നടൻ നസറുദ്ദീന്‍ ഷായ്‌ക്കെതിരെ വാളെടുത്ത് ഹിന്ദുത്വ സംഘടനകള്‍! പാകിസ്താനിലേക്ക് ടിക്കറ്റും റെഡി
Recommended Video
അജ്മീര്‍: പശുവിന്റെ പേരിലുളള കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ പ്രശസ്ത നടന്‍ നസറുദ്ദീന്‍ ഷായ്‌ക്കെതിരെ വാളെടുത്ത് ഹിന്ദുത്വ സംഘടനകള്‍. ഉത്തര്‍ പ്രദേശിലെ ബുലന്ദശെഹറിലുണ്ടായ കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നസറുദ്ദീന്‍ ഷാ കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയത്.
ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് നടനെ അജ്മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കി. നസറുദ്ദീന്‍ ഷായ്ക്ക് പാകിസ്താനിലേക്ക് ടിക്കറ്റ് വരെ തയ്യാറാക്കിയിരിക്കുകയാണ് ഹിന്ദു സംഘടനകള്‍.
മനുഷ്യനേക്കാൾ വലുത് പശു
ഈ രാജ്യത്ത് പോലീസ് ഓഫീസറുടെ ജീവനേക്കാള്‍ വലുതാണ് പശുവിന്റെ ജീവന്‍ എന്നാണ് നസറുദ്ദീന്‍ ഷാ കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. മതഭ്രാന്ത് ഒരു വിഷം പോലെ രാജ്യത്ത് പടരുന്നുവെന്നും തന്റെ മക്കള്‍ ഈ രാജ്യത്താണ് വളരുന്നത് എന്നതില്‍ ആശങ്കയുണ്ടെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. ഇതോടെയാണ് ഹിന്ദുത്വ വാദികള്‍ നടനെതിരെ ഉറഞ്ഞ് തുള്ളിത്തുടങ്ങിയത്. രാജ്യദ്രോഹിയെന്നും പാക്ചാരനെന്നുമുളള പട്ടങ്ങള്‍ നടന് ഇവര്‍ ചാര്‍ത്തി നല്‍കിക്കഴിഞ്ഞു.
പാകിസ്ഥാനിലേക്ക് ടിക്കറ്റ്
ഉത്തര്‍പ്രദേശില്‍ നിന്നുളള ബിജെപി നേതാവ് മഹേന്ദ്രനാഥ് പാണ്ഡെയാണ് നസറുദ്ദീന്‍ ഷായെ പാക് ചാരനെന്ന് വിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. നസറുദ്ദീന്‍ ഷാ പാക് ചാരനായി ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അദ്ദേഹം ആ കഥാപാത്രമായി മാറുകയാണ് എന്നും പാണ്ഡെ ആരോപിച്ചു. നവനിര്‍മ്മാണ്‍ സേന ഒരു പടി കൂടി മുന്നോട്ട് കടന്ന് നസറുദ്ദീന്‍ ഷായ്ക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നു.
പാകിസ്ഥാനിലേക്ക് പോകാം
നവനിര്‍മ്മാണ്‍ സേന പ്രസിഡണ്ടായ അമിത് മേവാനിയാണ് പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്‌ററ് 14ലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമാണ് എങ്കില്‍ നസറുദ്ദീന്‍ ഷായ്ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും പേടിയുളള മറ്റുളളവര്‍ക്കും അദ്ദേഹത്തിനൊപ്പം പോകാമെന്നും അമിത് ജാനി പറഞ്ഞു. യുവമോര്‍ച്ച അടക്കമുളള സംഘടനകളും നടനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
രണ്ട് പരിപാടികളും റദ്ദാക്കി
അജ്മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യപ്രഭാഷണം നടത്തേണ്ടിയിരുന്നത് നസറുദ്ദീന്‍ ഷാ ആയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ പുസ്തക പ്രകാശനവും നടക്കേണ്ടതായിരുന്നു. എന്നാല്‍ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് രണ്ട് പരിപാടികളും സംഘാടകര്‍ റദ്ദാക്കുകയായിരുന്നു. നസറുദ്ദീന്‍ ഷായുടേയും പരിപാടിയുടേയും സുരക്ഷ കണക്കാക്കിയാണ് പരിപാടി റദ്ദാക്കിയതെന്ന് സംഘാടകര്‍ പറയുന്നു.
കല്ലേറ്, കരിമഷി ഒഴിക്കൽ
ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന് വേണ്ടി നടന്‍ കഴിഞ്ഞ ദിവസം അജ്മീറില്‍ എത്തിയിരുന്നു. തുടര്‍ന്ന് താന്‍ പഠിച്ച സ്‌കൂള്‍ സന്ദര്‍ശിച്ചു. അതിനിടെ നസറുദ്ദീന്‍ ഷാ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദിക്ക് നേരെ ഒരു കൂട്ടര്‍ കല്ലെറിഞ്ഞു. മാത്രമല്ല അദ്ദേഹത്തിന്റെ ചിത്രമുളള പോസ്റ്ററില്‍ കറുത്ത മഷി ഒഴിച്ചു. രാജ്യത്ത് നടക്കുന്ന അക്രമത്തെ കുറിച്ച് പ്രതികരിച്ചതിന് തന്നെ രാജ്യദ്രോഹിയാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് നടന്‍ പ്രതികരിച്ചു.