മുസ്ലീങ്ങള്‍ക്ക് മോദിയേയും യോഗിയേയും വലിയ ഇഷ്ടം; യുപിയിലെ ഏക മുസ്ലീം മന്ത്രി പറയുന്നു
ലഖ്‌നൗ: രാജ്യത്തെ മുസ്ലീങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സ്‌നേഹിക്കുന്നുവെന്ന് യോഗി സര്‍ക്കാരിലെ ഏക മുസ്ലീം മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി. മുന്‍ സര്‍ക്കാരിലെ ഏക മുസ്ലീം മന്ത്രിയായിരുന്ന മൊഹ്സിന്‍ റാസയെ മാറ്റിയാണ് ആദിത്യനാഥ് സര്‍ക്കാരിലെ മുസ്ലീം മുഖമായി ഡാനിഷ് ആസാദ് അന്‍സാരി കടന്ന് വരുന്നത്. യു പി ബി ജെ പിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് ഡാനിഷ് ആസാദ് അന്‍സാരി. ഒന്നാം ആദിത്യനാഥ് സര്‍ക്കാരില്‍ 2018 മുതല്‍ ഉറുദു ഭാഷാ കമ്മിറ്റി അംഗമായിരുന്നു ഡാനിഷ് ആസാദ് അന്‍സാരി.
റാസയ്ക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന പരാതികളെ തുടര്‍ന്നാണ് പാര്‍ട്ടി ഇത്തവണ റാസയെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്നാണ് ബി ജെ പി വൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവില്‍ ഡാനിഷ് ആസാദ് അന്‍സാരി യു പി നിയമസഭയിലോ ലെജിസ്ലേറ്റീവ് കൗണ്‍സിലിലോ അംഗമല്ല. ബി ജെ പി അദ്ദേഹത്തെ നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗത്വത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 ലും മോദി-ഷാ സഖ്യം തന്നെ നയിക്കും; യോഗിയെ നിയോഗിക്കാന്‍ കാത്തിരിക്കണം
''യോഗി ജിയും മോദി ജിയും എനിക്ക് ഒരു ഉത്തരവാദിത്തം തന്നു. യുവാക്കളുടെയും സമൂഹത്തിലെ മറ്റെല്ലാ വിഭാഗങ്ങളുടെയും ശാക്തീകരണത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കണം, ആദിത്യനാഥ് മന്ത്രിസഭയിലേക്കുള്ള തന്റെ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അന്‍സാരി പറഞ്ഞു. ബി ജെ പിയെ രാഷ്ട്രീയമായി എതിര്‍ക്കുന്നവരായി പൊതുവെ കരുതപ്പെടുന്ന മുസ്ലീം സമുദായത്തിലെ സുന്നി വിഭാഗത്തില്‍ പെട്ടയാളാണ് അന്‍സാരി എന്നതാണ് മന്ത്രിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തതിലെ ഒരു പ്രധാന കാര്യം.
ബി ജെ പിയോട് താരതമ്യേന കൂടുതല്‍ അനുകൂലമെന്ന് വിശ്വസിക്കപ്പെടുന്ന മുസ്ലീങ്ങളുടെ ഷിയ വിഭാഗത്തില്‍ പെട്ടയാളാണ് റാസ. ബി ജെ പിക്ക് ലഖ്നൗവില്‍ ഷിയാ മുസ്ലീം വോട്ടുകള്‍ ലഭിക്കാറുണ്ടെന്നാണ് വിലയിരുത്തല്‍ പറയപ്പെടുന്നു. ''അന്‍സാരി ഒരു ഒ ബി സി മുസ്ലീമാണ്. അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക വഴി, ഒ ബി സി മുസ്ലീം വോട്ടര്‍മാരിലേക്ക് എത്താന്‍ പാര്‍ട്ടിയ്ക്കാകും ഒരു ബി ജെ പി നേതാവ് പറഞ്ഞു. എന്നാല്‍ സുന്നി മുസ്ലീങ്ങളുടെ ആ അഭിപ്രായം മാറിയെന്നാണ് അന്‍സാരി പറയുന്നത്.
മുസ്ലീം സമുദായത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി യോഗി സര്‍ക്കാര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. റേഷന്‍, വീട്, ആയുഷ്മാന്‍ കാര്‍ഡ് തുടങ്ങിയ പദ്ധതികള്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെട്ടു. മുസ്ലീങ്ങളും അത് മനസ്സിലാക്കിയിട്ടുണ്ട്, അതിനാല്‍ അവര്‍ ബി ജെ പിയെയും യോഗിയെയും മോദിയെയും സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിക്ക് വേണ്ടി പ്രചരണം നടത്തിയപ്പോള്‍ വെല്ലുവിളികള്‍ നേരിട്ടോ എന്ന ചോദ്യത്തിന് സാധാരണ മുസ്ലീങ്ങള്‍ എന്നെ എതിര്‍ക്കുന്നില്ല എന്നായിരുന്നു അന്‍സാരിയുടെ മറുപടി. മറ്റേതെങ്കിലും പാര്‍ട്ടിയുമായി ബന്ധമുള്ളവരും എസ് പിയുടെയും ബി എസ് പിയുടെയും അനുയായികള്‍ മാത്രമാണ് എന്നെ എതിര്‍ക്കുന്നത്.
സാധാരണ മുസ്ലീങ്ങള്‍ക്ക് ബി ജെ പിയുടെ പ്രവര്‍ത്തനം ഇഷ്ടമാണെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു. ലഖ്നൗ യൂണിവേഴ്സിറ്റിയില്‍ നിന്ന് ക്വാളിറ്റി മാനേജ്മെന്റ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയ അന്‍സാരി, 2011-ല്‍ ആര്‍ എസ് എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ ബി വി പി) അംഗമായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ചേര്‍ന്നു. എ ബി വി പിയുടെ ലഖ്നൗ മഹാനഗര്‍ യൂണിറ്റില്‍ 2018 വരെ വിവിധ സംഘടനാ പദവികള്‍ വഹിച്ച അദ്ദേഹം പിന്നീട് ബി ജെ പിയിലേക്ക് മാറി.
ബല്ലിയ സ്വദേശിയാണ് അന്‍സാരി. ലഖ്നൗ യൂണിവേഴ്സിറ്റിയില്‍ അന്‍സാരിയുടെ സീനിയറായ ദയാശങ്കര്‍ സിംഗ് സഹമന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. അടുത്തിടെ നടന്ന യു പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ജനസംഖ്യയുടെ 10 ശതമാനത്തോളം ബി ജെ പിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും അന്‍സാരി അവകാശപ്പെട്ടു. കിഴക്കന്‍ യു പിയിലെയും മധ്യ യു പിയിലെയും ബുന്ദേല്‍ഖണ്ഡിലെയും വിവിധ ജില്ലകളില്‍ അദ്ദേഹം മുസ്ലീങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തിയിരുന്നു.