''നരേന്ദ്ര മോദി ഭീകരൻ, ഏത് ബോംബ് എപ്പോൾ എറിയുമെന്ന് ഒരു പിടിയുമില്ല''! വിവാദപരാമർശവുമായി വിജയശാന്തി
ഷംഷാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവും നടിയും താരപ്രചാരകയുമായ വിജയശാന്തി. നരേന്ദ്രമോദിയെ ഭീകരവാദിയോട് ഉപമിച്ച വിജയശാന്തിയുടെ പ്രസംഗം വിവാദത്തിലായിരിക്കുകയാണ്. തെലങ്കാനയിലെ ഷംഷാബാദില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് വിജശാന്തി മോദിയെ രൂക്ഷമായി വിമര്‍ശിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. നരേന്ദ്ര മോദി ഒരു തീവ്രവാദിയെ പോലെയാണ് എന്ന് വിജയശാന്തി പറഞ്ഞു. മോദിയുടെ പ്രവര്‍ത്തികള്‍ കാരണം ആളുകള്‍ അദ്ദേഹത്തെ ഭീകരവാദിയെ പോലെയാണ് കാണുന്നത് എന്നും വിജയശാന്തി പറഞ്ഞു.
ജനങ്ങള്‍ മോദിയെ ഭയപ്പെടുന്നുണ്ട്. കാരണം മോദി എപ്പോഴാണ് ഏത് തരത്തിലുളള ബോംബാണ് എറിയുക എന്ന് ആര്‍ക്കുമറിയില്ല. ജനങ്ങള്‍ സ്‌നേഹിക്കപ്പെടുകയാണ് വേണ്ടത്. എന്നാല്‍ മോദി അവരെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരു പ്രധാനമന്ത്രി ഒരിക്കലും അങ്ങനെ ചെയ്യരുത് എന്നും വിജയശാന്തി പ്രസംഗത്തിനിടെ പറഞ്ഞു.
ഇത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള യുദ്ധമാണ്. മത്സരം രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലാണ്. മോദിയുടെ ലക്ഷ്യം ഏകാധിപത്യ ഭരണമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആത്മാവ് ജനാധിപത്യമാണ്. ഏകാധിപതിയെ പോലെ ഭരണം നടത്തി നരേന്ദ്ര മോദി ജനാധിപത്യത്തെ കൊല്ലുകയാണ്. നോട്ട് നിരോധനവും ജിഎസ്ടിയും മുതല്‍ പുല്‍വാമ വരെ മോദി ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നും വിജയശാന്തി കുറ്റപ്പെടുത്തി.
Vijaya Shanti, Congress in Shamshabad, Telangana: Everyone is scared that at what moment Modi will shoot the bomb. He looks like a terrorist. Instead of loving people, he is scaring people. It's not the way how a PM should be. pic.twitter.com/1pDEvYHXH8
— ANI (@ANI) March 9, 2019