നരേന്ദ്ര മോദിക്കൊപ്പം രണ്ടാം വട്ടവും നിർമ്മല സീതാരാമൻ, ടീം മോദിയിലെ പ്രധാനി!
ദില്ലി: കൂറ്റന്‍ വിജയത്തോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിരിക്കുകയാണ്. രണ്ടാം മോദി സര്‍ക്കാരില്‍ പഴയ മന്ത്രിമാരെ പലരെയും നിലനിര്‍ത്തിയിട്ടുണ്ട്. 5 വര്‍ഷക്കാലം പ്രതിരോധമന്ത്രിയായി മികച്ച പ്രകടനം കാഴ്ച വെച്ച നിര്‍മ്മല സീതാരാമന്‍ ഇക്കുറിയും മന്ത്രിസ്ഥാനം ഉറപ്പിച്ചിരിക്കുന്നു.
പ്രതിരോധ മന്ത്രിസ്ഥാനത്ത് തന്നെ നിര്‍മ്മല സീതാരാമന്‍ തുടരുമോ എന്ന കാര്യം വ്യക്തമല്ല. വകുപ്പ് മാറാനുളള സാധ്യതയുണ്ട്. മോദിയുടേയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും പ്രിയങ്കരിയായി അറിയപ്പെടുന്ന നിര്‍മ്മലയ്ക്ക് പ്രതിരോധം അല്ലെങ്കില്‍ മറ്റൊരു സുപ്രധാന വകുപ്പ് തന്നെ ലഭിച്ചേക്കും.

ചരിത്രം കുറിച്ച വനിത
ഒന്നാം മോദി സര്‍ക്കാരില്‍ ഏറ്റവും അമ്പരപ്പിച്ച മന്ത്രിസ്ഥാനവും വകുപ്പും ആയിരുന്നു നിര്‍മ്മല സീതാരാമന്റെത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പായ പ്രതിരോധമാണ് നിര്‍മ്മല സീതാരാമന്‍ എന്ന കരുത്തയായ ബിജെപി വനിതാ നേതാവിനെ മോദി വിശ്വസിച്ച് ഏല്‍പ്പിച്ചത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യമായി പ്രതിരോധ മന്ത്രിയാകുന്ന വനിത എന്ന ചരിത്രം കൂടിയാണ് അന്ന് നിര്‍മ്മല സീതാരാമന്‍ കുറിച്ചത്.

തീപ്പൊരി ചിതറിച്ച നേതാവ്
ബിജെപിക്ക് ഇന്നുളളത് ഏറ്റവും കരുത്തയായ വനിതാ നേതാവ് എന്ന് വിശേഷിപ്പിക്കാം നിര്‍മ്മല സീതാരാമനെ. റാഫേല്‍ അടക്കമുളള വിഷയങ്ങളില്‍ മോദിയേയും സര്‍ക്കാരിനേയും സഭയില്‍ പ്രതിരോധിക്കാന്‍ നിയോഗിക്കപ്പെട്ട നിര്‍മ്മല സീതാരാമന്‍ തീപ്പൊറി ചിതറിക്കുന്നത് രാജ്യം കണ്ടിട്ടുളളതാണ്. കരുത്തുറ്റ നിലപാടും സംസാരവും നിര്‍മ്മലയെ വ്യത്യസ്തയാക്കുന്നു.

വരവ് ജെഎൻയുവിൽ നിന്ന്
ഒന്നാം മോദി സര്‍ക്കാരില്‍ വാണിജ്യ വകുപ്പിന്റെ തലപ്പത്ത് നിന്നാണ് നിര്‍മ്മല സീതാരാമനെ മോദി പ്രതിരോധ വകുപ്പിലേക്ക് എത്തിക്കുന്നത്. ജെഎന്‍യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി എടുത്തിട്ടുളള നിര്‍മ്മല സീതാരാമന്‍ രാഷ്ട്രീയത്തിലെത്തും മുന്‍പ് വിവിധ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ഉദ്യോഗസ്ഥയായിരുന്നു.

2006ൽ ബിജെപിയിലെത്തി
നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവ് പ്രഭാകര്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ബിജെപിയില്‍ സജീവമായിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് നിര്‍മ്മല സീതാരാമനും ബിജെപിയോട് അടുക്കുന്നത്. 2006ലാണ് നിര്‍മ്മല സീതാരാമന്‍ ബിജെപിയില്‍ ഔദ്യോഗിക അംഗത്വമെടുക്കുന്നത്.

ഗഡ്കരിയുടെ ടീമിലിടം
പിന്നീട് പ്രഭാകര്‍ ബിജെപി വിട്ട് ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയില്‍ ചേര്‍ന്നു. എന്നാല്‍ നിര്‍മ്മല സീതാരാമന്‍ ബിജെപിയില്‍ തന്നെ തുടരുകയായിരുന്നു. 2004ലേയും 2009ലേയും കനത്ത തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ പുതു ടീമില്‍ നിര്‍മ്മല സീതാരാമനും ഇടം പിടിച്ചു.

2014ൽ ടിക്കറ്റ് ലഭിച്ചില്ല
തുടര്‍ന്ന് ബിജെപിയുടെ ദേശീയ വക്താവായി. പതറാത്ത വ്യക്തിത്വവും ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിലെ മിടുക്കും പറയുന്ന വാക്കുകളിലെ കരുത്തും നിര്‍മ്മല സീതാരാമനെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധാ കേന്ദ്രമാക്കി. എന്നാല്‍ 2014ലെ ബിജെപിക്ക് ഏറെ നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താരതമ്യേനെ ജൂനിയറായ നിര്‍മ്മല സീതാരാമന് ടിക്കറ്റ് ലഭിച്ചില്ല.

പ്രതിരോധ തലപ്പത്ത്
കര്‍ണാടകത്തില്‍ നിന്നും രാജ്യസഭാംഗമായി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി. മോദി മന്ത്രിസഭയില്‍ പ്രതിരോധവും വാണിജ്യവും ധനകാര്യവും അന്ന് കൈകാര്യം ചെയ്തിരുന്നത് ജെയ്റ്റ്‌ലി തനിച്ചായിരുന്നു. തുടര്‍ന്നാണ് വാണിജ്യ വകുപ്പിലേക്കും പിന്നീട് ആ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ വകുപ്പിന്റെ തലപ്പത്തേക്കും നിര്‍മ്മല സീതാരാമന്‍ എത്തിയത്.












Click it and Unblock the Notifications