കർണാടകയിലെ വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്തു? ഏഴു പേരെ പിടികൂടിയത് തോറ്റ സ്ഥാനാർത്ഥികൾ...
ഹാക്കിങിന് പിന്നിൽ പ്രവർത്തിച്ചെന്ന് പറയുന്ന ഏഴ് പേരെയും ഇവർ പോലീസിന് കൈമാറി.
മൈസൂരു: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷവും കർണാടകയിൽ വോട്ടിങ് മെഷീനിനെ ചൊല്ലി വിവാദം. മൈസൂരു നരസിംഹ രാജ നഗറിൽ വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്തെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികൾ രംഗത്തെത്തി. ഹാക്കിങിന് പിന്നിൽ പ്രവർത്തിച്ചെന്ന് പറയുന്ന ഏഴ് പേരെയും ഇവർ പോലീസിന് കൈമാറി.
മൈസൂരു നരസിംഹ രാജ പോലീസ് സ്റ്റേഷന് മുന്നിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചാമരാജ നഗർ, നരസിംഹ രാജ നഗർ, മൈസൂരു കെആർ എന്നീ നിയോജക മണ്ഡലങ്ങളിൽ നിന്ന് പരാജയപ്പെട്ട സ്ഥാനാർത്ഥികളാണ് വോട്ടിങ് മെഷീൻ ഹാക്ക് ചെയ്തെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിയത്. വോട്ടിങ് മെഷീൻ ഹാക്ക് ചെയ്തവരെന്ന് പറയപ്പെടുന്ന ഏഴ് പേരെയും ഇവർ സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. ഈ ഏഴ് പേരും വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാമെന്നറിയിച്ച് തങ്ങളെ സമീപിച്ചിരുന്നുവെന്നാണ് തോറ്റ സ്ഥാനാർത്ഥികളുടെ ആരോപണം.
Recommended Video
വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്ത്, തങ്ങൾക്ക് അനുകൂലമായ വിധത്തിൽ സജ്ജമാക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇതിനുവേണ്ടി വൻ തുകയും ആവശ്യപ്പെട്ടു. എന്നാൽ സ്ഥാനാർത്ഥികൾ വാഗ്ദാനം സ്വീകരിക്കാതെ അവരെ മടക്കി അയച്ചു. പക്ഷേ, തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെയാണ് പരാജയപ്പെട്ട സ്ഥാനാർത്ഥികൾക്ക് ഇതുസംബന്ധിച്ച് സംശയം ബലപ്പെട്ടത്. തുടർന്ന് പരാജയപ്പെട്ട സ്ഥാനാർത്ഥികളെല്ലാം ചേർന്ന് ഏഴ് പേരെയും പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിജയിച്ച സ്ഥാനാർത്ഥികൾക്ക് വേണ്ടി ഇവർ വോട്ടിങ് മെഷീൻ ഹാക്ക് ചെയ്തെന്നും, അതിനാലാണ് തങ്ങൾ പരാജയപ്പെട്ടതെന്നുമാണ് മറ്റ് സ്ഥാനാർത്ഥികളുടെ വാദം.
അതേസമയം, സ്ഥാനാർത്ഥികൾ പോലീസിൽ ഏൽപ്പിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മൈസൂരു സിറ്റി പോലീസ് കമ്മീഷണർ എഎസ് റാവു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും, വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യുകയെന്നത് അസാധ്യമാണെന്നുമായിരുന്നു ഡെപ്യൂട്ടി കമ്മീഷണർ അഭിരാം ജി ശങ്കർ പറഞ്ഞത്. നരസിംഹ രാജ പോലീസ് സ്റ്റേഷനിൽ എത്തിച്ച ഏഴ് പേരും പണം തട്ടാൻ വേണ്ടിയാകും സ്ഥാനാർത്ഥികളെ സമീപിച്ചതെന്നാണ് പോലീസിന്റെ നിഗമനം.