നിർഭയ കേസിലെ നാല് പ്രതികൾക്കും മരണ വാറണ്ട്, ജനുവരി 22ന് തൂക്കിലേറ്റാൻ കോടതി ഉത്തരവ്
ദില്ലി: നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റും. പ്രതികള്‍ക്ക് ദില്ലി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. ദില്ലി പട്യാല ഹൗസ് കോടതിയാണ് ഉത്തരവിട്ടത്. നിര്‍ഭയയുടെ അമ്മ ആശാ ദേവി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരെയാണ് തൂക്കിലേറ്റുക. രാവിലെ ഏഴ് മണിയോടെ ശിക്ഷ നടപ്പിലാക്കും എന്നാണ് സൂചന.
മൂന്ന് മണിക്കൂറോളം നീണ്ട് നിന്ന നടപടികള്‍ക്കൊടുവിലാണ് പട്യാല കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികളുമായി കോടതി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. നിയമ നടപടികള്‍ 14 ദിവസത്തിനകം പ്രതികള്‍ക്ക് പൂര്‍ത്തിയാക്കാമെന്ന് കോടതി വ്യക്തമാക്കി.
കോടതി വിധിക്കെതിരെ പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയോ റിട്ട് ഹര്‍ജിയോ നല്‍കാം. ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി, അച്ഛന്‍ ബദ്രീനാഥ് സിംഗ് എന്നിവര്‍ പ്രതികരിച്ചു. അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തയ്യാറാവുന്നവരെ ഭയപ്പെടുത്തുന്നതാണ് വിധിയെന്ന് ബദ്രീനാഥ് സിംഗ് പറഞ്ഞു. മകള്‍ക്ക് ഇപ്പോള്‍ നീതി ലഭിച്ചുവെന്ന് ആശാദേവി പറഞ്ഞു.
നിര്‍ഭയ സംഭവമുണ്ടായി 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ തൂക്കിലേറ്റാനുളള വിധിയുണ്ടായിരിക്കുന്നത്. 2012 ഡിസംബര്‍ 16നാണ് രാജ്യതലസ്ഥാനത്ത് വെച്ച് നിര്‍ഭയ ആക്രമിക്കപ്പെട്ടത്. ഓടുന്ന ബസ്സില്‍ വെച്ച് ആറ് പേര്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി ചികിത്സയ്ക്കിടെ ഡിസംബര്‍ 28നാണ് സിംഗപ്പൂരില്‍ വെച്ച് മരണപ്പെട്ടത്. പ്രതികളില്‍ ഒരാളായ രാം സിംഗ് ജയിലില്‍ വെച്ച് ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതി ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. മറ്റ് നാല് പേരാണ് ജനുവരി 22ന് തൂക്കിലേറ്റപ്പെടുക.