ഒടുവിൽ വഴങ്ങി നവജ്യോത് സിംഗ് സിദ്ദു; പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി തുടരും,പ്രഖ്യാപനം ഉടൻ
ദില്ലി; ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പഞ്ചാബിൽ സമവായം. പി സി സി അധ്യക്ഷ സ്ഥാനത്ത് നവജ്യോത് സിംഗ് സിദ്ദു തുടരുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് അറിയിച്ചു. ഇന്ന് ദില്ിയിലെത്തി സിദ്ദു ഹൈക്കമാന്റ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി കോൺഗ്രസ് നേതൃത്വം അറിയിച്ചത്.

ഇന്ന് വൈകീട്ടോടെയായിരുന്നു സിദ്ദു ഹൈക്കമാൻറുമായി കൂടിക്കാഴ്ചയ്ക്ക് ദില്ലിയിലെത്തിയത്. കോൺഗ്രസ് അധ്യക്ഷ എടുക്കുന്ന എന്ത് തിരുമാനവും തനിക്ക് സ്വീകാര്യമായിരിക്കുമെന്ന് നവജ്യോത് സിദ്ദു വ്യക്തമാക്കിയിട്ടുണ്ട്, യോഗത്തിന് ശേഷം ഹരീഷ് റാവത്ത് പറഞ്ഞു. സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലും യോഗത്തിൽ പങ്കെടുത്തിരുന്നു. അതേസമയം കോൺഗ്രസ് ഹൈക്കമാന്റ് എടുക്കുന്ന എന്ത് തിരുമാനവും അംഗീകരിക്കുമെന്ന് സിദ്ദുവും വ്യക്തമാക്കി.
പാർട്ടി ഹൈക്കമാന്റിനോട് തന്റെ ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ എന്ത് തിരുമാനിച്ചാലും അത് പഞ്ചാബിന്റെ നല്ലതിനായിരിക്കുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ട്, ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ദു പറഞ്ഞു.നേരത്തേ സിദ്ധു പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഉടൻ തന്നെ തിരുമാനം ഉണ്ടാകുമെന്നും റാവത്ത് വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗിനെ നീക്കിയതിന് ശേഷം ദളിത് നേതാവായ ചരൺ ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയായിരുന്നു പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് സിദ്ദു നാടകീയമായി രാജി പ്രഖ്യാപിച്ചത്. നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ സിദ്ധു രംഗത്തെത്തിയിരുന്നു. പുതിയ മന്ത്രിസഭയിൽ തന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാതിരുന്നതായിരുന്നു സിദ്ധുവിനെ ചൊടിപ്പിച്ചത്. തന്റെ മുഖ്യശത്രുവും ഉപമുഖ്യമന്ത്രിയുമായ എസ് എസ് രൺദാവയ്ക്ക് ആഭ്യന്തര വകുപ്പ് നൽകിയതിൽ സിദ്ദു ഏറെ അസ്വസ്ഥനായിരുന്നു.മാത്രമല്ല രണ്ടാം ഉപമുഖ്യമന്ത്രിയായി ഒ പി സോണിയെ നിയമിച്ചതിലും അഴിമതിക്കേസിൽ ആരോപണ വിധേയനായ റാണ ഗുർജിത്ത് സിംഗിനെ നിയമിച്ചതും എ.പി.എസ്. ഡിയോളിനെ അഡ്വക്കറ്റ് ജനറലായി നിയമിച്ചതിലും സിദ്ദു അതൃപ്തനായിരുന്നു.

അതേസമയം ഇടഞ്ഞ സിദ്ദുവിനെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ചരൺ ജിത്ത് ചന്നി സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്ക് അതൃപ്തിയുള്ള നിമയമനങ്ങൾ പിൻവലിക്കണമെന്ന ആവശ്യമായിരുന്നു കൂടിക്കാഴ്ചയിൽ മുന്നോട്ട് വെച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ ആവശ്യങ്ങൾ ഹൈക്കമാന്റ് അംഗീകരിക്കാൻ തയ്യാറായിരുന്നോ എന്ന് വ്യക്തമല്ല. അതിനിടയിലും പാർട്ടിക്കെതിരെ ഒളിയമ്പുകളുമായി സിദ്ദു രംഗത്തെത്തിയത് ഹൈക്കമാന്റിന്റെ അതൃപ്തിക്ക് കാരണമായിരുന്നു. ഇതോടെ സിദ്ദുവിന് പകരം മറ്റൊരു നേതാവിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. മനീഷ് തിവാരി ഉൾപ്പെടെയുള്ള പേരുകളാണ് കോൺഗ്രസ് ഹൈക്കമാൻറ് പരിഗണിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
Recommended Video

അതേസമയം പ്രതിസന്ധിയിലായ സിദ്ദു പിന്നീട് ഹൈക്കമാന്റിന്റെ ഇഷ്ടം പിടിച്ച് പറ്റാനുള്ള നീക്കങ്ങൾ പുറത്തെടുത്തു. ലഖിംപൂർ ഖേരി വിഷയത്തിൽ പോലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്തപ്പോൾ അവരെ മോചിപ്പിക്കാനായി വലിയ പ്രതിഷേധം തന്നെ നടത്തുമെന്നായിരുന്നു സിദ്ദു പറഞ്ഞത്. തന്റെ നേതൃത്വത്തിൽ പഞ്ചാബ് കോൺഗ്രസ് ലഖിംപുർ ഖേരിയിലേക്കു പ്രകടനം നടത്തുമെന്നായിരുന്നു സിദ്ദു പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട എട്ടുപേരിൽ ഒരാളായ മാധ്യമപ്രവർത്തകൻ രമൺ കശ്യപിന്റെ കുടുംബത്തോടൊപ്പം സിദ്ദു ഉപവാസമിരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തിയതും പ്രശ്ന പരിഹാരം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications