മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഇങ്ങനെ പറയരുത്; മമത ബാനര്‍ജിയ്‌ക്കെതിരെ നിര്‍ഭയയുടെ അമ്മ
കൊല്‍ക്കത്ത: നാദിയ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ പ്രതികരണത്തിനെതിരെ നിര്‍ഭയയുടെ അമ്മ. ബലാത്സംഗത്തിന് ഇരയായ ഒരു കുട്ടിയെ കുറിച്ച് ഇത്തരം അഭിപ്രായങ്ങള്‍ പറയുകയാണെങ്കില്‍ അവര്‍ മുഖ്യമന്ത്രി സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയില്‍ ഇത്തരം പരാമര്‍ശം നടത്തുന്നത് താന്‍ വഹിക്കുന്ന പദവിയ്ക്ക് ചേരുന്നതല്ലെന്നും അവര്‍ വിമര്‍ശിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ബലാത്സംഗം മൂലം മരിച്ചുവെന്ന് അവര്‍ കാണിക്കുന്ന ഈ കഥ, നിങ്ങള്‍ ഇതിനെ ബലാത്സംഗം എന്ന് വിളിക്കുമോ? അവര്‍ തമ്മില്‍ പ്രണയബന്ധം ഉണ്ടായിരുന്നോ? അവര്‍ അന്വേഷിച്ചോ?
ഞാന്‍ പോലീസിനോട് ചോദിച്ചു. പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നാണ് പറഞ്ഞത് എന്നായിരുന്നു മമത ബാനര്‍ജി പറഞ്ഞത്. ഇത് ഒരു പ്രണയബന്ധമായിരുന്നുവെന്നും വീട്ടുകാര്‍ക്ക് അക്കാര്യം അറിയാമായിരുന്നതിനാല്‍ അത് സ്ഥിരീകരിച്ചുവെന്നും മമത ബാനര്‍ജി പറഞ്ഞു. രണ്ട് പേര്‍ ബന്ധത്തിലാണെങ്കില്‍, എനിക്ക് അത് നിര്‍ത്താന്‍ കഴിയുമോ? ഇത് യുപി അല്ല, ഞങ്ങള്‍ ഇവിടെ ലൗ ജിഹാദ് ചെയ്യുന്നില്ല. ഇത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. എന്നാല്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായാല്‍ പോലീസ് പ്രതികളെ പിടികൂടും. ഒരു പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നായിരുന്നു മമത പറഞ്ഞത്.

കേസില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു. ഇത്തരം അഭിപ്രായങ്ങള്‍ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, അത് ഇരകളെ സ്വാധീനിക്കുന്നു. അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. രാഷ്ട്രീയക്കാര്‍ അവരുടെ വോട്ട് ബാങ്കുകള്‍ക്ക് വേണ്ടി മാത്രം ശ്രദ്ധിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ അഞ്ചിനാണ് നാദിയ ജില്ലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൂട്ടാളികളുമാണ് സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളത്.

പതിനാലുകാരി പിറന്നാള്‍ പാര്‍ട്ടിക്കായി എത്തിയപ്പോഴാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ഏപ്രില്‍ അഞ്ചിന് ഈ കുട്ടി രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് പോലും അനുവദിക്കാതെയാണ് തന്റെ മകളുടെ മൃതദേഹം സംസ്‌കരിക്കേണ്ടി വന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് നേതാവില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ സംസ്‌കാരം നടത്തേണ്ടി വന്നതെന്നും കുടുംബം ആരോപിച്ചു. തൃണമൂല്‍ നേതാവിന്റെ മകന്‍ ബ്രജ് ഗോപാല്‍ ഗോളയാണ് കേസില്‍ പ്രതി സ്ഥാനത്തുള്ളത്.

ഇയാളും കൂട്ടുകാരും ചേര്‍ന്നാണ് ഈ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത് എന്നാണ് ആരോപണം. ബ്രജ് ഗോപാല്‍ ഗോളയുടെ ക്ഷണപ്രകാരമാണ് തന്റെ മകള്‍ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പോയതെന്ന് പിതാവ് കുറ്റപ്പെടുത്തുന്നു. വൈകീട്ട് ഏഴരയോടെ തന്റെ മകളെ അവര്‍ വീട്ടില്‍ കൊണ്ടുവിട്ടു. ആ സമയം താന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്ന് പിതാവ് പറയുന്നു. തന്റെ ഭാര്യ മാത്രമായിരുന്നു ഉള്ളത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ചേര്‍ന്നാണ് മകളെ വീട്ടില്‍ വിട്ടതെന്ന് ഭാര്യ പറഞ്ഞതായി പിതാവ് പറയുന്നു. മകളെ കൊണ്ടാക്കിയവരെ തങ്ങള്‍ക്ക് അറിയില്ല.

വീട്ടിലെത്തിയ സമയം ദേഹത്ത് നിന്ന് ചോര നിലയ്ക്കാതെ വരുന്നുണ്ടായിരുന്നുണ്ടായിരുന്നെന്നും അടുത്ത ദിവസം മകളുടെ ആരോഗ്യ നില മോശമായെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറെ അന്വേഷിക്കാന്‍ ഞങ്ങള്‍ പോയി. പക്ഷേ തിരിച്ചുവന്നപ്പോഴേക്കും അവള്‍ കൊല്ലപ്പെട്ടിരുന്നു. സമര്‍ ഗോളയുടെ മകനും തന്റെ മകളും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും അവളെ അവന്‍ ബലാത്സംഗം ചെയ്തതാണെന്നും പിതാവ് പറയുന്നു. പുറത്ത് പറഞ്ഞാല്‍ വീടടക്കം കത്തിച്ച് കളയുമെന്നായിരുന്നു ഭീഷണിയെന്നും പിതാവ് പറഞ്ഞിരുന്നു.












Click it and Unblock the Notifications