ദില്ലിയിൽ നൈജീരിയൻ യുവതിക്ക് മങ്കിപോക്‌സ്, ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 9 ആയി
ദില്ലി: രാജ്യത്ത് വീണ്ടും മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു. ദില്ലിയിലാണ് ഒരു വിദേശ വനിതയില്‍ രോഗം കണ്ടെത്തിയിരിക്കുന്നത്. 31കാരിയായ നൈജീരിയന്‍ യുവതിക്കാണ് രോഗം. ഇത് ദില്ലിയിലെ നാലാമത്തെ മങ്കിപോക്‌സ് സ്ഥിരീകരണമാണ്. അതേസമയം രാജ്യത്ത് മങ്കിപോക്‌സ് ബാധിച്ച രോഗികളുടെ എണ്ണം ഇതോടെ 9 ആയി. മാത്രമല്ല രാജ്യത്ത് മങ്കിപോക്‌സ് ബാധിച്ച ആദ്യത്തെ വനിത കൂടിയാണ് ഈ നൈജീരിയന്‍ സ്വദേശിനി.
യുവതിക്ക് പനിയും തൊലിപ്പുറത്ത് പാടുകളും അടക്കമുളള രോഗലക്ഷണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം സമീപകാലത്ത് യുവതി വിദേശത്ത് പോയതായി വിവരങ്ങളില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലിയിലെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. യുവതിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നാണ് ലഭിച്ചത്.
മങ്കിപോക്‌സ് രോഗികളോട് ജാഗ്രതയോടെ ഇടപെടണം; സോപ്പും സാനിറ്റൈസറും ഉപയോഗിക്കണം: കേന്ദ്രം
ഇത് രണ്ടാമത്തെ വിദേശിക്കാണ് രാജ്യത്ത് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം ദില്ലിയില്‍ 35കാരനായ യുവാവിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളും സമീപകാലത്ത് വിദേശത്ത് പോയിട്ടില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള എല്‍എന്‍ജെപി ആശുപത്രിയിലാണ് ഈ യുവാവിനേയും ചികിത്സിക്കുന്നത്. മങ്കിപോക്‌സ് സംശയിക്കുന്നതും സ്ഥിരീകരിച്ചതുമായ ആളുകള്‍ക്ക് വേണ്ടി ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നഗരത്തിലെ മൂന്ന് സ്വകാര്യ ആശുപത്രികളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശിച്ചിരുന്നു.
'ഋതു മന്ത്ര ആളാകെ മാറി';ഗൗണിൽ ഞെട്ടിച്ച് താരം..വൈറലായി ചിത്രങ്ങൾ
നിലവില്‍ രാജ്യത്ത് കേരളത്തിലും ദില്ലിയിലും മാത്രമാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുളളത്. ദില്ലിയില്‍ നാല് രോഗികളും കേരളത്തില്‍ അഞ്ച് രോഗികളുമാണ് ഉളളത്. രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. കൊല്ലം സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹം രോഗം ഭേദമായി ആശുപത്രി വിട്ടു. കേരളത്തില്‍ ഏറ്റവും ഒടുവിലായി രോഗം കണ്ടെത്തിയത് മലപ്പുറം സ്വദേശിക്കാണ്. അതിനിടെ തൃശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ചാണെന്നും സ്ഥിരീകരിച്ചിരുന്നു.