മുല്ലപ്പെരിയാര്‍ ഡാം: ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്ന് കേരളം സുപ്രീകോടതിയില്‍
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി നിലനിര്‍ത്താമെന്ന് മേല്‍നോട്ട സമിതി. അനുവദിക്കപ്പെട്ട ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെതില്ലെന്ന് മേല്‍നോട്ട സമിതി സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ഇതിനോട് കേരള സര്‍ക്കാര്‍ ശക്തമായി വിയോജിച്ചു. ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യവും മേല്‍നോട്ട സമിതി സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ കേരളം കോടതിയോട് സമയം തേടിയിട്ടുണ്ട്. കേസ് നാളത്തേക്ക് മാറ്റി.
മേല്‍നോട്ട സമിതിക്കുള്ള മറുപടി നല്‍കാന്‍ കേരളത്തോട് സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. നാളെ രാവിലെ 10.30 ന് മുമ്പായി മറുപടി നല്‍കണമെന്നും കേടതി നിര്‍ദേശിച്ചിട്ടുണ്ട് നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുന്നത്. അണക്കെട്ടിന്റെ സുരക്ഷയാണ് പ്രധാനമെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. നിലവില്‍ ജലനിരപ്പ് 137.7 അടിയായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി. കേരളത്തിന്റെ മറുപടി കൂടി കേട്ട ശേഷം ജലനിരപ്പ് സംബന്ധിച്ച് സുപ്രീംകോടതി അന്തിമ തീരുമാനം എടുക്കും.

139 അടിക്ക് മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കേരളം കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം ശക്തമായ മഴയാണ് മേഖലയില്‍ ലഭിച്ചത്. അടുത്ത മാസവും മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര കലാവാസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇതോടെ ജലനിരപ്പ് 139 അടിക്ക് മുകളിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിലെ സംഭരണ ശേഷിയും ഏതാണ്ട് പൂര്‍ണ്ണ തോതില്‍ എത്തി നില്‍ക്കുകയാണ്. അതിനാല്‍ തന്നെ മുല്ലപ്പെരിയാറില്‍ നിന്നും ഇടുക്കിയിലേക്ക് ജലം ഒഴുക്കി വിടാനും സാധിക്കില്ല. ഈ സാഹചര്യങ്ങല്‍ എല്ലാം പരിഗണിച്ച് ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും കേരളം വാദിച്ചു
അതേസമയം, നിലവില്‍ അണക്കെട്ടിന്റെ സ്ഥിരത എങ്ങനെയാണ് സുപ്രിംകോടതി ചോദിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ അണക്കെട്ട് ബലപ്പെടുത്തുക എന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് കേരളം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. പുതിയ അണക്കെട്ട് എന്നതാണ് കേരളത്തിന്റെ ആവശ്യം. മേല്‍നോട്ട സമിതി കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തിയല്ല തീരുമാനങ്ങള്‍ അറിയിക്കുന്നതെന്നും കേരളം കുറ്റപ്പെടുത്തി. അണക്കെട്ടിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നായിരുന്നു തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications