നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് അല്‍പസമയത്തിനകം; പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ കര്‍ഷകര്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് അല്‍പ സമയത്തിനുള്ളില്‍ ആരംഭിക്കും. മന്‍ കി ബാത്തിന്‍റെ 72-മത് പതിപ്പാണ് ഇന്ന് 11 മണിക്ക് സംപ്രേഷണം ചെയ്യുന്നത്. ഈ വര്‍ഷത്തെ അവസാനത്തെ പരിപാടിയാണ് ഇന്ന് നടക്കുന്നത്. പരിപാടിയില്‍ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെക്കാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഓൾ ഇന്ത്യ റേഡിയോ (എഐആർ), ഹിന്ദിയിൽ സംപ്രേഷണം ചെയ്ത പരിപാടി ഉടൻ ആകാശവാണി പ്രാദേശിക ഭാഷകളിലും സംപ്രേഷണം ചെയ്യും. ദൂരദര്‍ശനിലും പരിപാടിയുടെ സംപ്രേഷണം ഉണ്ടാവും.
'കടന്നുപോയ വർഷത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തും? 2021 ൽ നിങ്ങൾ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് എന്താണ്? , നിങ്ങളുടെ അഭിപ്രായം മൈഗെവ്, നമോ ആപ്പ് വഴിയോ 1800-11-7800 എന്ന നമ്പറില്‍ സന്ദേശം അയച്ചോ രേഖപ്പെടുത്തണം- എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രിയുടെ ട്വീറ്റ്. അതേസമയം, മോദിയുടെ മന്‍ കി ബാത്ത് ബഹിഷ്കരിക്കാന്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 27 ന് നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പ്രസംഗിക്കുന്ന സമയത്ത് പാത്രം കൊട്ടി പ്രതിഷേധിക്കണമെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗ്ജിത് സിംഗ് ദാലേവാല ട്വീറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. മന്‍ കി ബാത്ത് പരിപാടി നടക്കുമ്പോള്‍ കര്‍ഷകര്‍ കൈയടിച്ചും പാത്രം കൊട്ടിയും പ്രതിഷേധിക്കും എന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാനായി പാത്രം കൊട്ടാനും വിളക്ക് തെളിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. അതേസമയം, കാര്‍ഷിക ബില്ലുകളെ ന്യായീകരിക്കുന്ന വാദങ്ങള്‍ പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ നടത്തിയേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications