അജിത് പവാർ പയറ്റിയ തന്ത്രം ഇതാണ്, അർദ്ധ രാത്രിയിലെ ഫോൺ കോൾ, വെളിപ്പെടുത്തലുമായി എംഎൽഎമാർ
മുംബൈ: ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോഴേക്കും അപ്രതീക്ഷിത നീക്കങ്ങളാണ് മഹാരാഷ്ട്രയിൽ കണ്ടത്. സർക്കാർ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കാനാൻ കാത്തിരുന്ന കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യത്തിന് തിരിച്ചടി നൽകി ദേവേന്ദ്ര ഫട്നാവിസ് രണ്ടാം തവണയും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാവികാസ് അഖാഡിയുടെ അവസാന വട്ട ചർച്ചകളിൽ പോലും സജീവ സാന്നിധ്യമായിരുന്ന അജിത് പവാർ ഒറ്റ രാത്രി കൊണ്ട് ബിജെപി പാളയത്തിൽ എത്തുകയായിരുന്നു.
അജിത് പവാറിന്റെ നീക്കങ്ങളിൽ ശരദ് പവാറിനെ ആദ്യം സംശയിച്ചെങ്കിലും അദ്ദേഹം പിന്നീട് തന്റെ ഭാഗം വിശദീകരിച്ചു. എൻസിപിയാണ് തന്റെ പാർട്ടിയെന്നും ശരദ് പവാറാണ് തന്റെ നേതാവെന്നും അജിത് പവാർ അവകാശപ്പെട്ടെങ്കിലും ശരദ് പവാർ അത് നിഷേധിച്ചു. എൻസിപിയിലെ മുഴുവൻ എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാർ അവകാശപ്പെടുന്നത്. എന്നാൽ അജിതിന് പിന്തുണ പ്രഖ്യാപിച്ച പലരും ശരദ് പവാർ പക്ഷത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അജിത് പവാർ എങ്ങനെയാണ് എൻസിപി പിന്തുണ അവകാശപ്പെട്ടതെന്നും ഗുരുഗ്രാമിലെ ഹോട്ടലിൽ നിന്ന് എങ്ങനെയാണ് പുറത്തെത്തിയതെന്നും വിശദീകരിക്കുകയാണ് മടങ്ങിയെത്തിയ എംഎൽഎമാർ.
Recommended Video

അജിത് പവാറിന് പിന്തുണ ഉണ്ടോ?
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എൻസിപി എംഎൽഎമാരായ അനിൽ പാട്ടിലും ദൗലത്ത് ദറോറയും അജിത് പവാറിന്‌റെ തന്ത്രങ്ങളെ കുറിച്ച് വിശദീകരിച്ചത്. തുടക്കത്തിൽ അജിത് പവാറിന് പിന്തുണ പ്രഖ്യാപിച്ച ഇരുവരും പിന്നീട് എൻസിപിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. അജിത് പവാർ ഇരുവരെയും ദില്ലിയിലെ ഹോട്ടലിൽ എത്തിച്ചിരുന്നു. പിന്തുണ പിൻവലിച്ച് മുംബൈയിലേക്ക് മടങ്ങി എത്തിയ ശേഷമാണ് ഇരുവരും പ്രതികരിച്ചത്.

അജിത് പവാർ വിളിച്ചു
അജിത് പവാർ വെള്ളിയാഴ്ച രാത്രി ഞങ്ങളെ വിളിച്ചു. ശനിയാഴ്ച രാവിലെ 7 മണിക്ക് എംഎൽഎമാരുടെ യോഗം ചേരുന്നുണ്ടെന്ന് അറിയിച്ചു. അദ്ദേഹം ഞങ്ങളുടെ പാർട്ടി നേതാവാണ്, അതുകൊണ്ട് തന്നെ അദ്ദേഹം ആവശ്യപ്പെട്ടാൽ അനുസരിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. അദ്ദേഹം പറഞ്ഞത് പ്രകാരം ഞങ്ങൾ ബംഗ്ലാവിൽ എത്തി. ഞങ്ങളോട് വണ്ടിയിലേക്ക് കയറാൻ ആവശ്യപ്പെട്ടു- അനിൽ പാട്ടീൽ പറഞ്ഞു.

രാജ്ഭവനിലേക്ക്
വാഹനം രാജ്ഭവനിൽ എത്തുന്നത് വരെ എങ്ങോട്ടാണ് യാത്രയെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. രാജ്ഭവനിൽ എത്തി 15 മിനിറ്റിനുള്ളിൽ സത്യപ്രതിജ്ഞ നടന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം അജിത് പവാർ ഞങ്ങളുടെ അടുത്തെത്തി. 5 വർഷം നീണ്ടു നിൽക്കുന്ന ഒരു സർക്കാർ നമുക്ക് രൂപീകരിക്കണം, 3 പാർട്ടികൾ ചേർന്ന് ഒരു സർക്കാർ രൂപീകരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് അധികകാലം നിലനിൽക്കാനും സാധ്യതയില്ല. അപ്പോൾ നമുക്ക് രണ്ട് പാർട്ടികൾക്കും ചേർന്ന് സർക്കാരുണ്ടാക്കാം എന്ന് പറഞ്ഞു- അനിൽ പാട്ടിൽ വ്യക്തമാക്കി

തയ്യാറാണെന്ന് പറഞ്ഞു
എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ അറിവോടു കൂടിയാണ് ഈ നീക്കമെന്നാണ് ഞങ്ങൾ കരുതിയത്. അതുകൊണ്ട് തന്നെ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ തയ്യാറാണെന്ന് ഞങ്ങൾ പറഞ്ഞു. മറ്റ് എൻസിപി എംഎൽഎമാരും ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും പറഞ്ഞു. സാധാരണ എംഎൽഎമാർ അജിത് പവാറുമായി നേരിട്ട് ബന്ധപ്പെടാറില്ല. അജിത് പവാർ വഴിയാണ് കാര്യങ്ങൾ അറിയിക്കുക. ഈ നീക്കവും അങ്ങനെയാണെന്നാണ് കരുതിയിരുന്നത്. പാർട്ടി തീരുമാനമാണിതെന്ന് അജിത് പവാർ പറഞ്ഞതായും എംഎൽഎമാർ വ്യക്തമാക്കി.

ആരോപണങ്ങൾ
ഞങ്ങൾ എൻസിപി വിമതർ ആണെന്നതടക്കമുള്ള ആരോപണങ്ങൾ കേട്ടു. അജിത് പവാർ ഞങ്ങളുടെ നേതാവായിരുന്നു. അദ്ദേഹത്തെ കാണാൻ പോയതുകൊണ്ട് ഞങ്ങളെങ്ങനെ വിമതരാകും. സത്യാവസ്ഥ മനസിലാക്കിയപ്പോൾ ഞങ്ങൾ തിരികെയെത്തി. ശരദ് പവാറിന്റെ തീരുമാനങ്ങളാണ് ഞങ്ങൾക്ക് പ്രധാനമെന്നും അജിത് പവാറിനെ അറിയിച്ചതായി എംഎൽഎമാർ പ്രതികരിച്ചു.

ദില്ലിയിൽ എത്തിയപ്പോൾ
ദില്ലിയിൽ എത്തിയപ്പോൾ ആരെയും ഞങ്ങൾക്ക് അറിയില്ല. ചില ബിജെപി നേതാക്കളെ ഞങ്ങൾ അവിടെ കണ്ടു. ഞങ്ങളെ കാറിൽ കയറ്റി ഗുരുഗ്രാമിലെ ഹോട്ടലിൽ ഇറക്കുകയായിരുന്നു. അവിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വരെയുണ്ടായിരുന്നു. സാധാരണ വേഷത്തിലായിരുന്നു എല്ലാവരും. ആദ്യം കരുതിയത് അവർ ഹോട്ടലിലെ സന്ദർശകരാണെന്നാണ്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് പിറ്റേ ദിവസമാണ് മനസിലായത്- അനിൽ പാട്ടീൽ പറഞ്ഞു.

ശരദ് പവാറിനെ അറിയിച്ചു
യഥാർത്ഥ സാഹചര്യങ്ങൾ മനസിലാക്കിയപ്പോൾ ശരദ് പവാറിനെ അറിയിച്ചു. സുരക്ഷിതമായി തിരികെ എത്തിക്കാമെന്ന് ശരദ് പവാർ ഉറപ്പ് നൽകി. തുടർന്ന് പാർട്ടി പ്രവർത്തകരെ ഞങ്ങൾ കാത്തിരുന്നു. ലിഫ്റ്റ് ഇറങ്ങി എങ്ങനെ ഹോട്ടിലിന് പുറത്ത് വരണമെന്നും ഏത് വഴിയിലൂടെ പോകണമെന്നും ചില പ്രാദേശിക എൻസിപി നേതാക്കൾ ഞങ്ങൾക്ക് പറഞ്ഞു തന്നു. 3-4 മിനിറ്റിനുള്ളിൽ ഞങ്ങൾ ഹോട്ടലിൽ നിന്നും പുറത്തെത്തുകയായിരുന്നു. എൻസിപിയല്ലാതെ മറ്റൊരു പാർട്ടിയുടെയും സഹായം ഞങ്ങൾ തേടിയിട്ടില്ല. എൻസിപി ചിഹനത്തിലാണ് ഞങ്ങൾ മത്സരിച്ച് വിജയിച്ചത്, ശരദ് പവാറാണ് ഞങ്ങളുടെ നേതാവെന്നും ദൗലത്ത് ദറോറ വ്യക്തമാക്കി.












Click it and Unblock the Notifications