യുപിയില്‍ ഭയപ്പെടുത്തുന്ന മൗനം!! മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു, ഗ്രൗണ്ട് റിപ്പോര്‍ട്ട്
ദില്ലി: പൗരത്വ നിയമത്തിനെതിരെ വന്‍ പ്രതിഷേധം നടന്ന ഉത്തര്‍ പ്രദേശ് ജില്ലയാണ് ബിജ്‌നോര്‍. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു സര്‍ക്കാര്‍. പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് ശക്തമായ നടപടിയാണ് സ്വീകരിച്ചത്. നെഹ്‌തോറില്‍ മാത്രം 3000 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇവിടെയുള്ള മുസ്ലിം കുടുംബങ്ങള്‍ ഭയംമൂലം പലായനം ചെയ്യുകയാണെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഒട്ടേറെ വീടുകളും വാഹനങ്ങളും പോലീസ് തകര്‍ത്തു. സ്ത്രീകള്‍ വരെ പോലീസ് അക്രമത്തിന് ഇരയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദാംശങ്ങള്‍...
3000 പേര്‍ക്കെതിരെ കേസ്
ബിജ്‌നോറില്‍ പ്രക്ഷോഭത്തിനിടെ പോലീസ് നടപടിയുണ്ടായിരുന്നു. ഇതോടെ ജനം ചിതറിയോടി. അക്രമത്തില്‍ പ്രക്ഷോഭകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പ്രക്ഷോഭകരില്‍ ചിലര്‍ കൊല്ലപ്പെട്ടു. 3000 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പോലീസ് വീടുകള്‍ തകര്‍ത്തു
പോലീസ് വീടുകള്‍ തകര്‍ത്തുവെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുരുഷന്‍മാര്‍ മിക്ക വീടുകളിലും ഇല്ല. ഇവര്‍ എവിടെയാണെന്ന് ചോദിച്ചായിരുന്നു സ്ത്രീകളോട് മോശമായി പെരുമാറിയത്.
പൂര്‍ണമായും തകര്‍ത്തു
പോലീസ് തകര്‍ത്ത ചില വീടുകള്‍ ഇന്ത്യ ടുഡെ സംഘം സന്ദര്‍ശിച്ചു. കിടപ്പുമുറികള്‍, ബാത്ത് റൂം, ഫര്‍ണിച്ചറുകള്‍, ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ എല്ലാം തകര്‍ത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിംങ്ങള്‍ ആയതുകൊണ്ടാണ് പോലീസ് തങ്ങളെ ആക്രമിച്ചതെന്ന് ചിലര്‍ മാധ്യമസംഘത്തോട് പറഞ്ഞു.
പത്തോളം പോലീസുകാര്‍
പത്തോളം പോലീസുകാര്‍ തങ്ങളുടെ വീടുകളിലേക്ക് അതിക്രമിച്ച് കടന്നു. പുരുഷന്‍മാര്‍ എവിടെ എന്ന് ചോദിച്ചു. അറിയില്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. സ്ത്രീകളെ ഉപദ്രവിച്ചു. കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പ്രദേശവാസികള്‍ പറഞ്ഞു.
പേര് വെളിപ്പെടുത്തരുത്
പോലീസ് ക്രൂരതകള്‍ സംബന്ധിച്ച് പറയാന്‍ പ്രദേശവാസികള്‍ക്ക് ഭയമായിരുന്നു. പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെയാണ് അവര്‍ അല്‍പ്പമെങ്കിലും കാര്യങ്ങള്‍ പറഞ്ഞത്. വെള്ളിയാഴ്ചത്തെ സംഭവത്തില്‍ 3000 പേരെ പ്രതി ചേര്‍ത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. ഞാന്‍ വിവരങ്ങള്‍ പരസ്യമാക്കി എന്നറിഞ്ഞാല്‍ എന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യുമെന്നും ഒരാള്‍ പറഞ്ഞു.
