉറപ്പാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസും ബിജെപിയും ഇതിനോടകം തന്നെ അണിയറയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമാണ്.
22 പേരും
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയ 22 എംഎല്‍എമാരും ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ആഗ്രഹിക്കുന്നവരാണ്. ആഗ്രഹം എന്നതിനപ്പുറം അത് തങ്ങളുടെ അവകാശമാണ് എന്ന നിലയിലാണ് അവര്‍ ബിജെപി നേതൃത്വത്തിന് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.
എതിര്‍വികാരം
എന്നാല്‍ മുഴുവന്‍ വിമതര്‍ക്കും സീറ്റ് നല്‍കുന്നതിനെതിരെ ബിജെപിയില്‍ എതിര്‍വികാരവും ശക്തമാണ്. ചില മണ്ഡലങ്ങളില്‍ പ്രാദേശിക നേതൃത്വം വിമത നേതാക്കള്‍ക്കെതിരെ ഇപ്പോള്‍ തന്നെ ചരട് വലി ശക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ചില മണ്ഡലങ്ങളിലെങ്കിലും വിമതര്‍ക്ക് സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറായേക്കില്ല.
മറുവശത്ത്
അതേസമയം മറുവശത്ത്, എന്ത് വിലകൊടുത്തും വിമതരെ തറപ്പറ്റിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. പാര്‍ട്ടി വിട്ടുപോയവര്‍ക്കെതിരെ ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്ത് ഇറക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ സജീവമാണ്.
6 പേര്‍ മന്ത്രിമാര്‍
രാജിവെച്ച 21 എംഎല്‍എമാരില്‍ 6 പേര്‍ മന്ത്രിമാരായിരുന്നു. ഇവര്‍ ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ മണ്ഡലത്തില്‍ തന്നെ ബിജെപി സ്ഥനാര്‍ത്ഥികളായി എത്തുമെന്നുറപ്പാണ്. ലഭ്യമായതില്‍ ഏറ്റവും ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ ഇവര്‍ക്കെതിരെ നിര്‍ത്തി വിജയം പിടിക്കുകയെന്നാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
ചൗഹാന്‍ മന്ത്രിസഭയിലും
ഇമര്‍തി ദേവിസ തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത്, മഹേന്ദ്ര സിങ് സിസോദിയ, പ്രധ്യുമ്ന്‍ സിങ് തോമര്‍, ഡോ പ്രഭുരാം ചൗധരി എന്നിവരാണ് കോണ്‍ഗ്രസ് പ്രധാനമായും നോട്ടമിടുന്ന ആ ആറ് മുന്‍മന്ത്രിമാര്‍. ഇതില്‍ തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത് എന്നിവര്‍ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയിലും ഇടംപിടിച്ചിട്ടുണ്ട്.
സുപ്രധാന വകുപ്പുകള്‍
5 പേരെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ മന്ത്രിസഭാ രൂപീകരണത്തിലാണ് സിന്ധ്യയോടൊപ്പം വന്ന 6 മുന്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ 2 പേര്‍ക്ക് ബിജെപി മന്ത്രിസ്ഥാനം നല്‍കിയത്. അതില്‍ തന്നെ ആഭ്യന്തരം, ആരോഗ്യം ഉള്‍പ്പടേയുള്ള സുപ്രധാന വകുപ്പുകള്‍ ലഭിച്ചതാവട്ടെ ഇമര്‍തി ദേവിസ തുളസി സിലാവത്തിനാണ്.
മത്സരം കടുക്കും
മന്ത്രിപദവി കൂടി ലഭിച്ചതോടെ ഉപതിരഞ്ഞെടുപ്പില്‍ മത്സരം കടുക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സേവർ സീറ്റിൽ 3000 ത്തോളം വോട്ടുകൾക്കാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച തുളസി സിലാവത്ത് ബിജെപിയുടെ രാജേഷ് സോങ്കറിനെ പരാജയപ്പെടുത്തിയത്. സിൽവാസയ്‌ക്കെതിരെ ശക്തമായ സ്ഥാനാർത്ഥിയെ നിർത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
പ്രേംചന്ദ് ഗുഡ്ഡു
സേവറില്‍ സിലാവത്തിനെതിരെ പഴയ കോൺഗ്രസ് നേതാവും ഇപ്പോൾ ബിജെപിയുമായി ബന്ധമുള്ളതുമായ പ്രേംചന്ദ് ഗുഡ്ഡുവിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ദിഗ് വിജയ് സിങും ഗുഡ്ഡുവും തമ്മില്‍ ചര്‍ച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ്ഡു ജ്യോതിരാധിത്യ സിന്ധ്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു പാര്‍ട്ടി വിട്ടത്.
ദിഗ്‌വിജയ് സിങ്ങുമായി
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്വാളിയർ സർദാർ സീറ്റിൽ 92,055 വോട്ടുകൾ നേടിയാണ് പ്രദ്യുമാൻ തോമർ ബിജെപിയുടെ ജയ്ഭാൻ സിംഗ് പൊയ്യയെ പരാജയപ്പെടുത്തിയത്. ഈ സീറ്റിൽ സുനിൽ ശർമയുടെയും സന്ത് കൃപാൽ സിങ്ങിന്റെയും പേരാണ് കോണ്‍ഗ്രസ് ചർച്ച ചെയ്യുന്നത്. സന്ത് കൃപാല്‍ ദിഗ്‌വിജയ് സിങ്ങുമായി അടുത്ത ബന്ധമുള്ളയാളാണ്. രജപുത്ര സമൂഹത്തിലെ ഒരു വിശുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടുന്നു.
സുർകി സീറ്റിൽ
സാഗർ ജില്ലയിലെ സുർകി നിയമസഭാ സീറ്റിൽ ബിജെപിയുടെ സുധീർ യാദവിനെയാണ് 2018 ലെ തിരഞ്ഞെടുപ്പില്‍ ഗോവിന്ദ് സിംഗ് രജപുത് പരാജയപ്പെടുത്തിയത്. ഇപ്പോള്‍ രാഷ്ട്രീയ സാഹചര്യം മാറി ഗോവിന്ദ് സിംഗ് രജ്പുത് ഇന്ന് ശിവരാജ് സർക്കാരിൽ മന്ത്രിയാണ്. അത്തരമൊരു സാഹചര്യത്തിൽ ഉചിതമായ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള ചുമതല ഡോ. ഗോവിന്ദ് സിങ്ങിനും അശോക് സിങ്ങിനുമാണ് നല്‍കിയിരിക്കുന്നത്. മറ്റ് മന്ത്രിമാരുടേയും മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാനുള്ള നീക്കം കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
സോണിയയുടെ കിടിലന്‍ നീക്കം, വാസ്നിക്കും കളത്തില്‍; ലക്ഷ്യം ഉപതിരഞ്ഞെടുപ്പ് തന്നെ, ഭരണം തിരികെ വേണം