നിർഭയ കേസ്; കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ ദില്ലി ഹൈക്കോടതിയുടെ വിധി നാളെ
ദില്ലി: നിർഭയ കേസിൽ കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ ദില്ലി ഹൈക്കോടതി നാളെ വിധി പറയും. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെയാണ് ഹർജി. നാളെ ഉച്ചയ്ക്ക് 2.30ന് കോടതി വിധി പറയും. ശിക്ഷയിൽ ഇളവ് നേടാൻ പ്രതികൾക്ക് മുമ്പിലുള്ള നിയമപരമായ എല്ലാ അവകാശങ്ങളും വിനിയോഗിക്കാൻ അവസരം നൽകണമെന്ന ആവശ്യം അംഗീകരിച്ചാണ് വെള്ളിയാഴ്ച പാട്യാല കോടതി പ്രതികളുടെ മരണ വാറന്റ് സ്റ്റേ ചെയ്തത്.
ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റണമെന്നായിരുന്നു കോടതി നിർദ്ദേശം. ഇതിനെ തുടർന്ന് തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പുകൾ തീഹാർ ജയിലിൽ ആരംഭിച്ചിരുന്നു. കേസിലെ നാല് പ്രതികളിൽ മുകേഷ് സിംഗ്, വിനയ് ശർമ എന്നിവർ എല്ലാ നിയമവഴികളുടെയും സാധ്യത തേടിയിരുന്നെങ്കിലും വധശിക്ഷയ്ക്ക് ഇളവ് ലഭിച്ചിട്ടില്ല. ശിക്ഷ വൈകിപ്പിക്കാനാണ് പ്രതികൾ ഓരോരുത്തർ വീതം പുതിയ ഹർജികളുമായി രംഗത്ത് വരുന്നതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

ദില്ലി പാട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ. എന്നാൽ ഈ ഉത്തരവ് നിലനിൽക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ദയാഹർജി തള്ളിയ പ്രതികളെ തൂക്കിലേറ്റണം എന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. 2012 ഡിസംബർ 12നാണ് 23 വയസുകാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ക്രൂര പീഡനത്തിന് ഇരയാകുന്നത്. വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയ പെൺകുട്ടി ഡിസംബർ 29നാണ് മരണത്തിന് കീഴടങ്ങുന്നത്.












Click it and Unblock the Notifications