ഒട്ടേറെ വീടുകള്‍ പൂട്ടി
നെഹ്‌തോറിലെ ഒട്ടേറെ വീടുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഭയംമൂലം പലായനം ചെയ്തിരിക്കുകയാണിവര്‍. പോലീസ് തിരിച്ചെത്തുമെന്ന് ഭയന്നാണ് വീടുവിട്ടു പോയതെന്ന് ഗ്രാമത്തിലുള്ളവര്‍ മാധ്യമസംഘത്തോട് പറഞ്ഞു. ഒരു വീട്ടില്‍ ടിവിയും മറ്റും അടിച്ചുതകര്‍ത്ത നിലയിലായിരുന്നു.
ജനങ്ങള്‍ ഭയപ്പാടില്‍
ജനങ്ങള്‍ വളരെ ഭയപ്പാടിലാണ്. സ്ത്രീകളോട് പോലീസ് മോശമായി പെരുമാറിയതാണ് ഭയത്തിന്റെ പ്രധാന കാരണം. കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പുരുഷന്‍മാരെ കണ്ടാല്‍ അറസ്റ്റ് ചെയ്യുമെന്നും കേസില്‍ പെടുത്തുമെന്നും ഭയന്നാണ് നാടുവിട്ടിരിക്കുന്നതെന്നും പ്രദേശവാസിയായ ഹാമിദ് സല്‍മാനി പറഞ്ഞു.
പോലീസ് സമ്മതിച്ചു
അതേസമയം, പ്രക്ഷോഭകര്‍ക്ക് നേരെ വെടിവച്ചുവെന്ന് ബിജ്‌നോറിലെ പോലീസ് സമ്മതിച്ചുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് വഴിമാറിയപ്പോഴാണ് വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസ് വെടിവച്ചില്ലെന്നാണ് നേരത്തെ പോലീസ് മേധാവി ഒപി സിങ് പറഞ്ഞത്.
പോലീസ് മേധാവി പറഞ്ഞത്
പ്രക്ഷോഭകര്‍ക്ക് നേരെ ഒരു വെടി പോലും പോലീസ് ഉതിര്‍ത്തിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് വരട്ടെ. അപ്പോള്‍ എല്ലാം വ്യക്തമാകും. പോലീസുകാര്‍ സംയമനം പാലിക്കുകയാണ് ചെയ്തത്. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണ്- ഇതാണ് ഡിജിപി കഴിഞ്ഞദിവസം പറഞ്ഞത്.
ഒരാള്‍ വെടിവയ്പ്പില്‍
എന്നാല്‍ രണ്ടു പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടുവെന്ന് ബിജ്‌നോറിലെ പോലീസ് എന്‍ഡിടിവിയോട് പറഞ്ഞു. ഇതില്‍ ഒരാള്‍ പോലീസ് വെടിവയ്പിലാണെന്നും പോലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ വിവിധ പ്രദേശങ്ങളിലുണ്ടായ പ്രക്ഷോഭത്തില്‍ 15 പേര്‍ വെടിയേറ്റു മരിച്ചിരുന്നു.
Recommended Video
എസ്പിയുടെ വാക്കുകള്‍
ബിജ്‌നോര്‍ പോലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗിയാണ് എന്‍ഡിടിവിയോട് പോലീസ് വെടിയുതിര്‍ത്ത കാര്യം സമ്മതിച്ചത്. പ്രക്ഷോഭകരില്‍ ഒരാള്‍ പോലീസിന്റെ തോക്ക് വാങ്ങി വെടിവച്ചു. പിന്നീട് അയാള്‍ രക്ഷപ്പെടുകയും ചെയ്തു. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് പോലീസ് തിരിച്ചു വെടിവച്ചത്. അനീസ് എന്നയാള്‍ മരിച്ചത് ജനക്കൂട്ടത്തിന്റെ വെടിയേറ്റാണെന്നും എസ്പി പറഞ്ഞു.