പലതും അറിയാം, അറസ്റ്റിന് പകരം തന്നിരിക്കും, ഓരോന്നായി കുത്തിപ്പൊക്കും, മുന്നറിയിപ്പുമായി റാണെ
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും നാരായണ്‍ റാണെയും തമ്മിലുള്ള പോര് മുറുകുന്നു. അറസ്റ്റ് ചെയ്തതിന് കണക്ക് തീര്‍ക്കുമെന്നാണ് റാണെയുടെ വെല്ലുവിളി. തനിക്ക് പല രഹസ്യങ്ങളും ശിവസേന നേതാക്കളുടേതായി അറിയാമെന്നും, അതൊക്കെ കുത്തിപ്പൊക്കി എല്ലാത്തിനെയും ഉള്ളിലാക്കുമെന്നാണ് റാണെ വെല്ലുവിളിച്ചിരിക്കുന്നത്. നേരത്തെ ഉദ്ധവിനെ തല്ലുമെന്നായിരുന്നു റാണെ പറഞ്ഞത്. എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണെന്ന് എണ്ണി നോക്കുന്ന മുഖ്യമന്ത്രിയാണ് ഉദ്ധവ്. ആ സ്വാതന്ത്ര്യ ദിനത്തില്‍ താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ താന്‍ ഉദ്ധവിന്റെ മുഖത്ത് നോക്കി ഒന്ന് പൊട്ടിക്കുമായിരുന്നുവെന്നായിരുന്നു നാരായണ്‍ റാണെയുടെ പരാമര്‍ശം.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ
റാണെ പറഞ്ഞ കാര്യങ്ങള്‍ പെട്ടെന്ന് വിവാദമാവുകയും, നിരവധി കേസുകള്‍ പല സ്റ്റേഷനുകളിലായി അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റാണെയെ അറസ്റ്റ് ചെയ്തത്. അതേസമയം ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധം ഇതോടെ വഷളായിരിക്കുകയാണ്. ശിവസേന എല്ലാം അവസാനിച്ചെന്ന് കരുതേണ്ട. എനിക്ക് ആ പാര്‍ട്ടിയെ കുറിച്ചുള്ള പലതും അറിയാം. അവരുടെ നേതാക്കന്‍മാരുടെ രഹസ്യങ്ങളും കേസുകളും എല്ലാം അറിയാം. സമയം വരുമ്പോള്‍ ഓരോ കേസുകള്‍ താന്‍ കൊണ്ടുവരുമെന്നും നാരായണ്‍ റാണെ പറഞ്ഞു. അതേസമയം ആരുടെയും പേരുകള്‍ റാണെ പറഞ്ഞിട്ടില്ല.
ഉദ്ധവിന് മുമ്പ് യോഗി ആദിത്യനാഥിനെ തല്ലുമെന്ന് വരെ പറഞ്ഞിട്ടുണ്ട്. റാണെയ്‌ക്കെതിരെ കേസെടുക്കാമെങ്കില്‍ ഉദ്ധവിനെതിരെയും കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം ഈ വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് ബിജെപിയുടെ പ്ലാന്‍. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും റാണെയെ പിന്തുണയ്ക്കുന്നുണ്ട്. കടുത്ത ശിവസേന വിരുദ്ധനും ഉദ്ധവിന്റെ എതിരാളിയുമായിട്ടാണ് നാരായണ്‍ റാണെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അറിയപ്പെടുന്നത്. റാണെയ്ക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കിയതും ശിവസേനയെ നേരിടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. ബിഎംസി തിരഞ്ഞെടുപ്പ് കൂടി വരുന്നതോടെ പ്രശ്‌നം ശക്തമാകാനാണ് സാധ്യത.
സഹോദര ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിക്കാന്‍ ആര് ആരോടൊക്കെ ആവശ്യപ്പെട്ടുവെന്ന് തനിക്ക് അറിയാമെന്നും ആരുടെയും പേര് പറയാതെ റാണെ പറഞ്ഞു. നേരത്തെ റാണെയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ശിവസേന-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഞാന്‍ 39 വര്‍ഷം ശിവസേനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ അവരെ കുറിച്ച് അറിയാം. ആസിഡ് ഒഴിക്കാനൊക്കെ പറഞ്ഞ കാര്യങ്ങള്‍, എന്ത് തരം സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് എന്ത് നേട്ടമാണ് സ്വന്തമാക്കാനുക. ഞാനും ഇത് തന്നെ അങ്ങോട്ടും ചെയ്യും. ഓരോ കേസുകളായി ഞാനും തിരിച്ച് തരുന്നുണ്ടെന്നും റാണെ പറഞ്ഞു.
Recommended Video
ഒരു ശിവസേന പ്രവര്‍ത്തകന്‍, അവന്റെ പേര് വരുണ്‍ സര്‍ദേശായ് എന്നാണ്. എന്റെ വീടിന് പുറത്ത് വന്ന് എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. മുംബൈയിലുള്ള വീട്ടിലാണ് വന്നത്. അടുത്ത തവണ അവന്‍ ഭീഷണിയുമായി വന്നാല്‍ പിന്നെ തിരിച്ചുപോക്കുണ്ടാവില്ലെന്നും നാരായണ്‍ റാണെ മുന്നറിയിപ്പ് നല്‍കി. ശിവസേനയുടെ യൂത്ത് വിംഗായ യുവ സേനയുടെ നേതാവാണ് വരുണ്‍ സര്‍ദേശായ്. നേരത്തെ ഉദ്ധവിനെതിരെയുള്ള പരാമര്‍ശത്തില്‍ യുവ സേന പ്രവര്‍ത്തകര്‍ നാരായണ്‍ റാണെയുടെ ബംഗ്ലാവിന് പുറത്തെത്തി പ്രതിഷേധിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു നാരായണ്‍ റാണെയുടെ ഭീഷണി. ശിവസേനയുടെ വിശ്വസ്ത പ്രവര്‍ത്തകനായിരുന്നു മുമ്പ് നാരായണ്‍ റാണെ.
ബാല്‍ താക്കറെ വിശ്വസ്തനെ പോലെ കണ്ടിരുന്നു റാണെയെ. എന്നാല്‍ ഉദ്ധവ് രാഷ്ട്രീയത്തിലേക്ക് വന്നതോടെ കൂടുതല്‍ അധികാരം അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. റാണെ 1999ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. 2005ല്‍ പക്ഷേ റാണെയെ ശിവസേന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പുറത്താക്കി. പിന്നീട് കോണ്‍ഗ്രസിലായിരുന്നു 12 കൊല്ലത്തോളം. 2017ല്‍ കോണ്‍ഗ്രസ് വിട്ട് മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ എന്ന പാര്‍ട്ടിയുണ്ടാക്കി. 2018ല്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച റാണെയെ ബിജെപി രാജ്യസഭയിലെത്തിച്ചു. 2019ല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ബിജെപിയുമായി ലയിച്ചു. തുടര്‍ന്നാണ് രണ്ട് വര്‍ഷത്തിന് ശേഷം കേന്ദ്ര മന്ത്രിയാവുന്നത്.